അർജുൻ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും നോട്ടീസ്.... ‘നാളെ എത്തിയേക്കണം’ മുഖം കറുപ്പിച്ച് കസ്റ്റംസ്!

ഹാജരാകില്ല എന്ന് വാശിപിടിച്ചിട്ട് കാര്യമൊന്നുമില്ല, രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇപ്പോൾ കസ്റ്റംസ്. എന്തൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞാലും പൊക്കോണ്ടവരെ പൊക്കിയെടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുയാണ്.
ഇതിൻരെ ഭാഗമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. അർജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയിൽ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
നാളെ രാവിലെ പതിനൊന്ന് മണിക്ക് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് ഇപ്പോൾ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അര്‍ജുന്റെയും ഭാര്യയുടെയും മൊഴികൾ ചേർത്തു വായിക്കുമ്പോൾ അതിൽ വൈരുദ്ധ്യമുള്ളത് കൊണ്ടാണ് അമലയോട് ഹാജരാകാന്‍ നോട്ടീസ് അയച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അർജുൻ ആയങ്കി വലിയ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയത്.
എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടർന്നാണ് അർജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അർജുന്റെ ഭാര്യയോട് ഹാജരാകാൻ നിർദ്ദേശിച്ചത്.
കസ്റ്റംസിൽ ഹാജരായ അമലയെ ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അർജുൻ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയിരുന്നത്. അർജുൻ പറയുന്നതു പോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കൽ നിന്നും അർജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴിയിലുണ്ട്.
ഈ മൊഴികളും പിന്നീട് മറ്റു പലരിൽ നിന്നായി കേസുമായി ബന്ധപ്പെട്ട ശേഖരിച്ച മൊഴികളും ചേർത്ത് വായിച്ചാണ് കസ്റ്റംസ് വീണ്ടും അമലയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. അർജുന്റെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് അമല നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിച്ചു വരുത്താൻ തയ്യാറെടുത്തിരിക്കുന്നത്. അമലയുടെ മൊഴി തന്നെയാകും ഇനി അർജുനെ കുടിക്കിലാക്കുന്നത് എന്ന് തന്നെ വിചാരിക്കണം.
കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. രണ്ടാമതും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടും കോടതി അനുവദിച്ചില്ലെങ്കിലും ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. അന്നു സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നാം പ്രതിയും സ്വർണ്ണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റ് ഫോണിൽ അർജുനെ സംബന്ധിച്ച തെളിവുകൾ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്.
അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു.
അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്.
അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വെള്ളിയാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും ആകാശിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്തില്‍ ആകാശ് തില്ലങ്കേരിയുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടികളെന്നാണ് സൂചന.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്ന് മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നാണ് കസ്റ്റംസിന്റെ വാദം.
https://www.facebook.com/Malayalivartha