സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച് കാണിച്ചതിന് തെളിവ് പുറത്ത്; ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖ, ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലെന്ന് കണക്ക്

സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച് കാണിച്ചതിന് കൂടുതല്‍ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖയിൽ കാണിക്കുന്നു. ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലാണ് എന്നതാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ കണക്കിലാണ് ആരോഗ്യവകുപ്പിനെക്കാള്‍ കൂടുതല്‍ കോവിഡ് മരണം ആണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതോടൊപ്പം തന്നെ വിവരവകാശ രേഖ പ്രകാരം ഈ മാസം 23 വരെയുള്ള കോവിഡ് മരണം 23486. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് 23 വരെ റിപ്പോര്‍ട്ട് ചെയ്തത് 15871 കോവിഡ് മരണം മാത്രമാണ്. അതായത് സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 7615 മരണം ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെട്ടില്ല എന്ന് ചുരുക്കം. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്ക് പ്രസിദ്ധീകരിച്ചത് തന്നെ.
കൂടാതെ ജില്ല അടിസ്ഥാനത്തിലെ കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടത്. കഴിഞ്ഞ മെയ്യ്, ജൂണ്‍ മാസത്തിലാണ് കൂടുതല്‍ മരണവും നടന്നത്. മെയ്യ് മാസത്തില്‍ 11258 ഉം, ജൂണില്‍ 5873 മരണവും നടന്നെന്നാണ് കണക്ക് വ്യക്തമാക്കുന്നു. ഇത്തരത്തിൽ കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 16170 മരണം മാത്രമാണ് സര്‍ക്കാര്‍ രേഖകളിൽ ഉള്ളത്.
അതേസമയം ഈ കണക്ക് ഔദ്യോഗിക കോവിഡ് മരണ കണക്കായി എടുക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. പരാതിയുണ്ടെങ്കില്‍ അവ പരിശോധിക്കുമെന്നും, ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണമുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.
https://www.facebook.com/Malayalivartha






















