ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച് കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു
ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ യുവതിയെ മാതൃകാപരമായി ശിക്ഷിച്ച് കോടതി. ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിയെ ആണ് കോടതി ശിക്ഷിച്ചത്.
കേസില്‍ യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറില്‍ താടിക്കാരന്‍ വീട്ടില്‍ മിയ ജോസിന് (32) എതിരെയാണ് സ്‌പെഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രമ്യ മേനോന്റെ വിധി.
അക്രമത്തിനു ശേഷം മിയ നല്‍കിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവ് ദീപു കെ.തോമസിനെ വിട്ടയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇരു കേസുകളും ഒരുമിച്ചാണു പരിഗണിച്ചത്. മിയയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് മിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തുക ആയിരുന്നു. മിയ ഇവരെ ആക്രമിച്ചതിന് തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയതോടെയാണ് കഥ മാറിയത്.
കുറച്ച് നാളായി മിയയും ദീപുവും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു താമസിക്കുക ആയിരുന്നു. ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം
ഇട്ട്യാടത്തു വീട്ടില്‍ തോമസും (65) ലൈലയും (63) താമസിക്കുന്ന വീട്ടിലെത്തിയ മിയ ഇവരെ ആക്രമിക്കുകയും ലൈലയുടെ ചുമലില്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണു പരാതി. 2016 ജൂലൈ 27നായിരുന്നു സംഭവം. കടിച്ചപ്പോള്‍ ചുമലില്‍ നിന്നു മാംസം പറിഞ്ഞു പോയതിനു തെളിവു ഹാജരാക്കിയിരുന്നു.
സംഭവത്തിനു ശേഷം ദീപുവിനും മാതാപിതാക്കള്‍ക്കും എതിരെ മിയ മണ്ണുത്തി പൊലീസില്‍ സ്ത്രീധന പീഡന കേസു കൊടുക്കുകയും ചെയ്തു. ഈ കേസാണു കോടതി തള്ളിയത്. സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു. മണ്ണുത്തി പൊലീസാണു കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha