വിവാഹബന്ധത്തില്‍ പങ്കാളികള്‍ക്ക് തുല്യ നിലയാണ് ഉള്ളത്, ശാരീരികമായോ അല്ലാതെയോ ഭര്‍ത്താവിന് ഭാര്യയുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയില്ല...!! അനുവാദമില്ലാത്ത ലൈംഗിക ബന്ധമാണ് വിവാഹമോചനത്തിന്റെ പ്രധാന കാരണം; നിർണായക പരാമർശവുമായി കേരള ഹൈക്കോടതി
വിവാഹബന്ധത്തിനുള്ളില്‍ നടക്കുന്ന ബലാത്സംഗം ഇന്ത്യയില്‍ ശിക്ഷാര്‍ഹമല്ലെങ്കിലും അത് വിവാഹമോചനം ആവശ്യപ്പെടുന്നതിന് സാധുവായ കാരണമാണെന്ന വാദം കേരള ഹൈക്കോടതി ശരിവെച്ചു. കുടുംബക്കോടതി വിധിക്കെതിരെ ഒരു ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ണായകമായ ഈ പരാമര്‍ശം നടത്തിയത്. ഭര്‍ത്താവ് സമര്‍പ്പിച്ച രണ്ട് അപ്പീലുകളും കോടതി നിരസിച്ചു.
ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം ശിക്ഷാര്‍ഹമല്ലെങ്കിലും ഭാര്യയുടെ അന്തസിനെയും വ്യക്തിത്വത്തെയും അപകര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന പെരുമാറ്റം ശാരീരികവും മാനസികവുമായ ക്രൂരതയുടെ പരിധിയില്‍പ്പെടുന്നതാണെന്ന്
അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമപരമായ ബന്ധത്തിനുള്ളില്‍ കഷ്ടത അനുഭവിക്കാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടമാണ് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ കാലമായി കേസില്‍ എതിര്‍കക്ഷിയായ സ്ത്രീ നടത്തുന്നതെന്ന് കോടതി പറഞ്ഞു.
സമ്പത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള ഭര്‍ത്താവിന്റെ അത്യാര്‍ത്തി ഒരു സ്ത്രീയെ ദുരിതത്തിലേക്ക് നയിച്ച അനുഭവമാണ് ഈ കേസിനാസ്പദമായ സംഭവങ്ങളെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം നേടാനുള്ള വ്യഗ്രതയില്‍ ധനപരമായ അവകാശവാദങ്ങളെല്ലാം ഉപേക്ഷിക്കാന്‍ പോലും അവര്‍ തയ്യാറായത് കാണാതിരിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹമോചനത്തിനായി ഭാര്യ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടുള്ള കുടുംബക്കോടതിയുടെ വിധിയ്‌ക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഭാര്യയുടെ ശരീരത്തിന് മേലെ ഭര്‍ത്താവിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്ന ശക്തമായ പരാമര്‍ശം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
പരാതിക്കാരന്‍ ഭാര്യയെ പണം സമ്പാദിക്കുന്ന ഒരു യന്ത്രം മാത്രമായാണ് കണക്കാക്കിയതെന്നും പീഡനം അസഹ്യമായതോടെയാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചതെന്നും മുമ്പ് കുടുംബക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ ദമ്പതികൾ എന്ന നിലയിലുള്ള അവാകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരന്‍ ഭാര്യയ്‌ക്കെതിരെ വികലമായ രീതിയിലുള്ള ലൈംഗിക അതിക്രമവും ശാരീരിക പീഡനവും നടത്തിയെന്നാണ് ആരോപണം. രോഗബാധിതയായി കിടപ്പിലായ സമയത്തും സ്വന്തം അമ്മ മരിച്ച ദിവസവും ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടതായി വിസ്താരത്തിനിടെ ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു.
ദമ്പതികൾ താമസിച്ചിരുന്ന അപ്പാര്‍ട്മെന്റിലെ കെയര്‍ടേക്കറുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ പീഡനത്തിന് വിധേയയാക്കിയതായും അവര്‍ കോടതിയോട് പറഞ്ഞു.
വിവാഹ ജീവിതത്തില്‍ ഭാര്യയ്ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരതകളോട് അനുഭാവം പ്രകടിപ്പിച്ച കോടതി ഭാര്യയുടെ ശരീരത്തിന്റെ ഉടമ താനാണെന്ന അധമബോധമാണ് ഭര്‍ത്താക്കന്മാരെ വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും നിരീക്ഷിച്ചു.
ആധുനിക സമൂഹത്തില്‍ അത്തരം പ്രാകൃത ധാരണകള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ കോടതി വിവാഹബന്ധത്തില്‍ പങ്കാളികള്‍ക്ക് തുല്യ നിലയാണ് ഉള്ളതെന്നും ശാരീരികമായോ അല്ലാതെയോ ഭര്‍ത്താവിന് ഭാര്യയുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയില്ലെന്നും വിശദീകരിച്ചു.
https://www.facebook.com/Malayalivartha