അയവില്ലാതെ കേസുകൾ... കുതിച്ച് ടിപിആറും... പരിഭ്രാന്തിയിൽ ജനങ്ങൾ....
രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ രാജ്യത്ത് കാണിക്കുമ്പോഴും കേരളത്തിൽ അവസ്ഥ ദയനീയമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 40,120 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഒരു ദിവസം മാത്രം കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതായത് രാജ്യത്ത് സ്ഥിരീകരിക്കുന്നതിന്റെ പകുതി സ്ഥിരീകരിക്കുന്നത് കേരളത്തിൽ ആണെന്ന് സാരം.
5 ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,53,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2364 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
അതേസമയം, ഇതുവരെ വാക്‌സിനെടുത്തവരില്‍ 0.048 ശതമാനത്തിന് മാത്രമാണ് കോവിഡ് ബാധയുണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍. ഇതുവരെ നല്‍കിയ 53.14 കോടി വാക്‌സിന്‍ ഡോസുകളില്‍ ഏകദേശം 2.6 ലക്ഷം ആളുകള്‍ മാത്രമാണ് രോഗബാധിതരായത്. വാക്സിനേഷനു ശേഷം രോഗബാധയുണ്ടായവരില്‍ 1.72 ലക്ഷം(1,71,511) പേർ ഒരു ഡോസ് മാത്രം വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിൽ നിലവില്‍ നല്‍കി വരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി എന്നിവ 'ബ്രേക്ക്ത്രൂ അണുബാധകളില്‍' നിന്ന് ഒരേപോലയുള്ള പരിരക്ഷ നല്‍കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാക്‌സിനെയും അതിജീവിച്ച ബ്രേക്ക് ത്രൂ അണുബാധ കുറവാണെങ്കിലും ഇന്ത്യയിലും വിദേശത്തുമായി കണ്ടുവരുന്ന വൈറസിന്റെ കൂടുതല്‍ ആക്രമണാത്മക വകഭേദങ്ങള്‍ ആശങ്കാജനകമാണ്.
വാക്‌സിന്‍ സ്വീകരിച്ച ശേഷം ഉണ്ടായ രോഗബാധയുടെ കണക്കെടുപ്പ് താമസിയാതെ തുടങ്ങും. അതുപോലെ തന്നെ ഇത്തരത്തില്‍ വാക്‌സിനെ അതിജീവിച്ചുണ്ടായ കൊറോണ വൈറസിന്റെ ജീനോം സീക്വന്‍സിങ് നടത്തി അത് ഏത് വകഭേദമാണെന്നും കണ്ടെത്താനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കും എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
വാക്‌സിന്‍ സ്വീകരിച്ച കേരളത്തിലെ 40,000 പേരില്‍ കോവിഡ് ബാധയുണ്ടായത് ആരോഗ്യമന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 40,000 ബ്രേക്ക് ത്രൂ കേസുകളില്‍ പകുതിയിലധികവും പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. അതില്‍ തന്നെ രണ്ട് ഡോസുകളും സ്വീകരിച്ച 5,042 പേര്‍ക്കാണ് കോവിഡ് വിീണ്ടും പിടിപെട്ടത്.
https://www.facebook.com/Malayalivartha