കൈവിട്ട് പോയെന്നാ തോന്നുന്നേ! കേരളത്തിന്റെ അവസ്ഥ അതിദയനീയം തന്നെ! കേന്ദ്ര ആരോഗ്യമന്ത്രിയും വിദഗ്ധരും കേരളത്തിലേക്ക് യാത്ര തിരിച്ചു....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനെ പറ്റി കേന്ദ്രം ഏറെ വിഷമത്തിലുമാണ്. ഈയൊരു ഘട്ടത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളം സന്ദര്‍ശിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘമാണ് കേരളത്തിൽ സന്ദർശനം നടത്തുന്നത്.
ഈ മാസം 16-നാണ് കേന്ദ്ര മന്ത്രി കേരളം സന്ദര്‍ശിക്കുക. അദ്ദേഹത്തോടൊപ്പം എന്‍.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. ഈയൊരു സാഹചര്യത്തിൽ കേരളത്തെ സ്ഥിതി മനസ്സിലാക്കാനായിട്ടാണ് ഇപ്പോൾ സന്ദർശനം നടത്തുന്നത്. കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്.
ആദ്യ സന്ദർശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന്, 20,452 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 14.35 ശതമാനമാണ്. രാജ്യത്തെ ഏറ്റവുമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കേരളത്തിലാണ്.
സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.
രാജ്യത്ത് നിലവില്‍ ടി.പി.ആര്‍ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടുമാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് സംസ്ഥാനം സന്ദര്‍ശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
കേരളത്തിലെത്തുന്ന തൊട്ട് അടുത്ത ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി അസമും സന്ദര്‍ശിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഒരു രൂപരേഖയും കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്നും സൂചന.
സംസ്ഥാനം ദീര്‍ഘനാളായി വാക്‌സിന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായേക്കും.
അതേസമയം, കൺടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൺടെയ്ൻമെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്യും.
വാക്സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്സിനേഷനും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളില്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോട് അനുബന്ധിച്ച് പൂക്കളം ഇടുന്നത് ഒഴികെയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണം. വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇതുകൂടാതെ, സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.
സംസ്ഥാനത്തെ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ദിനമാണിന്ന്. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ 5.15 ലക്ഷമായിരുന്നു. വാക്‌സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിനായി ഇനിയും കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha