ഇരയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ഹൈക്കോടതി... മൊഴിയില്‍ കൂട്ടിച്ചേര്‍ക്കലുകളും മോടിപിടിപ്പിക്കലും പരസ്പരവൈരുദ്ധ്യങ്ങളും ഒഴിവാക്കലും ഉണ്ടെന്ന് ഹൈക്കോടതി.... കോളിളക്കം സൃഷ്ടിച്ച തലശ്ശേരി കൂട്ട ബലാല്‍സംഗക്കേസില്‍ പോക്‌സോ കോടതി ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച എല്ലാ പ്രതികളെയും വിട്ടയച്ച് ഹൈക്കോടതി ...

കോളിളക്കം സൃഷ്ടിച്ച തലശ്ശേരി കൂട്ട ബലാല്‍സംഗക്കേസില്‍ പോക്‌സോ കോടതി ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച എല്ലാ പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു.
പ്ലസ് വണ്‍ കാരിയെ ഒമ്പതാം ക്ലാസ്സ് മുതല്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ അഞ്ചു പ്രതികളെയുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരുപാധികം വിട്ടയച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്.
തെളിവു മൂല്യം വിലയിരുത്തുന്നതില്‍ തലശ്ശേരി പോക്‌സോ കോടതിക്ക് വീഴ്ച പറ്റി. പെണ്‍കുട്ടിയുടെ വായ് മൊഴി തെളിവില്‍ കൂട്ടിച്ചേര്‍ക്കലുകളും മോടി പിടിപ്പിക്കലും പരസ്പര വൈരുദ്ധ്യങ്ങളും ഒഴിവാക്കലുകളും വിട്ടു പോകലും നടന്നതായി കണ്ടെത്തിയാണ് ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചത്.
ശിക്ഷയനുഭവിക്കാനായി പോക്‌സോ കോടതി തടവില്‍ പാര്‍പ്പിച്ചവരെ ഉടന്‍ മോചിപ്പിക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം. ആര്‍. അനിതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പോക്‌സോ പീഡന കേസുകളില്‍ കീഴ്‌ക്കോടതികള്‍ പിന്തുടരേണ്ട നാഴികക്കല്ലായ വിധിന്യായം പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷന്‍ കേസ് തന്നെ സംശയകരവും കളവായ ആരോപണങ്ങളുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് നല്‍കുകയാണെന്നും വിധി ന്യായത്തില്‍ വ്യക്തമാക്കി.
പ്രതികളായ എം.സുരേന്ദ്രനെന്ന കല്യാണി സുരേന്ദ്രനും 4 കൂട്ടുപ്രതികളും സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് പോക്‌സോ കോടതിയുടെ 2015 ലെ ശിക്ഷാവിധി റദ്ദാക്കിയത്.
ഇരയുടെ മാതാവിന്റെ വീടിന് ചേര്‍ന്നുള്ള വസ്തു മൂന്നാം പ്രതി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരയുടെ മാതാവും ഒന്നും മൂന്നും പ്രതികളുമായി ശത്രുതയിലായിരുന്നുവെന്ന് വിചാരണ കോടതിയില്‍ പ്രതിഭാഗം തെളിയിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മൂന്നാം പ്രതി വസ്തു വാങ്ങിയ ഇടപാടില്‍ ബ്രോക്കര്‍ ഒന്നാം പ്രതിയായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ അവരവരുടെ വീടുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നെന്നും തെളിവില്‍ വന്നിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിലെ കാലതാമസം , ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതി മറച്ചു വച്ചതും പിന്നീടത് സ്വമേധയാ സമ്മതിക്കലും , മുമ്പ് പ്രതികള്‍ക്കെതിരെ ഉന്നയിച്ച കൃത്യമായ ആരോപണങ്ങളിലെ വ്യത്യസ്തതയും ഭിന്നതയും പ്രതികള്‍ക്കനുകൂലമായി ചിന്തിക്കാനുള്ള കാരണങ്ങളായി മാറി.
മനുഷ്യ മനസ്സിന്റെ സഞ്ചാര വഴികള്‍ തങ്ങളുടെ ജ്ഞാന പരിധിക്കും അധികാര പരിധിക്കും അപ്പുറത്തായതിനാല്‍ ഇപ്രകാരം ഒരു കളവായ ആരോപണം പരാതിക്കാരിയായ മാതാവ് ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് പരിചിന്തനം ചെയ്യാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നും വിധിന്യായത്തില്‍ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒന്നും രണ്ടും സാക്ഷികളായി വിസ്തരിച്ച പെണ്‍കുട്ടിയും മാതാവും തങ്ങള്‍ ആദ്യ പരാതി ഡിവൈഎസ്പി ക്കാണ് നല്‍കിയതെന്നും ആ പരാതിയുമായി മുന്നോട്ടു പോയില്ലെന്നും സമ്മതിച്ചിട്ടുണ്ട്.
2013 ഏപ്രില്‍ 8 ന് നല്‍കിയ രണ്ടാം പരാതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള തുടര്‍ പീഢനാരോപണം വിചാരണക്കോടതി പോലും അവിശ്വസിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. ആദ്യ പരാതി അമ്മയെയും മകളെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചുള്ളതാണ്. മകളെ ലൈംഗികമായി പീഡിപ്പിച്ചതായ യാതൊരു ആരോപണവും ആദ്യ പരാതിയിലില്ല.
രണ്ടാം പരാതി വിരോധം തീര്‍ക്കാന്‍ പുനര്‍ചിന്തനം നടത്തി കെട്ടിച്ചമച്ചതാണെന്ന ഒന്നാം പ്രതിയുടെ വാദത്തിന് അടിസ്ഥാനമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനത്തിരക്കും ഇരുവശത്തും വീടുകളുമുള്ള പൊതു റോഡില്‍ നിന്ന് ഇരയെ തട്ടിക്കൊണ്ടുപോയതെന്ന ആരോപണം സംശയാസ്പദമാണ്. എല്ലാ തവണയും പീഡനത്തിന് മുമ്പ് ഇരയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ടെങ്കിലും ശാരീരിക പരിക്കിന്റെ യാതൊരു തെളിവുമില്ല.
ഒന്നാം പ്രതിയുടെ മകന്റെ കാറിലാണ് തന്നെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതെന്ന ഇരയുടെ മൊഴി പ്രകാരം ഇര കാണിച്ചു കൊടുത്ത കാര്‍ പോലീസ് പിടിച്ചെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കി.എന്നാല്‍ പ്രതിഭാഗം ഒന്നാം സാക്ഷിയായ ജോയിന്റ് ആര്‍ ടി ഓ യുടെ തെളിവ് പ്രകാരം ആ കാര്‍ 2011 മാര്‍ച്ച് 18 ന് ഓണ്‍ ദ റോഡ് ഡെലിവറി എടുത്തതായും 2011 മാര്‍ച്ച് 25 നാണ് മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതെന്നും തെളിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടി നല്‍കിയ പ്രഥമ വിവരമൊഴി , മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴി , വിചാരണ കോടതിയില്‍ നല്‍കിയ മൊഴി ഇവയിലെല്ലാം വ്യത്യസ്ത ഭാഷ്യവും വിവരണങ്ങളുമാണുള്ളതെന്നും ഹൈക്കോടതി കണ്ടെത്തി.
ഇരയെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നാലാം സാക്ഷിയായ ഡോക്ടറുടെ മൊഴി പ്രകാരം കന്യാചര്‍മ്മത്തില്‍ കീറലും യോനിയില്‍ ഒരു വിരല്‍ കടത്താവുന്ന രീതിയിലുമാണെന്നാണ്. വജൈനല്‍ പെനട്രേഷന്‍ (യോനീ പ്രവേശനം) നടന്നതിന്റെ തെളിവുണ്ടെന്ന് ഡോക്ടര്‍ വിദഗ്ധ അഭിപ്രായ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം അന്തിമ അഭിപ്രായം പ്രതികളുടെ പുരുഷബീജ സാന്നിദ്ധ്യം വജൈനല്‍ സ്വാബിന്റെയും സ്മിയറിന്റെയും (സ്വകാര്യ ഭാഗത്ത് നിന്ന് ശേഖരിച്ച സ്രവങ്ങള്‍) കെമിക്കല്‍ പരിശോധനക്ക് ശേഷം നല്‍കാമെന്നുമാണ് ആറാം രേഖയായി വിചാരണ കോടതി തെളിവില്‍ സ്വീകരിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വയംഭോഗത്താല്‍ കന്യാചര്‍മ്മത്തിന് കീറല്‍ സംഭവിക്കാമെന്നും ക്രോസ് വിസ്താരത്തില്‍ പ്രതികളുടെ പ്രത്യേക ചോദ്യത്തിന് ഉത്തരമായി ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്രവ പരിശോധന റിപ്പോര്‍ട്ട് കാത്തിരുന്നതിനാലാണ് അന്തിമ അഭിപ്രായം ഡോക്ടര്‍ പെന്‍ഡിംഗില്‍ വച്ചത്. വളരെ നാളുകള്‍ക്ക് മുമ്പ് നടന്നതായി ആരോപിക്കുന്ന സംഭവമായതിനാല്‍ കെമിക്കല്‍ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് വരികയായിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയ ഏഴാം സാക്ഷിയായ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് തനിക്ക് മൊഴി നല്‍കി ഇര പീഡന തീയതി, മാസം, വര്‍ഷം എന്നിവ സംബന്ധിച്ച് മൊഴി നല്‍കിയിട്ടില്ലെന്ന് സ്പഷ്ടമായി വിചാരണ കോടതിയില്‍ മൊഴി നല്‍കിയതായും ഹൈക്കോടതി കണ്ടെത്തി.
കേസിനാധാരമായ സംഭവം 2010 - 2011 കാലയളവില്‍ ഒന്നര വര്‍ഷം നടന്നതായി ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് 2013 ലാണ് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എം. സുരേന്ദ്രനെന്ന കല്യാണി സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയും മറ്റ് നാലു പേരെ കൂട്ടു പ്രതികളാക്കിയുമായിരുന്നു പോക്‌സോ കേസ് എടുത്തത്. 2013 തന്നെ കുറ്റപത്രവും സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2) (ജി) (കൂട്ടബലാല്‍സംഗം) , 366 (എ) (മൈനര്‍ പെണ്‍കുട്ടിയെ അവിഹിത സംഗത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികളെ വിചാരണ ചെയ്ത പോക്‌സോ കോടതി പ്രതികള്‍ പത്തു വര്‍ഷത്തെ കഠിന തടവനുഭവിക്കാനും പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്.
"
https://www.facebook.com/Malayalivartha


























