ഫേസ്ബുക്കിലൂടെ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ പ്രണയിച്ച് മയക്കുമരുന്ന് ഗുളിക കൈക്കലാക്കി; ഓണാഘോഷം കൊഴുപ്പിക്കുന്നതിന് കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി അതിമാരകശേഷിയുള്ള ഗുളികകൾ കടത്തികൊണ്ടുവരുന്നതിനിടെ പിടിവീണു

ഓണാഘോഷം കൊഴുപ്പിക്കുന്നതിന് കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി മാനസികരോഗികള്‍ക്ക് ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന അതിമാരകശേഷിയുള്ള നിട്രാസെപ്പാം എന്ന രാസനാമത്തിലുള്ള 100 ഗുളികകൾ ഓട്ടോയിൽ കടത്തികൊണ്ടുവരുന്നതിനിടെ മന്ദിരം കവലയില്‍ നിന്ന് യുവാക്കളെ കോട്ടയം എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജിന്റെ നേതൃത്വത്തില്‍ പിടികൂടി. തെള്ളകം സ്വദേശി കാട്ടുക്കുന്നേല്‍ രഞ്ചു (31), പെരുമ്ബായിക്കാട് സ്വദേശി ചിറ്റിനിക്കാലായില്‍ ലിജുമോന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്ക് 6 രൂപ വിലയുള്ള ഗുളിക 100 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എക്‌സൈസ് ഷാഡോ ടീം അംഗങ്ങളായ മാമ്മന്‍ ശാമുവേല്‍, പി ആര്‍ രതീഷ് എന്നിവര്‍ ആഴ്ചകളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഫേസ്ബുക്കില്‍ പരിചയപ്പെട്ട മെഡിക്കല്‍ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയതെന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനു പിന്നിലുള്ളവരെ ഉടനെ പിടികൂടുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ഗുളിക കഴിച്ചാല്‍ 7 മണിക്കൂര്‍ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയില്‍ പിടിക്കപ്പെടില്ലെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി നിട്രാസെപ്പാം ഉപയോഗിച്ചുവരുന്നുണ്ട്.
എക്സൈസ് ഇവരുടെ മൊഴി സ്ഥിരീകരിച്ചിട്ടില്ല. വിശദമായി അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍.T.A നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു ഗുളിക കഴിച്ചാല്‍ 7-മണിക്കൂര്‍ വരെ ലഹരിയിലായിരിക്കും. തുടര്‍ച്ചയായ ഉപയോഗം പ്രത്യുല്‍പാദനശേഷി തകരാറിലാക്കുകയും, ഗുളിക ലഭിക്കാതെ വന്നാല്‍ മാനസിക വിഭ്രാന്തി കാണിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























