കോളേജ് വിദ്യാർത്ഥിനികളുടെ ഉറക്കംകെടുത്തി അധ്യാപകന്റെ രാത്രികാല വീഡിയോ കോളും, ചുംബന സ്മൈലികളും:- പൊറുതി മുട്ടിയതോടെ സ്നേഹം വാരിവിതറിയ ചെമ്പഴന്തി എസ്എൻ കോളജ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്‍റിലെ അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെ പരാതിയുമായി ഗവർണർക്ക് മുമ്പിൽ വിദ്യാർത്ഥിനികൾ

കോളേജ് വിദ്യാർത്ഥിനികളുടെ ഉറക്കംകെടുത്തി അധ്യാപകന്റെ രാത്രികാല വീഡിയോ കോളും, ചുംബന സ്മൈലികളും. പൊറുതി മുട്ടിയതോടെ രാത്രിസമയങ്ങളിൽ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ച് അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകി വിദ്യാർത്ഥികൾ.
തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ വിദ്യാർത്ഥികളാണ് രാജ്ഭവനിലെത്തി പരാതി നൽകിയത്. പരാതി നൽകിയ വിദ്യാർത്ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്‍റിലെ അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി.
പെൺകുട്ടികളെ നിരന്തരം വാട്സ് ആപ്പിലൂടെ രാത്രികാലങ്ങളിൽ വീഡിയോ കോൾ ചെയ്യുന്നുവെന്നും ചുംബന സ്മൈലികൾ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. കോളജിൽ സംഘടിപ്പിച്ച ജന്‍ഡര്‍ സെൻസിറ്റിവിറ്റി ക്ലാസിന് ശേഷമാണ് പരാതിയുമായി കുട്ടികൾ രംഗത്തെത്തിയത്.ആദ്യം രണ്ട് വിദ്യാർത്ഥികളാണ് പരാതിപ്പെട്ടത്. കോളജ് മാനേജ്മെന്‍റിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ രേഖാമൂലം പരാതി നൽകാതെ പിൻവാങ്ങി.
പിന്നാലെ ആറ് പേർ പ്രിൻസിപ്പാളിന് പരാതി മെയിലായി അയച്ചു. തുടർനടപടികൾ സ്വീകരിക്കാതെ പ്രിൻസിപ്പാൾ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടെന്നും ആരോപണമുണ്ട്. എച്ച്ഒഡിമാരടക്കമുള്ള അധ്യാപകർ വിദ്യാർത്ഥികളെ വിളിച്ച് പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദവും ചെലുത്തിയെന്നും പരാതിയുണ്ട്.
യൂണിയൻ ഭാരവാഹികളടക്കം പരാതിയിൽ നിന്ന് പിൻവാങ്ങാൻ ആവശ്യപ്പെട്ട് കുട്ടികളില്‍ സമ്മർദ്ദം ചെലുത്തി.എന്നാൽ ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കോളേജ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.
അതേ സമയം ചില അധ്യാപകർക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് ഈ പരാതിയെന്നും, ഫോണിൽ കൈതട്ടിയാണ് കോളുകൾ പോയതെന്നുമാണ് ആരോപണവിധേയനായ അദ്ധ്യാപകൻ അഭിലാഷ് പറയുന്നത്. വിദ്യാർത്ഥികളുടെ പരാതി ഗവർണർ ഡിജിപിക്ക് കൈമാറും.
https://www.facebook.com/Malayalivartha


























