മരണത്തിന്റെ താഴ്‌വരകൾ സൃഷ്ടിച്ച് വീണ്ടും താലിബാൻ; മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ വിതക്കുന്ന ഈ അപകടം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ചേരികളുടെ ശക്തി കുറയുന്നിടങ്ങളിൽ അന്യമാകില്ല; സാധാരണക്കാരായ അഫ്ഗാൻ ജനത, തങ്ങളുടെ മക്കളേയും ചേർത്ത്പിടിച്ച്, നെഞ്ചിടിപ്പോടെ നാളെ പുലരി എന്താകുമെന്നറിയാതെ തള്ളിനീക്കുന്നു; ആശങ്കകൾ പങ്കു വച്ച് ഐ ബി സതീഷ്
താലിബാന്‍ ഭരണം കയ്യടിക്കിയതോടെ ദുരന്തമയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ . ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അവിടെ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിലേക്ക് കയറാൻ ഓടുന്ന വ്യക്തികളുടെ വീഡിയോ ലോകത്തെ കണ്ണീരണിയിച്ചു. ഈ സംഭവത്തെ കുറിച്ചുള്ള ആശങ്കകൾ പങ്ക് വച്ചിരിക്കുകയാണ് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്.
സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ വിതക്കുന്ന ഈ അപകടം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ചേരികളുടെ ശക്തി കുറയുന്നിടങ്ങളിൽ അന്യമാകില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണിതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ;
മരണത്തിന്റെ താഴ്‌വരകൾ സൃഷ്ടിച്ച് വീണ്ടും താലിബാൻ ..... അഫ്ഗാനിസ്ഥാനിൽ താലിബാനും ദേശീയ സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷത്തിനിടയിൽ പുലിസ്റ്റർ ജേതാവായ ഇന്ത്യൻ മാധ്യമ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖ് കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂലൈ 16 നാണ്.
അഫ്ഗാൻ ഹാസ്യതാരം നാസർ മുഹമ്മദിനെ താലിബാൻകാർ ക്രൂരമായി കൊലചെയ്തതും അതേ ജൂലൈ മാസത്തിന്റെ തന്നെ അവസാന വാരവും. ഇവർ രണ്ടുപേരും പ്രമുഖവ്യക്തികളായതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ അടക്കം ശ്രദ്ധനേടി. ഈ അടുത്ത ദിവസങ്ങളിൽ നിഷ്കളങ്കരായ എത്രയോ ജീവിതങ്ങൾ അവിടെ ചവിട്ടി അരയ്ക്കപ്പെട്ടിരിക്കാം താലിബാൻ ക്രൂരതകളാൽ.
ഇന്നലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തുന്നതിനായി പോകുന്ന സമയത്ത് വാഹനത്തിലിരുന്നു ഫോൺ കയ്യിലെടുക്കുമ്പോഴാണ് അഫ്ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്‌റാ കരീമിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെടുന്നത്.
ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത് ആളുകൾ ബസിനുപിറകേ പായുന്നതുപോലെ വിമാനത്താവളങ്ങളിൽ തിക്കിത്തിരക്കുന്നതും, അവർ വിമാനത്തിന്റെ ചിറകുകളിൽ പറ്റിപ്പിടിച്ചിരിക്കുവാൻ ശ്രമിക്കുന്നതും , പറന്നുയർന്ന വിമാനത്തിൽ നിന്ന് മനുഷ്യർ നിലംപതിക്കുന്നതുമായ അതിദയനീയമായ കാഴ്ചകളാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപകുതിയുടെ തുടക്കത്തിൽ നമ്മൾ മനുഷ്യർ ഇതേവരെ എവിടെ എത്തിനിൽക്കുന്നു എന്നൊരു തിരിഞ്ഞുനോട്ടം അനിവാര്യമാകുന്നു.
ഇന്ത്യ സ്വാതന്ത്ര്യമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് 1919 ൽ ബ്രിട്ടന്റെ കോളനിവാഴ്ചയിൽ നിന്നും മോചനം നേടിയ ഭൂപ്രദേശമായിരുന്നു അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായിരുന്ന നൂർ മുഹമ്മദ് തരാക്കിയായിരുന്നു ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് അഫ്ഗാന്റെ ആദ്യ പ്രസിഡന്റ്.
1978 മുതൽ 1992 വരെ കമ്യൂണിസ്റ്റ് സർക്കാരുകൾ അഫ്ഗാനെ നയിച്ചു. പുരോഗതിയുടെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് ആ രാജ്യം കടന്നുപോയ ദിനങ്ങളായിരുന്നു അവ. സൗജന്യമായ പൊതുജന ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങൾ, പുതിയ സ്കൂളുകൾ, സ്ത്രീപുരുഷതുല്യത (1978 ൽ രൂപീകരിക്കപ്പെട്ട ആദ്യ അഫ്ഗാൻ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഒരു വനിത ആയിരുന്നു), തൊഴിലാളികളുടെ കൂലി വർദ്ധനവ്, ബാലവിവാഹ നിരോധനം, സ്ത്രീകൾക്ക് സർക്കാർ സർവ്വീസിൽ അവസരം അങ്ങനെ പോകുന്നു ആ രാജ്യം അനുഭവിച്ച നല്ലദിനങ്ങൾ .
ഇതിനിടയിൽ കമ്യൂണിസ്റ്റ് സർക്കാർ അവിടെ നടപ്പാക്കിയ ഭൂപരിഷ്കരണനയം അവിടുത്തെ വലത് യാഥാസ്ഥിതിക ഫ്യൂഡൽ ശക്തികളെ സർക്കാരിനെതിരെ തിരിച്ചുവിട്ടു, നമ്മുടെ കേരളത്തിലെന്നപോലെ.
യു.എസ് പ്രസിഡന്റ് ആയിരുന്ന ജിമ്മി കാർട്ടർ 1980 ൽ നടത്തിയ ഒരു പ്രസ്താവന ഇതായിരുന്നു " ഒരു സ്വതന്ത്ര ഇസ്ലാമികജനതയെ കീഴ്പ്പെടുത്തുന്നതിനുള്ള കമ്യൂണിസ്റ്റ് നിരീശ്വരവാദ ഗവൺമെന്റിന്റെ ബോധപൂർവ്വമായ ശ്രമത്തെ തോൽപ്പിച്ചേ മതിയാകൂ". പിന്നീട് നടന്നത് സാമ്രാജ്യത്തശക്തികൾ തീർത്ത തിരക്കഥയനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുന്നതാണ്.
കമ്യൂണിസ്റ്റ് ഭരണകൂടത്തെ തകർക്കുവാൻ ശ്രമിച്ച മുജാഹിദ് തീവ്രവാദികളുടെ ശ്രമത്തെ പ്രതിരോധിച്ച സോവിയറ്റ് യൂണിയനെതിരെ സംഘടിക്കുവാൻ അമേരിക്ക അർത്ഥവും ആയുധവും നൽകി സഹായിച്ച മുജാഹിദിനുകളിൽ നിന്നാണ് ഇന്നത്തെ താലിബാന്റെ പിറവി. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റെ-ന്റെ പത്നിയും , അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന ഹിലാരി ക്ലിന്റെന്റെ ഇത് സംബന്ധിച്ച തുറന്നു പറച്ചിൽ ലോകം കേട്ടതാണ്.
1996 നുശേഷം താലിബാൻ ഭരണത്തിലായിരുന്നു അഫ്ഗാൻ . മതമൗലീകവാദവും, മനുഷ്യാകാശലംഘനങ്ങളുമായിരുന്നു താലിബാൻ ഭരണകൂടത്തിന്റെ മുഖമുദ്ര. സിനിമയും സംഗീതവും വിലക്കുക, പൊതുസ്ഥലങ്ങളിൽ ആളുകളെ കല്ലെറിഞ്ഞ് കൊല്ലുന്നതടക്കമുള്ള ശിക്ഷാരീതികൾ നടപ്പിലാക്കുക, സ്കൂളുകൾ തകർക്കുക, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തുക, 12 വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് പൊതുതിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക, സ്ത്രീകൾ പാദം പുറത്ത് കാണുന്ന തരത്തിലുള്ള ചെരിപ്പിടുന്നത് വിലക്കുക ഇതൊക്കെയായിരുന്നു പ്രധാനനയപരിപാടികൾ .
സംസ്കാരിക സമ്പന്നമായ അഫ്ഗാൻ സംസ്കാരത്തിന്റെ തിരുശേഷിപ്പായ നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന ബാമിയാനിലെ കൂറ്റൻ ബുദ്ധസ്തൂപം സംഘർഷത്തിന്റെ നാളുകളിൽ തകർത്തെറിയുന്നതും ലോകം വേദനയോടെ കണ്ടു.
വീണ്ടും വെളിച്ചം മങ്ങിയ , ഇരുളുനിറഞ്ഞ കറുത്ത ദിനങ്ങളിലേക്കുള്ള യാത്രയിലാണ് ആ രാജ്യം. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടമാണ് താലിബാനുമായി കരാറുണ്ടാക്കി യു എസ് - നാറ്റോ സൈനിക പിൻമാറ്റത്തിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുന്നത്.
പ്രസിഡന്റ് അഷ്റഫ് ഗനിയും , വൈസ് പ്രസിഡന്റ് അമറുല്ല സാലിഹും രാജ്യം വിട്ടു കഴിഞ്ഞു. "ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാൻ " എന്നാണ് "പുതിയ രാജ്യ" ത്തിന്റെ പേര്. സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നയം ഏതാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുഞ്ഞുപെൺകുട്ടികളെ അടക്കം പരസ്യമായി മാതാപിതാക്കളിൽ നിന്നും വേർപെടുത്തി പൊതുനിരത്തുകളിൽ വച്ച് തന്നെ ആയുധധാരികൾ വാഹനങ്ങളിലേക്ക് വലിച്ചിഴക്കുന്നതും , അമ്മമാരുടെ മുറവിളിയും , പൊതുജനങ്ങൾ നിസ്സഹായരായി നോക്കി നിൽക്കുന്നതുമായ ക്ലിപ്പിംഗുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ വിതക്കുന്ന ഈ അപകടം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ചേരികളുടെ ശക്തി കുറയുന്നിടങ്ങളിൽ അന്യമാകില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.
സാധാരണക്കാരായ അഫ്ഗാൻ ജനത, തങ്ങളുടെ മക്കളേയും ചേർത്ത്പിടിച്ച്, നെഞ്ചിടിപ്പോടെ നാളെ പുലരി എന്താകുമെന്നറിയാതെ തള്ളിനീക്കുവാൻ പോകുന്ന ഈ രാവിൽ എന്റെ പ്രിയ സ്നേഹിതരോട് ഇന്ന് എങ്ങനെ ശുഭരാത്രി നേരുമെന്ന ആശങ്കയിൽ ഇവിടെ നിറുത്തുന്നു.
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha