ഫിഷിങ് ഗഡീസ് യൂ ട്യൂബ് ചാനലിൽ മീൻ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരിൽ സാമ്പാർ സനൂപ് ചൂണ്ടയിട്ടത് വിദ്യാർത്ഥികളെ; ചാനൽ സബ്സ്ക്രൈബേർസിന് സൗജന്യമായി കഞ്ചാവ് നൽകി അടിമകളാക്കിമാറ്റും, സംഭവം ക്ലിക്ക് ആയെന്ന് കണ്ടാൽ അടവ് മാറ്റും... ചെറിയ പൊതികൾക്ക് 500രൂപ വിലയിട്ട് നൽകി സമ്പാദിച്ചത് വൻ തുക...
മീൻ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരിൽ വിദ്യാർത്ഥികളെ ആകർഷിച്ച്, യൂ ട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ് ( 32 ) എന്ന സാമ്പാർ സനൂപിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനനും പാർട്ടിയും ചേർന്ന് പിടികൂടിയത്.
യൂ ട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്സായി വരുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരിൽ മണലിപ്പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുത്ത് സ്ഥിരം കസ്റ്റമേഴ്സാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പതിനായിരക്കണക്കിന് വിലയുള്ള പത്തോളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായുണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ച് യൂട്യൂബ് വഴി ആളുകളെ ആകർഷിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഫിഷിങ് ഗഡീസ് എന്നപേരില്‍ ഒരു മാസം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് സനൂപ് കഞ്ചാവ് വില്‍പ്പന വിപുലീകരിച്ചതെന്നാണ് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ചാനലില്‍ മീന്‍പിടുത്തത്തെക്കുറിച്ചുള്ള ഏതാനും വീഡിയോകള്‍ സനൂപ് അപ്ലോഡ് ചെയ്തിട്ടുണ്ട്. 244 പേരാണ് സബ്ബ്സ്സ്‌ക്രൈബേഴ്സ് ആയിട്ടുണ്ടെന്നാണ് കാണുന്നത്. കൂടുതലും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ്.
വീഡിയോകള്‍ കണ്ട് മീന്‍പിടുത്തം പഠിക്കാന്‍ താല്‍പര്യപ്പെട്ടുവന്നവരാണ് സനൂപിന്റെ 'ഇര'കള്‍. ആദ്യം ഇവരെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും സൗജന്യമായി കഞ്ചാവ് നല്‍കുകയുമാണ് സനൂപിന്റെ രീതി. ഇവര്‍ ലഹരിക്ക് അടമകളായി എന്നുകണ്ടാല്‍ സനൂപിന്റെ രീതി മാറും. വന്‍തുക നല്‍കിയാല്‍ മാത്രമെ ഇപ്പോള്‍ കഞ്ചാവ് ലഭിക്കുന്നുള്ളു എന്നും അതിനാല്‍ പണം നല്‍കാതെ' സാധനം 'നല്‍കാനാവില്ലന്നും ഇയാള്‍ കസ്റ്റമേഴ്സിനോട് വ്യക്തമാക്കും. ഇതോടെ പണം നല്‍കി കഞ്ചാവ് വാങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാവും.ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തി വൻ തുക സമ്പാദിച്ചെടുത്തതായാണ് വിവരം.
പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കാനും കൗൺസലിംഗ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകാനും നടപടിയെടുക്കുന്നതാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരിനന്ദനൻ ടി.ആർ അറിയിച്ചു.
മണലിപുഴയിലെ കൈനൂര്‍ ചിറപ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തിയാണ് സനൂപ് താല്‍പര്യക്കാര്‍ക്ക് മീന്‍പിടുത്തത്തില്‍ പരിശീലനം നല്‍കിയിരുന്നത്. ചെറിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തി വന്നിരുന്നത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി.യു, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, ടി.ആർ സുനിൽ കുമാർ, രാജേഷ്, രാജു, ഡ്രൈവർ റഫീക്ക് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha