യുവതിയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി; കറുത്ത ചായം പൂശി മുഖംമൂടിയിട്ട് അജ്ഞാത സംഘം
ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി അജ്ഞാത സംഘത്തിന്റെ വിളയാട്ടം. വയനാട് പനമരത്താണ് കറുത്ത ചായം പൂശി മുഖംമൂടി ധരിച്ചെത്തുന്നവര്‍ ഭീതി പരത്തുന്നത്. വീടുകളില്‍ കയറിയും രാത്രി പുറത്തിറങ്ങുന്നവരെ ആക്രമിച്ചും നാടിനെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ് സംഘം.
കഴിഞ്ഞയാഴ്ച കായക്കുന്നില്‍ പ്രധാന പാതയോരത്തെ 2 വീടുകളില്‍ കയറി ഭീതി പരത്തിയതിനു പിന്നാലെ വെള്ളിയാഴ്ച നടവയല്‍ പുല്‍പളളി റോഡില്‍ നെയ്ക്കുപ്പ പാലത്തിന് സമീപത്തെ കോളനിയിലും സംഘമെത്തി. വീടിനു പുറത്തെ ശുചിമുറിയിലേക്കു പോകാനിറങ്ങിയ പത്തൊന്‍പതുകാരിയെ മുഖം മൂടി ധരിച്ച ആള്‍ കടന്നുപിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. പേടിച്ചരണ്ട ഇവര്‍ വീട്ടിനുള്ളിലേക്കു കയറിയതിന് പിന്നാലെ മുഖംമൂടി ധാരി വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ചു. ആ സമയത്ത് പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല.
ബഹളം കേട്ട് കോളനിവാസികള്‍ ഉണര്‍ന്നതോടെ പുറത്തു ചാടിയ മുഖംമൂടി ധാരി കൃഷിയിടത്തിലൂടെ ഓടി മറഞ്ഞു. സംഭവ സമയം കോളനിക്ക് മുന്‍പില്‍ എത്തിയത് ഉയരം കൂടിയ ഒരാളാണെന്നും കറുത്ത പാന്റ്സും ഷര്‍ട്ടും ധരിച്ച ആളാണെന്നും തോളില്‍ ഒരു ബാഗും പുറത്തു കാണാവുന്ന ശരീര ഭാഗങ്ങളില്‍ കറുത്ത എന്തോ തേച്ച് പിടിച്ചതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ കൃഷിയിടത്തിലൂടെ ഓടിയത് 3 ആളുകളാണെന്നു കോളനിക്കാര്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 10ന് നടന്ന താഴെ നെല്ലിയമ്ബം ഇരട്ടക്കൊലപാതക ശേഷം പനമരം പൊലീസ് സ്റ്റേഷനു കീഴില്‍ അജ്ഞാത സംഘത്തിന്റെ വിളയാട്ടം ഏറുന്നതും പ്രതികളെ പിടികൂടാന്‍ കഴിയാത്തതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.പാതിരാത്രിയിൽ എത്തുന്ന അജ്ഞാതർ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കുന്നതിനു പുറമേ വീടിനും ചുറ്റും നടക്കുകയും ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുകയും ചെയ്യുന്നു എന്നും വാർത്ത വന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു പുറത്തിറങ്ങി നോക്കിയാൽ ആരെയും കാണാൻ കഴിയാത്തത് വീട്ടുകാരെ എന്നതുപോലെ നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു.ഒരു വീട്ടിൽ അജ്ഞാത സംഘം എത്തി ജനലിൽ ശക്തിയായി തട്ടിയിരുന്നു. അന്ന് അതേസമയത്തു തന്നെ സമീപത്തെ മറ്റൊരു വീടിന്റെ വാതിലിലും മുട്ടി. 2 തവണയും വീട്ടുകാർ പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിക്കുന്നു.കൊല നടന്ന പ്രദേശത്തെ 4 കിലോമീറ്ററിനുള്ളിലെ വീടുകളിലാണ് സംഘമെത്തുന്നത്. പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും അജ്ഞാത സംഘത്തെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha