സന്ദര്‍ശക ഡയറിയില്‍ കോവിഡ് മാനദണ്ഡപ്രകാരം ഫോണ്‍ നമ്പർ എഴുതി മണിക്കൂറുകൾക്കകം വീട്ടമ്മയെ തേടി എത്തിയത് നിലയ്ക്കാത്ത ഫോൺ കോളുകൾ; മാന്യമായി സംസാരിച്ച് കുടുംബ വിവരങ്ങൾ അന്വേഷിച്ച് ഭർത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ സംഭവിച്ചത് ഇങ്ങനെ....
കോട്ടയം നഗരസഭയുടെ കുമാരനല്ലൂര്‍ മേഖലാ ഓഫീസിലെ സന്ദര്‍ശക ഡയറിയില്‍ കോവിഡ് മാനദണ്ഡപ്രകാരം ഫോണ്‍ നമ്പർ എഴുതിയ വീട്ടമ്മയ്ക്ക് വരുന്നത് നിലയ്ക്കാത്ത ഫോൺ കോളുകൾ. ഒടുവിൽ ശല്യം അവസാനിപ്പിക്കാൻ പോലീസിനെ ആശ്രയിച്ച് വീട്ടമ്മ.
കോവിഡ് മാനദണ്ഡ പ്രകാരം, സന്ദര്‍ശകര്‍ ഫോണ്‍ നമ്പർ എഴുതണമെന്ന നിര്‍ദേശം അനുസരിച്ചാണ് വീട്ടമ്മ സ്വന്തം നമ്പർ ബുക്കിൽ രേഖപ്പെടുത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫോൺ വിളി തുടങ്ങി. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാന്യമായി സംസാരിച്ചായിരുന്നു തുടക്കം.
വീട്ടമ്മയുടെ കുടുംബ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ നിരന്തരം വിളിയെത്തി. സംഭാഷണത്തിന്റെ സ്വഭാവം ക്രമേണ മാറി വന്നു. വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഒരു തവണ വിളിച്ചതോടെ ഫോണ്‍ നമ്പർ ഓഫായി. വ്യാജ വിലാസത്തിലെടുത്ത ഫോണ്‍ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഫോണ്‍ വഴിയുള്ള ശല്യം ഉണ്ടായിട്ടില്ല.
വീട്ടമ്മയ്ക്ക് അബദ്ധത്തില്‍ വന്ന ഫോണ്‍ കോള്‍ ഒടുവില്‍ പോക്സോ കേസില്‍ എത്തിയ സംഭവം നടന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. പാമ്പാടിയിലെ വീട്ടമ്മയ്ക്ക് എത്തിയത് ഇന്റര്‍നെറ്റ് കോളായിരുന്നു. വിദേശത്തുള്ള ബന്ധുവാണെന്നു കരുതി വീട്ടമ്മ സംസാരിച്ചു.
മറുതലയ്ക്കലുള്ള ആള്‍ വിദേശത്തുള്ള ബന്ധുവായി അഭിനയിക്കുകയും ചെയ്തു. ഇയാള്‍ വീണ്ടും വിളിച്ചപ്പോള്‍ 11 വയസ്സുള്ള മകളാണ് ഫോണെടുത്തത്. കുട്ടിയുമായി പരിചയത്തിലായതോടെ ഓണ്‍ലൈന്‍ ക്ലാസ് സമയത്ത് ഇയാള്‍ പതിവായി കുട്ടിയെ വിളിച്ചുതുടങ്ങി.
കുട്ടിയുടെ ഫോട്ടോകള്‍ കൈക്കലാക്കി. ഇതു വീട്ടിലേക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. നെറ്റ് കോള്‍ വന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും സൈബര്‍ സെല്‍ സഹായത്തോടെ മലേഷ്യയില്‍ നിന്നു പ്രതിയെ ചെന്നൈയില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha