കഞ്ചാവ് ചെടി ഉയര്‍ത്തി പിടിച്ച ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിച്ച ഇ–ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്

ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയച്ച പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്. മയക്ക് മരുന്ന് കടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വാദം. പ്രതികള്‍ കഞ്ചാവ് ചെടി ഉയര്‍ത്തി പിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
ആഗസ്റ്റ് ഒമ്പതിനായിരുന്നു വ്‌ളോഗർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha

























