ആശങ്കയുടെ മുള്‍മുനയില്‍... അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കുമെന്ന് ആശങ്ക; ഇന്ത്യയാണ് ഏറ്റവും വലിയ വിപണി; മെത്ത്ട്രാക്‌സ് ആണ് അഫ്ഗാനില്‍ നിന്നെത്തുന്നതില്‍ ഏറ്റവും അപകടകരം
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ ലോക രാജ്യങ്ങളില്‍ പലരും ആശങ്കയിലാണ്. മയക്കുമരുന്നുകള്‍ യഥേഷ്ടം കയറ്റിയയ്ക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി.
മയക്കുമരുന്നുകളും രാസലഹരികളും വന്‍തോതില്‍ ഇന്ത്യയിലേക്കും കടത്തുമെന്ന് ആശങ്കയുണ്ട്. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. ഇതിനെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെ ജാഗ്രതയിലാണ്.
അഫ്ഗാന്‍ ലാബുകളില്‍ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ 'മെത്ത്ട്രാക്‌സും' കേരളത്തില്‍ സുലഭമാണ്. അഫ്ഗാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ശതകോടികളുടെ മയക്കുമരുന്നാണ് കടത്തുന്നത്. രണ്ടുവര്‍ഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്‌സൈസ് പിടികൂടിയത്.
ഒരിക്കല്‍ ഉപയോഗിച്ചാല്‍ ആജീവനാന്ത അടിമയാക്കുന്ന 'മെത്ത്ട്രാക്‌സ്' ആണ് അഫ്ഗാനില്‍ നിന്നെത്തുന്നതില്‍ ഏറ്റവും അപകടകരം. കിലോയ്ക്ക് ഒരുകോടിയാണ് വില. 5 മില്ലിഗ്രാം ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ഉന്മാദം. ലോകം മുഴുവന്‍ നിരോധിച്ചതായതിനാല്‍ ഡിമാന്റേറെയാണ്.
എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈന്‍ അമൈഡ് എന്ന ഗന്ധമില്ലാത്ത മയക്കുമരുന്നിന്റെ പ്രധാന ഉത്പാദകരാണ് അഫ്ഗാന്‍ ലാബുകള്‍. നിശാപാര്‍ട്ടികള്‍ക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷന്‍കാര്‍ക്കുമായി അഫ്ഗാനില്‍ നിന്ന് ഓപിയവും ഹെറോയിനുമെത്തുന്നു. അതിര്‍ത്തികടന്നുള്‌ല കള്ളക്കടത്തിനു പുറമെ കൊറിയറില്‍ എത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളുമുണ്ട്.
അമൃത്‌സറും മുംബയും കഴിഞ്ഞാല്‍ വലിയ ലഹരിവിപണി കൊച്ചി തിരുവനന്തപുരത്ത് പ്രതിമാസം വില്‍ക്കുന്നത് 100 കോടിയുടെ ലഹരിമരുന്നാണ്. ലോകത്തെ വലിയ കറുപ്പ് (ഓപിയം) ഉത്പാദനം അഫ്ഗാനിലാണ്. താലിബാന്‍ നിയന്ത്രിത മേഖലകളിലാണ് കൃഷിയേറെയും. ഓപിയം ഹെറോയിനാക്കി മാറ്റുന്ന ലാബുകള്‍ നിരവധി. ലഹരിമരുന്ന് വ്യാപാരത്തിലൂടെ 30,000 കോടിയാണ് താലിബാന്റെ വാര്‍ഷികവരുമാനമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്.
ഓപിയം നിര്‍മ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്‌കരിച്ചെടുക്കുന്ന ലാബുകള്‍ക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്ളക്കടത്തുകാര്‍ക്കുമെല്ലാം താലിബാന്റെ സുരക്ഷയുണ്ട്. ഇതിന് കൃഷിക്കാരും കച്ചവടക്കാരും 10ശതമാനം നികുതി നല്‍കണം. ഇന്ത്യയിലേക്ക് കടല്‍, കര മാര്‍ഗങ്ങളിലൂടെ ലഹരി കടത്തുണ്ട്. ഗള്‍ഫിലെത്തിച്ച് വ്യോമമാര്‍ഗവും കടത്തുന്നു. താലിബാന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ കാബൂളില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 41 മലയാളികളെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതുസംബന്ധിച്ച് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയ്ക്ക് കത്തയച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ ടാണ്ഠന്‍ അടക്കം 130 ഇന്ത്യക്കാരെ അമേരിക്കന്‍ സഹായത്തോടെ രക്ഷപ്പെടുത്തി ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചു. കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീന്‍ സോണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് രുദ്രേന്ദ ടാണ്ഠനെയും ജീവനക്കാരെയും ഇന്നലെ പുലര്‍ച്ചെയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. 15 ഇടങ്ങളില്‍ താലിബാന്‍ പരിശോധന ഉണ്ടായിരുന്നു.
കാബൂളിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തവരും കുടുംബാംഗങ്ങളുമാണ് കുടുങ്ങിയ മലയാളികള്‍. താലിബാന്‍ തങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചതായും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തതായും നോര്‍ക്കയിലേക്ക് വിളിച്ചവര്‍ അറിയിച്ചു. തലശേരി സ്വദേശി ദീദില്‍ രാജീവന്‍ എന്നയാളാണ് ആദ്യം നോര്‍ക്കയുമായി ബന്ധപ്പെട്ടത്. രാജീവന്റെ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും സഹിതമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.
https://www.facebook.com/Malayalivartha