എന്ത് ചെയ്യണമെന്നറിയാതെ... ചൈന യാദൃശ്ചികമായി താലീബാന് പിന്തുണ നല്‍കിയെന്ന് കരുതിയവര്‍ക്ക് തെറ്റി; ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന്‍ വക്താവ്; അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന്
താലിബാന് ചൈന ഏകപക്ഷീയമായ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആരും കരുതിയില്ല ഇത്രയ്ക്ക് അടുപ്പമുണ്ടെന്ന്. താലിബാനും ചൈനയും 'ഭായി ഭായി' ആണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മതിച്ചിരിക്കുകയാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. ഭാവിയില്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് സുഹൈല്‍ ഷഹീന്‍ പറഞ്ഞത്. ചൈനയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനീസ് പ്രണയം അടിവരയിട്ട് വ്യക്തമാക്കിയത്.
താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ വരുന്നത് പാകിസ്ഥാനൊപ്പം ചൈനയ്ക്കും ഏറെ താത്പര്യമുള്ള വിഷയമായിരുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതംചെയ്ത് രംഗത്തുവന്ന രാജ്യവും ചൈനയാണ്. താലിബാനുമായി സൗഹൃദത്തിന് താത്പര്യമാണെന്നും അവരുമായി സഹകരിക്കുമെന്നും ചൈന വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൈനയുമായി നല്ലബന്ധം പുലരണമെന്ന് ആഗ്രഹിക്കുന്നതായി താലിബാനും വ്യക്തമാക്കി.
തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളാണ് ചൈനയുടെ താലിബാന്‍ പ്രണയത്തിന് പിന്നിലെ പ്രധാന കാരണം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാനിസ്ഥാന്‍. അമേരിക്കയുടെ പാവയായി അഷ്‌റഫ് ഘനിയുടെ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം തങ്ങളുടെ താത്പര്യങ്ങള്‍ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ചൈനയ്ക്ക് നന്നായി അറിയാം.
അതിനാലാണ് അവര്‍ താലിബാന് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കിയത്.ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയാണ് മേഖലയിലെ ചൈനയുടെ മറ്റൊരു പദ്ധതി.ഇതിലൂടെ പാകിസ്ഥാനില്‍ നിക്ഷേപങ്ങള്‍ നടത്താനും നയതന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്കെല്ലാം അഫ്ഗാന്റെ കാര്യമായ പിന്തുണയും ആവശ്യമുണ്ട്. ഒപ്പം മേഖലയില്‍ ഇന്ത്യക്കെതിരെ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും.
അഫ്ഗാനിസ്ഥാന്റെ 102ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ ദേശീയ പതാകയേന്തി മാര്‍ച്ച് നടത്തിയ ജനക്കൂട്ടത്തിനു നേരെ താലിബാന്‍ നടത്തിയ വെടിവയ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ ഭീകരര്‍ക്കെതിരായ അഫ്ഗാന്‍ ജനതയുടെ പ്രതിഷേധം ശക്തമാക്കി കാബൂള്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഫ്ഗാന്റെ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. അതിനിടെ താലിബാന്‍ ഭീകരതയില്‍നിന്ന് കൈക്കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാനുള്ള അമ്മമാരുടെ സാഹസം കരളലിയിക്കുന്ന കാഴ്ചയായി.കൈക്കുഞ്ഞുങ്ങളെ വിമാനത്താവളത്തിന്റെ മുള്ളുവേലിക്ക് അകത്തെ സൈനികരുടെ കൈകളിലേക്ക് സ്ത്രീകള്‍ എറിഞ്ഞുകൊടുക്കുന്ന കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്ന് ബ്രീട്ടിഷ് സൈനികര്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില കുഞ്ഞുങ്ങള്‍ മുള്ളുവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ചയും ഭയാനകമായിരുന്നു. 'ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു' എന്ന് സ്ത്രീകള്‍ കേണപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. രാജ്യം വിടണമെന്ന് ആഗ്രഹിച്ച് വിമാനത്താവളത്തിലെത്തുന്ന അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ ഭീകരര്‍ തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അസാദാബാദില്‍ നടന്ന സ്വാതന്ത്ര്യദിന റാലിക്കിടെ ഉണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍പേര്‍ മരിച്ചത്. മരണസംഖ്യ പുറത്തുവന്നിട്ടില്ല. നിരവധിപേര്‍ക്ക് പരിക്കേറ്റു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികാഘോഷം എന്നതിനപ്പുറം, താലിബാനെതിരായ ആദ്യത്തെ പ്രത്യക്ഷ പ്രതിഷേധം എന്ന നിലയിലാണ് സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദേശീയപതാകയേന്തി തെരുവില്‍ അണിനിരന്നത്.
"
https://www.facebook.com/Malayalivartha