കോവിഡില്‍ ജീവിതം തകര്‍ന്നവരില്‍ ഇവരും... കോവിഡ് നിയന്ത്രണത്തില്‍ ജീവിതം വഴിമുട്ടി ജീവനൊടുക്കിയത് എട്ടുപേര്‍

സംസ്ഥാനത്ത് കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ പലമേഖലകളും തകര്‍ച്ചയെ നേരിട്ടു. അത്തരത്തില്‍ കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരു വിഭാഗമാണ് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് സ്ഥാപന ഉടമകള്‍. ലക്ഷങ്ങള്‍ ബാങ്ക് വായ്പ എടുത്താണ് പലരും സ്ഥാപനം ആരംഭിച്ചത്. എടുത്തകടങ്ങള്‍ വീട്ടാനാകാത്തതിനാലും സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നതിനാലും സംസ്ഥാനത്ത് എട്ട് സ്ഥാപന ഉടമകളാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തടയാനായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് മേഖലയെ തകര്‍ത്തത്. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ മിക്കവരും ശബ്ദ വെളിച്ച സംവിധാനങ്ങളെ ആശ്രയിക്കാതായി. പൊതുപരിപാടികള്‍ തീരെ കുറഞ്ഞതും സ്ഥാപന ഉടമകളെ വലച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും സമ്മേളനങ്ങളും കൂടി ഇല്ലാതായതോടെ ആകെ പ്രതിസന്ധിയിലായി.
ഉത്സവങ്ങളും ഓണവുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് സ്ഥാപന ഉടമകള്‍ കണ്ടത്. എന്നാല്‍ അതും പാഴായി. കടമെടുത്തും മറ്റും വാങ്ങിയ ഉപകരണങ്ങള്‍ നശിക്കാന്‍ തുടങ്ങിയതോടെ ചിലര്‍ കിട്ടിയ വിലയ്ക്ക് അവ വിറ്റു. കേടായ മൈക്കും മറ്റും നന്നാക്കാനും നല്ല തുക ചെലവായി. കടകളുടെ വാടക കൊടുക്കാന്‍പോലും നിവൃത്തിയില്ലാതായതോടെ ചില സ്ഥാപന ഉടമകള്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി.
സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ ആത്മഹത്യാസമരവും റിലേ നിരാഹാര സത്യാഗ്രഹവുമടക്കം നിരവധി സമരങ്ങള്‍ നടന്നു. നിവേദനങ്ങളുമായി മന്ത്രിമാരെ പലതവണ കണ്ടു. എന്നാല്‍ നടപടികള്‍ വൈകുന്നതുമൂലം ലക്ഷങ്ങളുടെ സാമ്ബത്തികബാധ്യത സ്ഥാപന ഉടമകള്‍ക്കുണ്ടായി.
മാസങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പുകാലത്ത് നിയന്ത്രണങ്ങളില്‍ ഇളവുലഭിച്ചത് മേഖലയ്ക്ക് ആശ്വാസമായി. ആഴ്ചകളോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ബൂത്തുകളിലും മൈക്കുകളും ലൈറ്റുകളും ഉപയോഗിക്കാനായി. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നതിനാല്‍ പ്രതിസന്ധി കടുക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കരകയറാന്‍ പ്രയാസമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























