കളിച്ചാല്‍ കളി പഠിപ്പിക്കും... ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കാന്‍ അറിയാമെന്ന് ബിപിന്‍ റാവത്ത്; അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരപ്രവര്‍ത്തനം ഇന്ത്യക്ക് നേരെ ഉണ്ടായാല്‍ ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യും; 9 വര്‍ഷം കഴിഞ്ഞിട്ടും ഞെട്ടല്‍ മാറാതെ മലാല

ലോകത്തെ വിറപ്പിച്ച് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തപ്പോഴും ഇന്ത്യ കുലുങ്ങുന്നില്ല. ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്. താലിബാന്‍ ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരപ്രവര്‍ത്തനം ഇന്ത്യക്ക് നേരെ ഉണ്ടായാല്‍ രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ അത് കൈകാര്യം ചെയ്യുമെന്നുമാണ് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയത്.
ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന രാജ്യങ്ങളുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോ പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും അയല്‍രാജ്യങ്ങള്‍ ആണവശക്തികളാണെന്ന് ചൈന, പാകിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിട്ട് റാവത്ത് വ്യക്തമാക്കി.
നേരത്തെ കാശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ താലിബാന്‍ ഭീകരരുടെ സഹായം സ്വീകരിക്കുമെന്ന തെഹ്‌രീക്ഇഇന്‍സാഫ് നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരുന്നു. രക്ഷാ ക്ഷാദൗത്യത്തിനിടെ താലിബാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയേക്കുമെന്ന ആശങ്കകള്‍ ശക്തമായതോടെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ പൗരന്മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്‌പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് പുതിയ നടപടി.
അതേസമയം താലിബാന്റെ ക്രൂരതയ്ക്കിരയായതിന്റെ ഞെട്ടല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും മലാലയ്ക്ക് മാറിയിട്ടില്ല. പോഡിയത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് മലാല വിവരിച്ചത്. അഫ്ഗാന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല ആഹ്വാനം ചെയ്തു.
2012 ഒക്ടോബറില്‍ താലിബാന്‍ ഭീകരര്‍ എന്റെ സ്‌കൂള്‍ ബസില്‍ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിര്‍ത്തു. പുരികം തുളച്ച് വെടിയുണ്ട അകത്തേക്ക് കയറി. തലയോട്ടിക്കും തലച്ചോറിനും ക്ഷതമുണ്ടാക്കി. മുഖത്തെ ഞരമ്പുകള്‍ക്ക് കേടുപാടുണ്ടാക്കി, എല്ലുകള്‍ തകര്‍ത്തു. ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്ത ശസ്ത്രക്രിയയുടെ പാടുകള്‍ ഇപ്പോഴുമുണ്ട്.
ആക്രമണത്തിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് എനിയ്ക്ക് ഓര്‍മയില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അടുത്ത സുഹൃത്തുമായി സംസാരിച്ചിരുന്നു. താലിബാന്‍ ആക്രമിച്ച ദിവസം മലാലയുടെ തൊട്ടടുത്ത് ഇരുന്നത് ഈ സുഹൃത്താണ്. ഒരു വെടിയുണ്ട സുഹൃത്തിന്റെ കയ്യിലും മുറിവേല്‍പ്പിച്ചു.
അന്ന് നീ നിശ്ചലമായി നിന്ന് ഭീകരരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കുകയായിരുന്നു. എന്റെ കൈ നീ മുറുകെ പിടിച്ചു. ആ വേദന ദിവസങ്ങളോളം എനിക്കുണ്ടായി. വെടിയേറ്റതിന് പിന്നാലെ മുഖം പൊത്തി നീ എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു സുഹൃത്ത് എന്നോട് പിന്നീട് പറഞ്ഞു. വെടിയേറ്റ് തകര്‍ന്ന തലയോട്ടിയുടെ ഒരു ഭാഗത്തിന് പകരം ടൈറ്റാനിയം പ്ലേറ്റാണ് വച്ചിരിക്കുന്നത്. യഥാര്‍ത്ഥ തലയോട്ടിയുടെ ഭാഗം ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് അഫ്ഗാനില്‍ നിന്ന് യു.എസ് സേന പിന്മാറി തുടങ്ങിയപ്പോള്‍ മലാല തന്റെ ആറാമത്തെ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ബോസ്റ്റനിലെ ആശുപത്രിയില്‍ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുമ്പോള്‍ വന്ന വാര്‍ത്ത താലിബാന്‍ അഫ്ഗാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ കുണ്ഡൂസ് പിടിച്ചടക്കിയെന്നാണ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, മലാല രാഷ്ട്രത്തലവന്മാര്‍ക്ക് കത്തുകള്‍ എഴുതി, ഫോണ്‍ കോളുകള്‍ ചെയ്തു, അഫ്ഗാനിലെ വനിതാ സാമൂഹ്യ പ്രവര്‍ത്തകരുമായി സംസാരിച്ചു. മലാലയുടെ ഇടപെടലിലൂടെ പലരേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞു. എല്ലാവരേയും രക്ഷിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം, ഒരു തരത്തിലുള്ള സഹായവും ലഭിക്കാത്തവര്‍ക്കൊപ്പമാണ് എന്റെ മനസ്സ്. ആരാലും അറിയപ്പെടാത്ത അവര്‍ക്ക് വേണ്ടി തന്റെ ഹൃദയം വേദനിക്കുന്നുവെന്ന് മലാല പോഡിയത്തില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha


























