എക്സൈസ് വകുപ്പിലെ മായാജാലം കണ്ട് മന്ത്രിയുടെ കണ്ണു തള്ളി:മാന്‍ കൊമ്പും സുന്ദരിയും മഹസറില്‍ നിന്നും ഇറങ്ങി പോയതെങ്ങനെ ?

കാക്കനാട്ടെ ലഹരി മരുന്ന് സംഘത്തെ രക്ഷിക്കാന്‍ വേണ്ടി മറിഞ്ഞത് കോടികളെന്ന് റിപ്പോര്‍ട്ട്. കാക്കനാട്ടെ മറിമായത്തെ കുറിച്ച് പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വകുപ്പില്‍ നടക്കുന്ന ലഹരി മരുന്ന് അഴിമതിയുടെ വിശദാംശങ്ങള്‍ ലഭിച്ചത്. എക്‌സൈസ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്
ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സൈസ് വകുപ്പിന് ലഭിച്ചിരിക്കുന്നതെന്നറിയുന്നു. മയക്കുമരുന്ന് കച്ചവടം പിടികൂടിയാല്‍ പിടികൂടുന്ന സന്ദര്‍ഭത്തില്‍ തന്നെ ഒത്തു തീര്‍പ്പാക്കുന്ന പ്രവണതയാണ് സാധാരണ കണ്ടുവരുന്നത്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരം അഴിമതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അഴിമതി നടന്നാല്‍ 50:50 എന്ന വ്യവസ്ഥയിലൂടെയാവും കാര്യങ്ങള്‍ പുരോഗമിക്കുക. പ്രതികളെ ഒഴിവാക്കാനും തൊണ്ടി മുതല്‍ നശിപ്പിക്കാനും സഹായിക്കുന്നവരും ഉണ്ട്. മയക്കുമരുന്ന് പിടികൂടിയാല്‍ ശിക്ഷ കിട്ടാത്ത തരത്തില്‍ അളവ് കുറച്ച് കാണിക്കുന്ന സംവിധാനവും ലഭ്യമാണ്.
കാക്കനാട്ടെ ലഹരിമരുന്ന് സംഘത്തില്‍നിന്ന് മാന്‍ കൊമ്പ് പിടിച്ചെടുത്തിട്ടും അത് മഹസറില്‍ കാണിക്കാത്തത് ഇതുപോലൊരു മറിമായമായിരുന്നു.
ലഹരിമരുന്ന് സംഘം താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാന്‍കൊമ്പ് പിടിച്ചെടുത്തത്. വാര്‍ണിഷ് അടിച്ച് ഭിത്തിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പിടിച്ചെടുത്ത മാന്‍കൊമ്പ് എക്‌സൈസ് അധികൃതര്‍ മഹസറില്‍ ചേര്‍ത്തിരുന്നില്ല. ഇതോടെ വനംവകുപ്പ് മാന്‍കൊമ്പ് ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസില്‍ എക്‌സൈസ് നടത്തിയ കള്ളത്തരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മാന്‍കൊമ്പടക്കമുള്ള വസ്തുക്കള്‍ മഹസറില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് എക്‌സൈസ് ഓഫീസിലെത്തി വനംവകുപ്പ് അധികൃതര്‍ ഇത് കൈപ്പറ്റി.
വര്‍ഷങ്ങള്‍ പഴക്കമുള്ള പുള്ളിമാന്റെ കൊമ്പാണിതെന്നും പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ എക്‌സൈസ് നടത്തിയ ഒളിച്ചുകളിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താനായി അഡീ. എക്‌സൈസ് കമ്മീഷണര്‍ എറണാകുളത്തെ എക്‌സൈസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചും ഏറ്റെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്നുമായി ഏഴുപേരെ എക്‌സൈസ് പിടികൂടിയത്. ആദ്യം നല്‍കിയ പത്രക്കുറിപ്പില്‍ ഏഴുപേരെ പിടികൂടിയെന്ന് വ്യക്തമാക്കിയ എക്‌സൈസ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരുയുവതിയെയും യുവാവിനെയും പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കി. മാത്രമല്ല, നേരത്തെ ഒരു കിലോ എം.ഡി.എം.എ. പിടികൂടിയെന്ന് പറഞ്ഞത് 84 ഗ്രാമായി ചുരുങ്ങുകയും ചെയ്തു. ഒഴിവാക്കലിന് പിന്നില്‍ രണ്ടു സംശയങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഉന്നതരുടെ ശുപാര്‍ശ അനുസരിച്ചാണ് പ്രതികളെ ഒഴിവാക്കിയതെന്നാണ് ഒരു വിവരം. ഇതിനായി കോടികള്‍ മറിഞ്ഞതായും പറയപ്പെടുന്നു.
പ്രതി പട്ടികയില്‍നിന്ന് എക്‌സൈസ് ഒഴിവാക്കിയ യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതോടെയാണ് കേസില്‍ അട്ടിമറി നടന്നതായ സംശയങ്ങള്‍ ബലപ്പെട്ടത്. എന്തിനാണ് രണ്ടുപേരെ ഒഴിവാക്കിയതെന്നാണ് ചോദ്യം. പിടിച്ചെടുത്ത പലവസ്തുക്കളും എന്തുകൊണ്ട് മഹസറില്‍ രേഖപ്പെടുത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ എക്‌സൈസിന് കഴിഞ്ഞിട്ടില്ല.ഇതോടെ കേസില്‍ അട്ടിമറിശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരത്ഭു തവും പ്രകടിപ്പിക്കുന്നില്ല. ഇതെല്ലാം വകുപ്പില്‍ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രി പുതിയതായതിനാല്‍ ഇത്തരം രഹസ്യങ്ങള്‍ പഠിച്ചു വരാന്‍ സമയമെടുക്കുമെന്നും അവര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha


























