മാസ്ക് വയ്ക്കാത്തതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവിനെ പോലീസ് മർദ്ദിച്ചു ; ബലമായി വാഹനത്തിൽ കയറ്റി ഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞു; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവാവ്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സയോടനുബന്ധിച്ച് ഗൈനക്കോളജി വിഭാഗത്തിലെത്തിയ ഭർത്താവിനെ മാസ്ക്, വയ്ക്കാത്തതിൻ്റെ പേരിൽ ഹൈവേ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇയാളെ ബലമായി വാഹനത്തിൽ കയറ്റി ഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞതായും പരാതി.
കോട്ടയം പള്ളം കരുണാലയ0 വീട്ടിൽ അജി (45)ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ 10.30 ന് മെഡിക്കൽ കോളജ് ഗൈനക്കോളജിയിലാണ് സംഭവം. അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 കാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്രസംബന്ധമായി ചികിത്സയിലാണ്.
ഇന്നലെ രാവിലെ അജി, ഭാര്യയുടെ ചികിത്സാ സംബന്ധമായ പരിചരണത്തിനു ശേഷം ഗൈനക്കോളജി മന്ദിരത്തിൻ്റെ മുൻവശമുള്ള സിമിൻ്റ് ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിൽ ഭാര്യയുടെ ഫോൺ വന്നതിനെ തുടർന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയിൽ, ഹൈവേ പോലീസ് വന്നു.
തുടർന്ന് അജിയെ പോലീസ് വാഹനത്തിന് സമീപത്തേയ്ക്ക് വിളിപ്പിച്ചു. മാസ്ക്, വയ്ക്കാത്തതിൻ്റെ പേരിൽ പിഴ അടയ്ക്കണമെന്നു പറഞ്ഞു. മാസ്ക് ഉണ്ടെന്നും, ഉറക്ക ശേഷം, മുഖം കഴുകിയപ്പോൾ, മാസ്ക് മാറ്റിയതാണെന്നും പിന്നെ എന്തിനാണ് പിഴ അടയ്ക്കേണ്ടതെന്നും അജി ചോദിച്ചു.
ഇതു പറഞ്ഞയുടൻ, ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥൻ, പോലീസിനെ നിയമം പഠിപ്പിക്കുകയാണോ എന്ന് ചോദിച്ച് അജിയുടെ കഴുത്തിന് പിടിച്ചു. എന്തു കാര്യത്തിനാണ് എന്ന് ചോദിച്ചെങ്കിലും, പോലീസ് വാഹനത്തിലേയ്ക്ക് ബലമായി പിടിച്ചു പോലീസ് വാഹനത്തിൽ കയറ്റി. കയറ്റുന്നതിനിടയിൽ ഡോറിനിടയിൽ ഇടത് കാൽ കുടുങ്ങി.
ഈ സമയം പോലീസ് മൂന്നു തവണ ഡോർ അടയ്ക്കുകയുണ്ടായി.കാൽ ഡോറിനിടയിൽപ്പെട്ട് വേദനിച്ചെങ്കിലും, ഇതു ശ്രദ്ധിക്കാതെ അജിയെ ഗാന്ധിനഗർ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് പറഞ്ഞു വിടുകയും ചെയ്തു.
അകാരമായി തന്നെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ, മുഖ്യമന്ത്രി ,ആരോഗ്യ മന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്ന് അജി പറയുന്നു. താൻ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്ന ആളെല്ലന്നും ഇദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha


























