മനസ് മരവിക്കുമ്പോള്‍... കാബൂളിലെ ഇരട്ട സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍; 72ലേറെ പേര്‍ കൊല്ലപ്പെട്ടു; 140 പേര്‍ക്ക് പരുക്കേറ്റു; മരിച്ചവരില്‍ 12 യുഎസ് സൈനികരുമുള്‍പ്പെടുന്നു; അപലപിച്ച് താലിബാന്‍

താലിബാന്റെ ക്രൂരതയില്‍ മനം നൊന്ത് രക്ഷപ്പെടാന്‍ എയര്‍പോര്‍ട്ടിലെത്തിയവര്‍ മറ്റൊരു ദുരന്തത്തില്‍. താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടാന്‍ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുന്ന കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും അടക്കം 72ലേറെ പേരാണ് കൊല്ലപ്പെട്ടത്. 140 പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 12 യുഎസ് സൈനികരുമുള്‍പ്പെടുന്നു. ഭീകരസംഘടനയായ ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന് (ഐഎസ്) പങ്കുണ്ടെന്ന് സംശയിക്കുന്നതായി താലിബാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐഎസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി താലിബാന്റെ പ്രസ്താവനയില്‍ പറയുന്നു.
വിമാനത്താവളത്തിന് പുറത്തുനടന്ന സ്‌ഫോടനങ്ങളെ താലിബാന്‍ 'ഭീകര പ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ചു. ഭീകരാക്രമണത്തെക്കുറിച്ച് ഐഎസ്, യുഎസിന് വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യാന്തര സമൂഹത്തോട് താലിബാന്‍ പ്രതിജ്ഞാബദ്ധരാണ്. ഭീകരര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നിം അദ്ദേഹം പറഞ്ഞു.
താലിബാന്റെ ക്രൂരമായ ഭരണത്തില്‍നിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികള്‍ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും ഒരു ഹോട്ടലിന് തൊട്ടുമുന്നിലുമായിരുന്നു സ്‌ഫോടനം.
യുഎസും യുകെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങളെ തുടര്‍ന്ന്, അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തരമായി പ്രദേശം വിട്ടുപോകാന്‍ ഫ്രഞ്ച് സര്‍ക്കാരും പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കി. കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ആക്രമണം ഐഎസ് നടത്തിയതാണെന്നു വിശ്വസിക്കുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനത്താവളത്തില്‍ യുഎസ്, ബ്രിട്ടിഷ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്‌ഫോടനം. വിമാനത്താവളത്തോടു ചേര്‍ന്നുള്ള ഹോട്ടലിനു സമീപം രണ്ടാം സ്‌ഫോടനമുണ്ടായി.
അതേസമയം ആക്രമണത്തെ താലിബാന്‍ അപലപിച്ചു. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരാക്രമണ ഭീഷണിയുണ്ടെന്നും വിമാനത്താവള കവാടങ്ങളില്‍നിന്ന് ജനങ്ങള്‍ അകന്നുനില്‍ക്കണമെന്നും യുഎസും സഖ്യകക്ഷികളും മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണു സ്‌ഫോടനം. സുരക്ഷാഭീഷണി കണക്കിലെടുത്ത് ഒട്ടേറെ രാജ്യങ്ങള്‍ ബുധനാഴ്ച രാത്രിയോടെ ഒഴിപ്പിക്കല്‍ നിര്‍ത്തിയിരുന്നു.
താലിബാന്‍ അധികാരം പിടിച്ചതിനു ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ കാബൂളില്‍നിന്ന് യുഎസ് സഖ്യസേന 95,700 പേരെ ഒഴിപ്പിച്ചു. വ്യോമമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ 39 മിനിറ്റിലും രക്ഷാ വിമാനങ്ങള്‍ പറന്നുയര്‍ന്നു. സഖ്യസേന രാജ്യം വിടേണ്ട അവസാന തീയതി ഈ മാസം 31 ആണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും കാബൂളില്‍ കുടുങ്ങിക്കിടക്കുകയാണ്.
കാണ്ടഹാര്‍ വിമാനത്താവളം ഇന്നലെ തുറന്നു. കാബൂള്‍ വിമാനത്താവളം അടച്ചിടേണ്ടിവന്നാല്‍ കാണ്ടഹാറില്‍നിന്ന് രാജ്യാന്തര സര്‍വീസ് നടത്താമെന്നാണു പ്രതീക്ഷ. വിദേശസഹായങ്ങള്‍ നിലച്ചതോടെ അഫ്ഗാനില്‍ 1.4 കോടി ജനങ്ങള്‍ പട്ടിണിയുടെ വക്കിലാണെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
"
https://www.facebook.com/Malayalivartha


























