പ്രതിസന്ധികൾ നിറഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മികവാർന്നതും ക്ഷേമോൻമുഖവുമാർന്ന പ്രവർത്തനങ്ങൾക്ക് പ്രബുദ്ധ കേരളം നൽകിയ സ്നേഹോപഹാരമായിരുന്നു തുടർഭരണം; മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 100 ദിവസങ്ങൾ പൂർത്തിയാവുകയാണ്; ഫെയ്‌സ്ബുക്ക് കുറിപ്പുമായി എം എൽ എ ഐ ബി സതീഷ്

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 100 ദിവസങ്ങൾ പൂർത്തിയാവുകയാണ്. ഈ അവസരത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറയുകയാണ് കാട്ടാകട എം എൽ എ ഐ ബി സതീഷ്.
പ്രതിസന്ധികൾ നിറഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മികവാർന്നതും ക്ഷേമോൻമുഖവുമാർന്ന പ്രവർത്തനങ്ങൾക്ക് പ്രബുദ്ധ കേരളം നൽകിയ സ്നേഹോപഹാരമായിരുന്നു തുടർഭരണമെന്നാണ് അദ്ദേഹം പറയുന്നത് .
ഐ ബി സതീഷ് എം എൽ എ ഫെയ്‌സ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
സഫലമീ ദിനങ്ങൾ...
പതിറ്റാണ്ടുകൾ നീണ്ട കേരളചരിത്രത്തെ തിരുത്തിയെഴുതിക്കൊണ്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 100 ദിവസങ്ങൾ പൂർത്തിയാവുകയാണ്.
പ്രതിസന്ധികൾ നിറഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മികവാർന്നതും ക്ഷേമോൻമുഖവുമാർന്ന പ്രവർത്തനങ്ങൾക്ക് പ്രബുദ്ധ കേരളം നൽകിയ സ്നേഹോപഹാരമായിരുന്നു തുടർഭരണം.
പ്രതിസന്ധികൾക്കിടയിലെ സാധ്യതകൾ കണ്ടെത്തി സുസ്തിരവും, വികസിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രയത്നങ്ങളിലുമാണ് രണ്ടാം പിണറായി സർക്കാർ ഈ നാളുകളിൽ.
എല്ലാവർക്കും ഭൂമിയും ഭവനവും എന്നീ അടിസ്ഥാനയാവശ്യങ്ങളിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വികസന കാഴ്ചപ്പാടുകൾക്ക് അടിത്തറപാകുന്നതായിരുന്നു ഈ സർക്കാരിന്റെ ആദ്യത്തെ നൂറ് ദിനങ്ങളെന്നത് ഏറെ അഭിമാനകരമാണ്.
ഈ സർക്കാരിന്റെ പുതിയ പദ്ധതികളായ അതിദാരിദ്ര്യ നിർമാർജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലിഭാരം കുറക്കൽ എന്നിവ ഉടൻ പ്രാവർത്തികമാകും.
കാട്ടാക്കട നിയോജക മണ്ഡലത്തിലും സുസ്ഥിരവും, ജനക്ഷേമകരവുമായ വികസന പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിടുവാൻ കഴിഞ്ഞ 100 ദിനങ്ങളാണ് കടന്നുപോയത്. നമ്മുടെ നാടിനെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
മിയാവാക്കി വനവൽക്കരണവും , കാർഷിക സ്വയം പര്യാപ്തതക്കും ഉതകുന്ന പ്രവർത്തനങ്ങൾക്കും ഈ നാളുകളിൽ തുടക്കം കുറിച്ചു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൃഷ്ണപുരം മുതൽ മാർത്താണ്ഡ്വേശ്വരം വരെയുള്ള 31.47 ലക്ഷം രൂപ മുതൽമുടക്കിയുള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കലും , 33 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കണ്ടല സ്‌റ്റേഡിയവും പൊതുജനങ്ങൾക്കായി സമർപ്പിച്ചുകഴിഞ്ഞു.
50 ലക്ഷം രൂപ ചിലവിൽ നിർമിക്കുവാനുദ്ദേശിക്കുന്ന കുച്ചപ്പുറം - കുരുംതംകോട് റോഡിന്റെയും, ഒരു കോടി രൂപ ചിലവിൽ നിർമിക്കുവാനുദ്ദേശിക്കുന്ന മലയിൻകീഴ് എൽ.പി ആൺ പള്ളിക്കുടത്തിന്റെയും നിർമ്മാണോദ്ഘാടനവും, കുച്ചപ്പുറം സെന്റ് മാത്യൂസ് എൽ.പി സ്കൂളിന്റെ പുതിയ പാചകപ്പുരയുടെ പൂർത്തീകണ ഉദ്ഘാടനവും ഈ മാസം 31 ന് നിർവ്വഹിക്കപ്പെടുകയാണ്.
ഒരുപക്ഷേ എല്ലാം നിശ്ചലമാക്കിയ ലോക്ക്ഡൗൺ ദിനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എത്രയോ പദ്ധതികൾ മണ്ഡലത്തിൽ പൂർത്തീകരിക്കപ്പെടുമായിരുന്നു ഈ നാളുകളിൽ.
സംസ്ഥാനത്തും, മണ്ഡലത്തിലും വരുവാൻ പോകുന്ന വൻ വികസന കുതിപ്പിന്റെ വ്യക്തമായ ദിശാസൂചകമാണ് ആദ്യ നൂറ് ദിനങ്ങളിൽ യാഥാർത്ഥ്യമായത് എന്ന് നിസ്സംശയം പറയാം. ഈ നാളുകളിൽ നമുക്ക് മുന്നിൽ ഭീഷണി ഉയർത്തുന്നത് രണ്ട് കാര്യങ്ങളാണ്.
കോവിഡ് മഹാമാരിയും, വർഗ്ഗീയതയുമാണവ. ഇവ രണ്ടിനെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുവാനായാൽ വികസനവഴിയിൽ ബഹുദൂരം മുന്നേറി ലോകത്തിനും, രാജ്യത്തിനും മുന്നിൽ സാമൂഹ്യനീതിയിലധിഷ്ഠിതമായ "കേരള മോഡൽ " വീണ്ടും അന്വർത്ഥമാക്കുവാൻ നമുക്കാകും. എല്ലാ ഭേദചിന്തകളും മാറ്റിവച്ച് ഒത്തൊരുമയോടെ ആ ലക്ഷ്യത്തിലേക്ക് നമുക്ക് മുന്നേറാം.
ശുഭദിനം.
സ്നേഹപൂർവ്വം
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha

























