മകളെ തനിച്ചാക്കി നൗഷാദ് യാത്രയായി.... ആദരവ് നൽകി സർക്കാരും...

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ച വാർത്തകൾ മലയാളിയെ ഏറെ വേദനിപ്പിച്ച ഒന്ന് തന്നെയായിരുന്നു. അതിനു പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ ഓരോന്നും വളരെ ഖേദത്തോടെയാണ് നാം ശ്രവിച്ചതും.
രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അദ്ദേഹം മരണമടഞ്ഞത്. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമ കൂടിയാണ് അദ്ദേഹം.
പാചക വിദഗ്ധൻ ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ച് പോന്നിരുന്നത്.
തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചകത്തിനോടുള്ള അഭിരുചി ലഭിച്ചത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തിരുന്നു.
നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി പ്രവർത്തിച്ച് വരികയായിരുന്നു. ഇതുകൂടാതെ, ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായും അദ്ദേഹം എത്തിയിട്ടുണ്ടായിരുന്നു
ഇപ്പോൾ നൗഷാദിന് തിരുവല്ല വിടനല്‍കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ആദ്യ സിനിമയുടെ റിലീസിന്‍റെ പതിനേഴാം വാര്‍ഷിക ദിനത്തിലായിരുന്നു നൗഷാദിന്‍റെ വിയോഗം എന്നതും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം സംഭവിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ഭൗതിക ശരീരം തിരുവല്ലയിലെ വീട്ടിലെത്തിച്ചു. മകളടക്കമുള്ള ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് നൗഷാദ് പഠിച്ച തിരുവല്ല എസ്.സി.എസ്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. സര്‍ക്കാരിന്‍റെ ആദരവും അദ്ദേഹത്തിന് അർപ്പിച്ചു. ശേഷം, തിരുവല്ല മുത്തൂര്‍ ജുമാമസ്ജിദില് ഭൗതിക ശരീരം കബറടക്കുകയായിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെ സെലിബ്രിറ്റി ഷെഫായി വളർന്നു വന്ന നൗഷാദ്, മധ്യതിരുവിതാംകൂറില്‍ ബിരിയാണിയെ ജനകീയമാക്കുന്നതില്‍ പങ്ക് വഹിച്ചിരുന്നു.
സഹപാഠിയായ ബ്ലെസിയുടെ ആദ്യ ചിത്രം കാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മാതാവായി നൗഷാദ് രംഗപ്രവേശം ചെയ്തതും. 17 വര്‍ഷം മുമ്പ് 2004 ആഗസ്റ്റ് 27നായിരുന്നു മമ്മൂട്ടി നായകനായ കാഴ്ച റിലീസായത്.
ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. പ്രമേഹവും അണുബാധയും അധികരിച്ചതോടെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ഈമാസം പന്ത്രണ്ടിന് ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒടുവില്‍ പന്ത്രണ്ടുകാരി മകള്‍ നഷ്‍വയെ തനിച്ചാക്കി നൗഷാദും വിടവാങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























