അതിവിടെ ശരിയാവില്ല... അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ കോണ്‍സ്റ്റബിളിനെ മാറ്റി; ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍; ശമ്പളത്തിനു പുറമേ ലഭിക്കുന്ന വരുമാനം അന്വേഷിക്കുന്നു

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വരുമാനം നമുക്കറിയാം. സിനിമയില്ലാത്തതിനാല്‍ ഇപ്പോള്‍ പരസ്യവും മറ്റുമാണ് വരുമാനം. അതേസമയം ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിന്റെ വരുമാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സകലരും.
അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തായി. ഇതോടെ ഷിന്‍ഡെയെ സുരക്ഷാ സംഘത്തില്‍ നിന്നു പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.
എക്‌സ് കാറ്റഗറി സുരക്ഷയുള്ള ബച്ചന് അംഗരക്ഷകരായുള്ള 2 കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളാണ് ഷിന്‍ഡെ. ശമ്പളത്തിനു പുറമേ, നടനില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഷിന്‍ഡെ വരുമാനമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടിടത്തു നിന്നു ശമ്പളം കൈപ്പറ്റരുത്.
നടന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികള്‍ക്കു സുരക്ഷാ ഗാര്‍ഡുകളെ നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതില്‍നിന്നാണെന്നും ഇയാള്‍ മൊഴി നല്‍കിയതായാണു വിവരം. 5 വര്‍ഷത്തിലധികം കോണ്‍സ്റ്റബിള്‍മാരെ ഒരാള്‍ക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്ക് ഇടാറില്ലെങ്കിലും 2015 മുതല്‍ ഷിന്‍ഡെ ബച്ചനൊപ്പമുണ്ട്. മുംബൈ ഡി.ബി.മാര്‍ഗിലെ പൊലീസ് സ്‌റ്റേഷനിലേക്കാണു സ്ഥലം മാറ്റിയത്.
ഡല്‍ഹിയില്‍ ബച്ചന്റെ സുരക്ഷാ ജീവനക്കാരന്‍ കോടികള്‍ ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയും ശ്രദ്ധ നേടി. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനപാലകരെ കബളിപ്പിച്ചു വയനാട്ടില്‍ വനത്തിനുള്ളില്‍ താമസിച്ചു വിലസിയ സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം വാമനപുരം സ്വദേശി എ.ആര്‍.രാജേഷ് (34), കൊല്ലം സ്വദേശി പി.പ്രവീണ്‍ (27) എന്നിവരാണ് പിടിയിലായത്. സംഘ നേതാവ് ദീപക്, ഇയാളുടെ ഗണ്‍മാനായി നടിച്ച എം.ഗിരീഷ് എന്നിവര്‍ ഒളിവിലാണ്.
പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണു സംഘം രണ്ടാഴ്ച ചുറ്റിയടിച്ചത്. തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ ഹൈദരാബാദിലും ബെംഗളൂരുവിലും എത്തിയ ശേഷമാണ് വയനാട്ടിലെത്തിയത്. നക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസം. വയനാട്ടിലെത്തിയ സംഘം വനപാലകരെ കബളിപ്പിച്ച് വെട്ടത്തൂരിലെ വാച്ച് ടവറില്‍ താമസിച്ചു. വിഐപി പരിഗണനകളോടെയായിരുന്നു കാനനവാസം. ഉന്നത സൈനിക ഉദ്യോഗസ്ഥനായി നടിച്ച ദീപക്കിന് രണ്ട് ഗണ്‍മാന്‍മാരും ഒരു സഹായിയുമുണ്ടായിരുന്നു. ഒട്ടേറെ വ്യാജരേഖകളും ഫയലുകളും ഇവരുടെ പക്കലുണ്ടായിരുന്നു. വയനാട്ടില്‍ വിവിധ കേസുകള്‍ അന്വേഷിക്കാനെത്തിയതെന്നാണ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചത്.
വെട്ടത്തൂരിലെ താമസത്തിനു ശേഷം വടക്കനാട്ട് സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച പ്രതികളെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ബത്തേരി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. അവിടെയും ഉന്നതരാണെന്നു പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെ വനപാലകര്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇവരുടെ ആധാര്‍രേഖകളില്‍നിന്ന് ലഭിച്ച വിവരപ്രകാരം പ്രതികളുടെ വീട്ടിലെത്തിയാണ് 2 പേരെ പിടികൂടിയത്.
ദീപക് തങ്ങളെയും കബളിപ്പിച്ചുവെന്ന് പിടിയിലായവര്‍ പറയുന്നു. പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്ന് 3.75 ലക്ഷം രൂപ വാങ്ങിയെന്ന് കൊല്ലം സ്വദേശി പ്രവീണ്‍ മൊഴി നല്‍കി. അനാഥനായ തനിക്ക് ജോലി ശരിപ്പെടുത്താമെന്നു പറഞ്ഞാണു കൂടെ കൂട്ടിയതെന്ന് രാജേഷും പറയുന്നു.
https://www.facebook.com/Malayalivartha

























