ജനങ്ങളും ചിന്തിച്ചു തുടങ്ങി... ഞാനായിരുന്നു പ്രസിഡന്റ് എങ്കില്‍ കാബൂളിലെ സ്‌ഫോടനം നടക്കില്ലായിരുന്നുവെന്ന് ട്രംപ്; അമേരിക്കന്‍ സൈനികള്‍ കാബൂള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ജോ ബൈഡനെതിരായ പ്രതിഷേധം പുകയുന്നു

അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ആയിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ഇപ്പോഴിതാ ഡോണാള്‍ഡ് ട്രംപ് തന്നെ അത് തുറന്ന് പറയുന്നു.
താനായിരുന്നു ഇപ്പോഴും യുഎസ് പ്രസിഡന്റ് എങ്കില്‍ കാബൂളിലെ ഇരട്ടസ്‌ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്. വാഷിങ്ടണ്ണില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. അഫ്ഗാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരരായ യുഎസ് സൈനികരുടെ നഷ്ടത്തില്‍ അമേരിക്ക ദുഃഖം രേഖപ്പെടുത്തുന്നു. അവര്‍ സ്‌നേഹിച്ച, സ്വന്തം രാജ്യത്തിന് വേണ്ടിയാണ് സൈനികര്‍ അവരുടെ ജീവന്‍ ത്യജിച്ചത്. നമ്മുടെ രാഷ്ട്രം അവരുടെ ഓര്‍മകളെ എന്നും ആദരിക്കും. ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. 100ലധികം പേര്‍ മരിച്ചതായാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. താലിബാനികളടക്കം 140ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത് നടന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍നിന്നുള്ള രക്ഷാദൗത്യങ്ങള്‍ പുനഃരാരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത് ഇരട്ട ചാവേര്‍ ആക്രമണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിരവധി വിമാനങ്ങള്‍ പറന്നയുര്‍ന്നതായി കാബൂളിലെ താമസക്കാര്‍ പറഞ്ഞു.
വിദേശസൈന്യങ്ങള്‍ക്ക് അഫ്ഗാന്‍ വിടാനുള്ള അവസാന തീയതി ചൊവ്വാഴ്ച(ഓഗസ്റ്റ് 31)യാണ് അവസാനിക്കുന്നത്. അതേസമയം ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. കാബൂളില്‍നിന്ന് ഒരുലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി വ്യാഴാഴ്ച യു.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആയിരത്തോളം അമേരിക്കക്കാരും പതിനായിരക്കണക്കിന് അഫ്ഗാനികളും ഒഴിപ്പിക്കലിനായി കാത്തുനില്‍ക്കുന്നതായാണ് നിഗമനം.
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ കുറച്ചു സമയത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് യു.കെയുടെ നീക്കം. ഓഗസ്റ്റ് മധ്യം മുതല്‍ ഇതുവരെ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാനികളും ഉള്‍പ്പെടെ 14,000 പേരെയാണ് യു.കെ.രക്ഷപ്പെടുത്തിയത്. അതേസമയം, അഫ്ഗാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സ്‌പെയിന്‍ അറിയിച്ചു. സ്‌പെയിന്റെ അവസാനത്തെ രണ്ട് രക്ഷാദൗത്യ വിമാനങ്ങള്‍ ദുബായിലെത്തിയതിന് പിന്നാലെയാണ് സ്‌പെയിന്‍ ഇക്കാര്യം അറിയിച്ചത്. താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ ഒരാഴ്ചയിലധികമാണ് സ്‌പെയിന്‍ രക്ഷാദൗത്യം നടത്തിയത്. സ്‌പെയിന്റെ രണ്ട് എ 400 സൈനിക വിമാനങ്ങളിലൊന്ന് രാവിലെ 7.20നും മറ്റൊന്ന് 8.20നുമാണ് കാബൂളില്‍നിന്ന് ദുബായിലെത്തിയത്.
താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. യുഎസ് സൈനികരും താലിബാനികളും സാധാരണക്കാരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2011ന് ശേഷം അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന് ഉണ്ടാകുന്ന ഏറ്റവും വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























