കേരളം ഇപ്പോൾ നമ്പർ 1... ഈ കപ്പൽ മുങ്ങിപ്പോയി സർ... മുങ്ങിയ കപ്പിത്താൻ പൊങ്ങി... കേരളത്തിന് സംഭവിച്ച പാളിച്ച... കിറ്റപ്പൻ ഓൺ എയർ...

കേരളത്തിലെ കൊവിഡിന്റെ പ്രതിരോധം പാളിപ്പോയി എന്ന് എടുത്ത് പറയേണ്ട. ഇപ്പോൾ പ്രതിപക്ഷ-ഭരണപക്ഷ പാർട്ടികളിൽ ഉള്ളവർ പ്രത്യക്ഷമായും പരോക്ഷമായും സർക്കാരിനേയും പുതിയ ആരോഗ്യമന്ത്രിയേും ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ദിനം പ്രതി കേസുകളിൽ വർധനവ് മാത്രമാണ് ഇപ്പോൾ പ്രകടമായി കാണുവാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും സർക്കാരിനെതിരെ വളരെ രൂക്ഷമായിട്ടാണ് ഇപ്പോൾ പരിഹാസങ്ങൾ നിറയുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിനങ്ങള്‍ പൂര്‍ത്തിയായ സമയത്ത് പോലും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ അതിരൂക്ഷമായ വ്യാപനവും മുട്ടില്‍ മരം മുറിക്കേസിലെ ധര്‍മടം ബന്ധവും അടക്കം നിരവധി വിവാദങ്ങളുടെ നടുവിലായിരുന്നു പിണറായി സര്‍ക്കാര്‍.
കോവിഡ് സാഹചര്യത്തിനിടെ നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളം ഒരു കപ്പലാണെന്നും അതിന് ഒരു കപ്പിത്താന്‍ ഉണ്ടെന്നും വിശേഷിപ്പിച്ച പ്രസംഗമായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളായി ഈക്കാലയളവിൽ പ്രചരിക്കുന്നത്. കപ്പിത്താന്‍ മുങ്ങിയെന്നും പിണറായി മുങ്ങിക്കപ്പലിന്റെ കപ്പിത്താന്‍ ആണെന്നും അടക്കം ട്രോളുകള്‍ രാഷ്ട്രീയക്കാരും ജോയ് മാത്യു അടക്കം ചില സിനിമക്കാരും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
കുറച്ചു നാള്‍ മുന്‍പ് പ്രത്യേക കാര്യങ്ങള്‍ ഒന്നുമില്ലെങ്കിലും എല്ലാ ദിവസവും ആറു മണിക്ക് ഒരു മണിക്കൂര്‍ പത്രസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ പതിവാക്കിയിരുന്നു. എന്നാല്‍, കോവിഡ് കേരളത്തെ പിടിമുറുക്കിയതോടെ പത്രസമ്മേളനവും അവസാനിപ്പിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തില്‍.
അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ കേസുകളും മരണവും അഞ്ചിരട്ടി വരെയാണ്. അതിനിടെ രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും എത്തി. ഇതിന് പ്രധാന കാരണം തന്നെ കേരളത്തിലെ വർധനയാണ്.
ഇതോടെ, കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശനമുയര്‍ത്തിയും പ്രതിപക്ഷവും ബിജെപിയും രംഗത്ത് സജീവമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
കോവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നതാണ് പരിഹാസത്തിന് ഇടയായത്. ഒരു ആറുമണി വാര്‍ത്ത സമ്മേളനം കേരളം കൊതിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരിഹസിച്ചതും.
'രണ്ടാം പിണറായി വിജയന്‍ ഭരണകൂടത്തിന്റെ നൂറു ദിനം നരകമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സംഘവും കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കി' എന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 'മുങ്ങിക്കപ്പലും ഒരു കപ്പലാണ് കേട്ടോ അതിനും ഒരു കപ്പിത്താന്‍ ഉണ്ട്' എന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ പോസ്റ്റ്.
'ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്, നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താന്‍ കണ്ണന്‍ സ്രാങ്ക്' എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ട്രോൾ. ഇത്തരത്തിൽ സർക്കാരിനെ വളിച്ചു കീറി പലയിടത്തും ട്രോളുകൾ നിറഞ്ഞു.
ശേഷം, പരിഹാസം സഹിക്കാതെ വീണ്ടും പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയന്‍. നിയമസഭാ സമ്മേളനം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം നിർത്തിയത്. നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും വാർത്താ സമ്മേളനം പുനരാരംഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഓണം അവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നില്ല. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ചു രംഗത്തെത്തിയിരുന്നു.ഇന്നു വൈകിട്ട് ആറു മണിക്കാണ് വാര്‍ത്താസമ്മേളനം. 2 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലയിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ സ്ഥിരമായി 30,000ത്തിനു മുകളിലുമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും. കൂടാതെ, ടിപിആർ 19നു മുകളിലും.
സംസ്ഥാനത്ത് കോവിഡ് സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥ ഏതാണ്ട് മനസ്സിലാക്കിയതോടെ വീണ്ടും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ തന്നെയാകും ഇനി ഉണ്ടാകുക എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്തിനു വേണ്ടിയാണ് ഇപ്പോൾ ഈ പ്രഹസനം എന്ന ചോദ്യമാണ് നിലവിൽ ജനങ്ങൾ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനയാണ് കോവിഡ് നിരക്കില്‍ ഉണ്ടാകുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പിണറായി സര്‍ക്കാര്‍ പാളിയെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ലോക്ക്ഡൗണുമായി സര്‍ക്കാര്‍ രംഗത്തു വന്നത്. 24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥീരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്നാണ്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്.
കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കിയ ശേഷം മരണങ്ങൾ കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് വ്യാപനം മൂലം മരണനിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ പല മരണങ്ങളും ഈ ദിവസങ്ങളിൽ ഔദ്യോഗിക കണക്കിൽ ഇടം നേടിയെന്നാണ് സൂചന.
പ്രതിദിന മരണക്കണക്കിലും കേരളം തന്നെയാണ് ഇന്നും ഒന്നാമത്. 179 മരണം കേരളത്തിലും. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഇന്നലെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് കൂടി ഓർക്കണം. 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായിട്ടാണ് മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha

























