സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ; പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കും കര്‍ഫ്യൂ. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോള്‍ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗദ്ധരേയും ചേര്‍ത്ത് ഒരു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്റ്റംബര്‍ ഒന്നിനാണ് ആ യോഗം ചേരുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയെന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞേു.പ്രായധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും വേഗം വാക്‌സിന്‍ എടുക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷംപേരും വാക്‌സിന്‍ എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്തിട്ടും മരണപ്പെട്ടവര്‍ രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിന്‍ സ്വീകരിച്ച പ്രായമായവരില്‍ ചെറുപ്പക്കാരെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവും രോഗപ്രതിരോധ ശേഷി കൂടുതലുമാണ്.
വാക്‌സിനെതിരായ അശാസ്ത്രിയവും വാസ്തവവിരുദ്ധവുമായ പ്രചരണങ്ങള്‍ തള്ളിക്കളയണം. പ്രായമായവരെയും അനുബന്ധ രോഗമുള്ളവരെയും വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























