തിരുവഞ്ചൂരിനെ പഞ്ചറാക്കി സതീശൻ ഗ്രൂപ്പ് കളിച്ചവർക്ക് സുധാകരന്റെ എട്ടിന്റെ പണി ഇനി കോൺഗ്രസിന് ഒറ്റ് ശബ്ദം

തറവാടിന്റെ ഓടും കഴുക്കോലും മാത്രമല്ല അടിത്തറയും ഭിത്തിയും ഇളക്കിയുള്ള പൊളിച്ചുപണിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. കെപിസിസിയുടെ തലനരച്ച നിരയില്‍പ്പെട്ട കെ ശിവദാസന്‍നായരും തൊട്ടടുത്ത തലമുറക്കാരന്‍ എപി അനില്‍കുമാറും വരെ അച്ചടക്കവാളിന് അടയില്‍പ്പെട്ടതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സസ് പെന്‍ഡ് ചെയ്തിട്ടും തെറ്റുതിരുത്താന്‍ തയാറാകാതെ വന്ന പ്രശാന്തിനെ സ്‌കൂളില്‍ നിന്നു തന്നെ പുറത്താക്കി കെ സുധാകരന്‍ മഴുവെറിഞ്ഞിരിക്കുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറിയും നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന പ്രശാന്തിനു പിന്നാലെ ഇന്നും നാളെയുമായി വേറെയും പുറത്താകലോ പുറത്താക്കലോ കോണ്‍ഗ്രസിലുണ്ടാകുമെന്ന് തീര്‍ച്ചയായിരിക്കുന്നു. ഇനിയും തലകള്‍ ഉരുളുമെന്ന പരസ്യപ്രസ്താവന കണ്ണൂരിന്റെ രാഷ്ട്രീയകളരിയില്‍നിന്നെത്തിയ സുധാരകരന്‍ പറയുന്നതിനിടെയാണ് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു ചാവേറായി പൊട്ടിത്തെറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതു മുതല്‍ ഇടറി നിന്ന ഗോപിനാഥ് പിസി ചാക്കോയുടെ ശിക്ഷ്യനായി ലതികാ സുഭാഷിന്റെ പിന്‍ഗാമിയായി എന്‍സിപിയിലേക്ക് പോകുമെന്നും സൂചന ഉയരുന്നു. അതല്ല, സിപിഎമ്മിലേക്കാണ് ഗോപിനാഥിന്റെ അടുത്ത ചാട്ടമെന്നും അണിയറിയില്‍ സംസാരമുയരുകയാണ്.
ഡിസിസി പുനസംഘടനയോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ തുടക്കമായ കൊടുങ്കാറ്റും പേമാരിയും എന്തൊക്കെ ദുരന്തങ്ങളുണ്ടാക്കുമെന്നാണ് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനും അതിനുശേഷവുണ്ടായ അടികളികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പിളരലും പുറത്താകലുമെന്ന് വ്യക്തമാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും നയിക്കുന്ന പുതിയ ഗ്രൂപ്പിന്റെ ശാക്തീകരണത്തോടെ പഴയ എ,ഐ ഗ്രൂപ്പുകളാണ് തരിപ്പണമായിരിക്കുന്നത്.
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം എ ഗ്രൂപ്പിന് ചില്ലറ ക്ഷീണമല്ല വരുത്തിവച്ചിരിക്കുന്നത്. അന്നു മുതല്‍ ടി സിദ്ധിഖ്, പിടി തോമസ് തുടങ്ങിയവര്‍ക്ക് ഉമ്മന്‍ ചാണ്ടിയോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനം സ്വപ്‌നം കണ്ടു നടന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എ ഗ്രൂപ്പ് നേതൃത്വവുമായി അതൃപ്തിയിലായി. കോട്ടയം ഡിസിസിയില്‍ ഉള്‍പ്പെടെ പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചപ്പോള്‍ പട്ടികയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത് തന്റെ അകല്‍ച്ച തിരുവഞ്ചൂര്‍ കൂടുതല്‍ പരസ്യമാക്കുകയും ചെയ്തു.
അറ്റകൈ പ്രയോഗമെന്ന നിലയില്‍ വയോധിക നിരയില്‍പ്പെട്ട വിശ്വസ്തനായ കെസി ജോസഫിനെ കോട്ടയം ഡിസിസി അധ്യക്ഷ പദവിയില്‍ അവരോധിക്കാന്‍ വരെ ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നവെന്നാണ് സൂചന. കോട്ടയത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കു നഷ്ടമായി എന്നതാണ് പുതുപ്പള്ളിയില്‍ ഇനി സംഭവിക്കാന്‍ പോകുന്ന ചാണ്ടി ദുരന്തം. കെപിസിസിസി വര്‍ക്കിംഗ് പസിഡന്റുമാരായ പി.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും എ ആണെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്നു പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.
മാത്രവുമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എംപിമാര്‍ ഭൂരിപക്ഷവും ഗ്രൂപ്പ് കളി വിട്ടു പുതിയ നേതൃത്വവുമായി അവര്‍ സമ്പര്‍ക്കത്തിലാണ്. ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, അടൂര്‍ പ്രകാശ് തുടങ്ങി ഒരു നിര എംപിമാര്‍ കേരളത്തിലുണ്ടോ എന്നു പോലും ആര്‍ക്കും അറിയില്ല. മാത്രവുമല്ല കേരളത്തിലെ നാല് കോണ്‍ഗ്രസ് എംപിമാര്‍ ഗള്‍ഫില്‍ ഉള്‍പ്പെടെ സ്വന്തം ബിസിനസ് സംരഭങ്ങളുമായി ബന്ധപ്പെട്ട് കഴിയുകയാണെന്നും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ട് മാസങ്ങളായെന്നും വ്യാപകപരാതി ഉയരുകയും ചെയ്യുന്നു. ഡിസിസി പുനസംഘടനയ്ക്കു മുന്നോടിയായി സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എകെ ആന്റണിയെയും സ്വാധീനിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ നീക്കങ്ങളും പരാജയമടയുകയായിരുന്നു.
മാത്രവമല്ല പഴയ എ ഗ്രൂപ്പ് ആചാര്യനായ എകെ ആന്റണി താന്‍ ഗ്രൂപ്പുകളിക്കുമില്ലെന്നും പുതിയ തലമുറയ്ക്ക് അവസരം നല്‍കി കളം വിടാന്‍ ഉമ്മന്‍-രമേശ് ടീമിനെ ഉപേേദശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഐ ഗ്രൂപ്പിലായിരുന്ന കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എന്നിവര്‍ വിവിധ പദവികളിലേക്കു വന്നതോടെ ഇപ്പോള്‍ പഴയ ഗ്രൂപ്പിന്റെ ഭാഗമല്ല. മാത്രമല്ല വിവിധ ജില്ലകളില്‍ രമേശ് ചെന്നിത്തലയോടു കൂറു വിട്ടവിവിധ ജില്ലാ നേതാക്കള്‍ പുതിയ നേതൃചേരിക്കു കൈ കൊടുത്തു കഴിഞ്ഞു. ഗ്രൂപ്പിന്റെ വക്താവായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ ഗ്രൂപ്പ് നിലപാടിനെ പരസ്യമായി കയ്യൊഴിഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനി കോണ്‍ഗ്രസില്‍ സമവായ ചര്‍ച്ചയില്ലെന്നും പുതിയ ഡിസിസി അധ്യക്ഷന്‍മാരെ അംഗീകരിച്ച് മുന്നോട്ടുപോകാത്തവര്‍ ഏതു വലിയവരാണെങ്കിലും പുറത്തുപൊയ്‌ക്കൊള്ളാനും കെ സുധാകരന്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയും കേരളത്തില്‍ ഗ്രൂപ്പും സംഘട്ടനവും തുടര്‍ന്നാല്‍ നേരിട്ട് ഇടപെടുമെന്ന ഭീഷണി ഹൈക്കമാന്‍ഡും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതല്‍ കളിച്ചാല്‍ രമേശ് ചെന്നത്തലയും ദേശീയ സ്ഥാപനപവികള്‍ക്ക് കോട്ടമുണ്ടാകുമെന്നും മുന്നറിയിപ്പ് വന്നുകഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha

























