താലിബാന്‍ ഭീകരരില്‍ നിന്നും രക്ഷപെട്ട് പോളണ്ടിലേക്ക് പലായനം; വിശന്നപ്പോള്‍ കഴിച്ചത് മാരകമായ വിഷക്കൂണ്‍, അഫ്ഗാന്‍ കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ അതീവ ഗുരുതരാവസ്ഥയിൽ

താലിബാൻ അഫ്ഗാനിസ്ഥാന്റെ കീഴിലായതിനെ തുടർന്ന് നിരവധിപേരാണ് പലായനം ചെയ്യുന്നത്. അഫ്ഗാന്‍ കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ വിഷക്കൂണ്‍ കഴിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താലിബാന്‍ ഭീകരരില്‍ നിന്നും രക്ഷപെട്ട് പോളണ്ടിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ സഹോദരങ്ങളാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായാണ് ലഭ്യമാകുന്ന വിവരം. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിശന്നപ്പോള്‍ മാരകമായ വിഷക്കൂണ്‍ കഴിക്കുകയായിരുന്നുവെന്നാണ് വിവരം.
അതോടോപ്പം തന്നെ പോളണ്ടിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചും ആറും വയസ്സുള്ള സഹോദരന്മാരില്‍ ഇളയകുട്ടി അബോധാവസ്ഥയിലാണ്. ഏത് നിമിഷവും മരണം സംഭവിച്ചേക്കാവുമെന്നും അധികൃതർ പറയുകയുണ്ടായി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. മൂത്ത കുട്ടിയുടെ കരള്‍ അടിയന്തിരമായി മറ്റിവെയ്‌ക്കും. ഇവരുടെ 17 വയസ്സുള്ള സഹോദരിയും ചികിത്സയിൽ കഴിയുകയാണ്.
വാഴ്‌സയ്‌ക്ക് സമീപം വനമേഖലയോട് ചേര്‍ന്ന അഭയാര്‍ത്ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ വിശപ്പിനെ തുടർന്ന് കാട്ടില്‍ നിന്നും കൂണ്‍ പറിച്ച് കഴിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ളതും മരണത്തിന്റെ തൊപ്പി (death cap) എന്ന് വിശേഷിപ്പിക്കുന്നതുമായ കൂണാണ് ഇവര്‍ ഭക്ഷിച്ചതെന്നാണ് സൂചന. എന്നാൽ ഈ കൂണുകൾ ഭക്ഷ്യയോഗ്യമായ കൂണിനോട് സാദൃശ്യമുള്ളതാണ്.
അതേസമയം ബ്രിട്ടീഷ് കമ്പനിയ്‌ക്ക് വേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്റെ കുടുംബത്തെ ബ്രിട്ടണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിച്ചത്. ക്യാംപില്‍ ഭക്ഷണം ലഭിക്കാഞ്ഞതിനാലാണ് കുട്ടികള്‍ കാട്ടില്‍ ഭക്ഷണം തേടിപ്പോയതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ക്യാംപില്‍ മൂന്ന് നേരവും ഭക്ഷണം നല്‍കിയിരുന്നുവെന്ന് മേയര്‍ പോത്‌കോവാ ലെഷ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha
























