ജനകീയാസൂത്രണത്തിൽ നിന്നും ഉയർന്നുവന്ന ലോകമറിയുന്ന ഒരു പണ്ഡിതനാണ് ഡോ. ജോസ് ചാത്തുക്കുളം; ജനകീയാസൂത്രണത്തെ പിന്തുടർന്ന അദ്ദേഹത്തെപ്പോലെ മറ്റൊരു ഗവേഷകൻ ഉണ്ടാവില്ല; ജനകീയാസൂത്രണത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവച്ച് മുൻ മന്ത്രി തോമസ് ഐസ്സക്ക്

ജനകീയാസൂത്രണത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കുകയാണ് മുൻ മന്ത്രി തോമസ് ഐസ്സക്ക്. ഇത്തവണ ഡോ. ജോസ് ചാത്തുക്കുളത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ജനകീയാസൂത്രണത്തിൽ നിന്നും ഉയർന്നുവന്ന ലോകമറിയുന്ന ഒരു പണ്ഡിതനാണ് ഡോ. ജോസ് ചാത്തുക്കുളം. കുമാരനെല്ലൂർ പഞ്ചായത്തിലെ സിപിഐ(എം) പ്രവർത്തകനായിരുന്നു.
അതോടൊപ്പം ഡോ. മാത്യു കുര്യന്റെ ഇൻസ്റ്റിറ്റ്യൂട്ടുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ ആന്റ് ഇക്കണോമിക് ചെയ്ഞ്ച് എന്ന പഠനകേന്ദ്രത്തിൽ വികസനഭരണത്തെക്കുറിച്ചുള്ള പി.എച്ച്ഡി ചെയ്തു. കോട്ടയത്ത് തിരിച്ചു വന്ന് പോസ്റ്റ് ഡോക്ടറൽ ചെയ്യുമ്പോൾ രണ്ടു തവണ സിപിഐ(എം)-ന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.
ജനകീയാസൂത്രണ ആരംഭത്തിൽ കോട്ടയം ജില്ലയുടെ കോർഡിനേറ്ററായിരുന്നു. ജില്ലയിൽ കൂടുതൽ യു. ഡി. എഫ് പഞ്ചായത്തുകളായിരുന്നു. അത്ര അനുകൂല സമീപനം തുടക്കത്തിലില്ലായിരുന്നു. എന്നാൽ ജോസിന്റെ ഫലപ്രദമായ ഇടപെടൽമൂലം കേരളാ കോൺഗ്രസിന്റെ (മാണി) ഭാഗത്തു നിന്നും സജീവമായ സഹകരണം നേടാൻ കഴിഞ്ഞു.
ലോപോസ് മാത്യു, തോമസ് കുന്നപ്പള്ളി എന്നീ രണ്ടു സജീവ പ്രവർത്തകരെ റിസോഴ്സ് പേഴ്സൺസായി കൊണ്ടുവന്നു. പ്രവർത്തനത്തിൽ ആരോഗ്യകരമായ മത്സരം യു.ഡി.എഫ് -എൽ.ഡി..എഫ് പഞ്ചായത്തുകളിലുണ്ടായി. ഇതിൽ നല്ലൊരു ഫെസിലിറ്റേറ്ററായി ജോസ് പ്രവർത്തിച്ചു.
മലപ്പുറത്തിനു തെക്കോട്ട് ലീഗ് ഭരണ നേതൃത്വത്തിലുണ്ടായിരുന്ന ഏകപഞ്ചായത്തായിരുന്ന ഈരാറ്റുപേട്ട. അന്നത്തെ പ്രസിഡന്റായിരുന്ന പരേതനായ അലിയാരിനെ ഒരു റിസോഴ്സ് പേഴ്സണായി മാറുന്നതിനു ജോസുമായിട്ടുള്ള സമ്പർക്കം പ്രേരകമായി. ആദ്യം പദ്ധതി പൂർത്തീകരിച്ച പഞ്ചായത്തുകളിൽ ഒന്നായി.
ഈരാറ്റുപേട്ടയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ പ്രത്യേകിച്ചു ശുചിത്വ പരിപാടി ശ്രദ്ധിക്കപ്പെട്ടു. നിർമ്മൽ പുരസ്കാരം ലഭിച്ചു. പ്രവർത്തനങ്ങൾ നേരിട്ടുകാണാൻ വന്ന ദേശീയ ടീം വലിയ മതിപ്പാണു പ്രകടിപ്പിച്ചത്. ദേശീയതലത്തിൽതന്നെ ജനകീയാസൂത്രണത്തെക്കുറിച്ചും പഞ്ചായത്തുതല അനുഭവങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്നതിന് അലിയാർ ക്ഷണിക്കപ്പെട്ടു.
നിർമ്മൽ പുരസ്കാരം നൽകുന്നതിനു വേണ്ടിയുള്ള അവാർഡ് സമിതിയിൽ അലിയാർ അംഗമാക്കപ്പെട്ടു. ഗുജറാത്തായിരുന്നു അദ്ദേഹം നിയോഗിക്കപ്പെട്ട സംസ്ഥാനം. ഈ വളർച്ചയുടെ പിന്നിലുള്ള അദൃശ്യകരം ഡോ. ജോസിന്റേതായിരുന്നു.
ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിൽ വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുമ്പ് അനിവാര്യമായും ചെയ്യേണ്ടിയിരുന്ന ഒരു പ്രവർത്തനമായിരുന്നു സെക്കണ്ടറി ഡേറ്റാ ശേഖരണം. വിവിധ സർക്കാർ ഓഫീസുകളിൽ വ്യത്യസ്ത രജിസ്റ്ററുകളിലും മറ്റും ലഭ്യമായ കണക്കുകൾ ഒരു പെർഫോമയിൽ പൂരിപ്പിച്ച് സമാഹരിക്കുകയായിരുന്നു പ്രവർത്തനം.
പല ഓഫീസുകളിൽ നിന്നും വേണ്ടത്ര സഹകരണം ആദ്യം ലഭിച്ചിരുന്നില്ല. അതുകൊണ്ട് വിപുലമായ രീതിയിൽ ഒരു ഉദ്ഘാടനവും സെമിനാറും നടത്തുന്നതിനു തീരുമാനിച്ചു. സ്വാഭാവികമായി ആ പഞ്ചായത്തിൽ വിവരശേഖരണം നടത്തി കണക്കുകൾ ക്രോഡീകരിച്ചിരിക്കണമല്ലോ. ഈ വെല്ലുവിളി ഡോ. ജോസ് ഏറ്റെടുത്തു.
കോട്ടയം കുറിച്ചി പഞ്ചായത്തിൽ 1997 ഒക്ടോബർ 14-ന് ഉദ്ഘാടന സെമിനാർ നടന്നു. സാമാന്യഗതിയിൽ വിരസമായ ഒരു പ്രവർത്തനമായി കണക്കാക്കുന്ന ഈ കണക്ക് ശേഖരണം എങ്ങനെ ആവേശകരമായ ഒരു ജനകീയ പ്രവർത്തനവും ബഹുജനവിദ്യാഭ്യാസത്തിന് ഉപകരണവുമാക്കാമെന്ന് കുറിച്ചി പഞ്ചായത്ത് തെളിയിച്ചു.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി ഡോ. ജോസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളുടെ ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡ്ക്സും ജെൻഡർ ഡെവലപ്പ്മെന്റ് ഇൻഡക്സും നിർമ്മിക്കുകയുണ്ടായി. ഇന്നും കേന്ദ്രസർക്കാർ സംസ്ഥാനതല സൂചികകളും ചില സംസ്ഥാന സർക്കാരുകൾ ജില്ലാതല സൂചികകളും മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.
ഡോ. ജോസ് ആവട്ടെ, പഞ്ചായത്തുതല മാനവവികസന സൂചിക സൃഷ്ടിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. അതുപ്രകാരം കൊന്നത്തടി പഞ്ചായത്താണ് മാനനവികസന സൂചികയിൽ 0.751 സ്കോറോടുകൂടി ഒന്നാംസ്ഥാനത്ത് എത്തിയത്. കരിങ്കുന്നം 0.742 സ്കോറോടുകൂടി രണ്ടാംസ്ഥാനത്തും വട്ടവടയാണു ഏറ്റവും പിന്നിൽ.
ഫ്രണ്ട് ലൈൻ ഈ സംരംഭത്തെക്കുറിച്ചു പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ അറിവിൽ ഡോ. ജോസ് ചാത്തുക്കുളത്തിനു പുറമേ ഡോ. ഷഹീന മാത്രമേ പഞ്ചായത്തുതല വികസന സൂചികകൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുള്ളൂ.
ഒന്നാംവർഷം പദ്ധതി വിഹിതം നിശ്ചയിച്ചപ്പോൾ ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്തിന് 11 ലക്ഷം മാത്രമേ അലോട്ട്മെന്റ് ഉണ്ടായുള്ളൂ. ഇതു വളരെ നിരാശയുണ്ടാക്കി. ഡോ. ജോസ് കോട്ടയത്തെ ആദ്യ പദ്ധതി സമ്മർപ്പണത്തിൽ സ. പാലൊളിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ഒരു തദ്ദേശഭരണ സ്ഥാപനത്തിന് ലഭ്യമാക്കുമെന്ന തീരുമാനമെടുത്തു.
ജനകീയാസൂത്രണത്തിന്റെ ആദ്യവർഷം കഴിഞ്ഞപ്പോൾ ഡോ. ജോസ് ഡിപിസിയിലെ വിദഗ്ദാംഗമായി മാറി. സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് എന്ന ഗവേഷണ സ്ഥാപനത്തിനും രൂപം നൽകി. കേന്ദ്രസർക്കാരിന്റെ ഗ്രാമവികസന പരിപാടികളുടെ ഇവാല്യുവേഷൻ പഠനങ്ങളാണ് ആദ്യഘട്ടത്തിൽ കൂടുതൽ നടത്തിയത്.
ജനകീയാസൂത്രണ പ്രവർത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഔപചാരികമായി പ്രൊഫസർ / റീഡർ പദവി ഇല്ലാതിരുന്നിട്ടും താൻ പി.എച്ച്ഡി ചെയ്ത ബാംഗ്ലൂരിലെ ഗവേഷണ സ്ഥാപനം “രാമകൃഷ്ണ ഹെഗ്ഡെ ചെയർ ഓൺ ഡിസെൻട്രലൈസേഷൻ ആന്റ് ഡവലപ്മെന്റ് ചെയർ” ആയി നിയോഗിക്കുകയുണ്ടായി. ഇതിനുമുമ്പ് ഡോ. മൈക്കിൾ തരകനായിരുന്നു ഈ സ്ഥാനം അലങ്കരിച്ചിരുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിലെ അധികാരവികേന്ദ്രീകരണങ്ങളെക്കുറിച്ച് ഡോ. ജോസ് ആഴത്തിൽ പഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൗത്ത് സുഡാൻ അഥവാ ന്യൂബാ മൗണ്ടൻസ് ത്രിതല തദ്ദേശ സ്വയംഭരണ സംവിധാനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും ഒരു യു.എൻ യൂണിവേഴ്സിറ്റി ജോസിനെയാണു നിയോഗിച്ചത്.
ഈ അംഗീകാരങ്ങളുടെയെല്ലാം അടിസ്ഥാനം ജനകീയാസൂത്രണത്തെക്കുറിച്ചു ജോസ് പ്രസിദ്ധീകരിച്ച 25-ലേറെ പ്രബന്ധങ്ങളാണ്. എന്നെപ്പോലുള്ളവർ ജനകീയാസൂത്രണ കാലത്തും അതിന്റെ അവസാന വർഷവും എഴുതിയതിനുശേഷം ശ്രദ്ധ മറ്റുകാര്യങ്ങളിലേയ്ക്കു തിരിച്ചു.
എന്നാൽ അക്കാദമികമായി തുടർച്ചയായി, അതും അതതു സമയത്തുതന്നെ ജനകീയാസൂത്രണത്തെ പിന്തുടർന്ന ഡോ. ജോസ് ചാത്തുക്കുളത്തെപ്പോലെ മറ്റൊരു ഗവേഷകൻ ഉണ്ടാവില്ല. ജോസിന്റെ പ്രബന്ധങ്ങൾ പുകഴത്തു പാട്ടുകളല്ല.
ജനകീയാസൂത്രണത്തിന്റെ വീഴ്ചകളെയും ദൗർബല്യങ്ങളെയും വിമർശനപരമായിട്ടാണു തന്റെ പഠനങ്ങളിൽ സമീപിച്ചിട്ടുള്ളത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി പുസ്തകങ്ങളിൽ ഒന്ന് ഡോ. ജോസ് ചാത്തുക്കുളത്തിന്റെ പ്രബന്ധസമാഹാരമായിരിക്കുമെന്നു പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha

























