കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാആക്രമണം; ഭക്ഷണം കഴിക്കാനെത്തിയവരെ നാട്ടുകാർ നോക്കി നിൽക്കെ മർദിച്ചു
പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെ നാട്ടുകാർ നോക്കിനിൽക്കെ സദാചാര ഗുണ്ടാആക്രമണം. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് ആണ് സംഭവം നടന്നത്. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു. തിരികെ മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ ഇവർ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.
ഇതിനുപിന്നാലെ വാഹനത്തില്‍ നിന്നും മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലിയിരുന്നു. മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും, മുതുകിനും സാരമായി പരുക്കേറ്റതായി റിപ്പോർട്ട്. അതുവഴി പോയ ആളുകള്‍ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല എന്നും ഇവര്‍ പൊലീസിന് മൊഴി നൽകി. തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
അതോടൊപ്പം തന്നെ പൊലീസ് സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനുശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയിരുന്നു. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ തന്നെ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അതേസമയം നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകന്‍ സാലുവും പോലീസിനോട് പറഞ്ഞു. പരവൂര്‍ ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ഒളിവിലെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ശ്രമിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























