പരീക്ഷ എഴുതാന്‍ കേരളത്തില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വറന്റീനില്‍ ഇളവ് പ്രഖ്യാപിച്ച് കർണ്ണാടക; ഇളവ് അനുവദിച്ചിരിക്കുന്നത് മൂന്ന് ദിവസത്തിനകം തിരിച്ചു പോകുന്നവര്‍ക്ക്

കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ കേരളത്തില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വറന്റീനില്‍ ഇളവ്. മൂന്ന് ദിവസത്തിനകം തിരിച്ചു പോകുന്നവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാം. മൂന്ന് ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല. ഈ മാസം നടക്കുന്ന വിവിധ പരീക്ഷകള്‍ പരിഗണിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികള്‍ക്കും കേരളത്തില്‍നിന്ന് മൂന്ന് ദിവസത്തെ ഹൃസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും ക്വറന്റീന്‍ ആവശ്യമില്ല. ഇതിനു പുറമേ മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കര്‍ണാടക വഴി മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നവര്‍, രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍, അടിയന്തര യാത്രകള്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ എന്നിവര്‍ക്കും ഇളവ് ബാധകമാണ്. വാക്സിന്‍ എടുത്തവരടക്കം എല്ലാവര്‍ക്കും കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയിലെ ആര്‍ടിപിസിആര്‍ രേഖ വേണം.
എന്നാല്‍ കര്‍ണാടകയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇളവ് ബാധകമല്ല. അവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീന്‍ നിര്‍ബന്ധമാണ്. ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ ക്വറന്റീന്‍ സംവിധാനമൊരുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ കേരളത്തില്‍നിന്ന് എത്തുന്ന എല്ലാവരും 7 ദിവസത്തെ നിര്‍ബന്ധിത ക്വറന്റീനില്‍ കഴിയണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha


























