തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ നടന്ന കണ്ണമ്മൂല സുനില്‍ ബാബു കൊലക്കേസില്‍ കള്ള സാക്ഷ്യം നല്‍കിയ സാക്ഷികളെ പ്രതിയാക്കിയ കേസില്‍ വിചാരണ തുടങ്ങി... വിചാരണയില്‍ സത്യം പറയേണ്ട സാക്ഷികള്‍ കൂറുമാറുന്നത് നീതി നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുമെന്ന ഉല്‍ക്കണ്ഠ കോടതി രേഖപ്പെടുത്തി, കൂറു മാറിയവര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു

തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ നടന്ന കണ്ണമ്മൂല സുനില്‍ ബാബു കൊലക്കേസില്‍ കള്ള സാക്ഷ്യം നല്‍കിയ സാക്ഷികള്‍ക്കെതിരെ വിചാരണ തുടങ്ങി.
കൂറുമാറിയ സാക്ഷികളെ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് പ്രതികളാക്കി കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.
കൊലക്കേസില്‍ കൂറുമാറുന്നത് 7 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസ് വിചാരണയില്‍ സത്യം പറയേണ്ട സാക്ഷികള്‍ പൗരധര്‍മ്മം മറന്ന് ക്രിമിനല്‍ നടപടിക്രമങ്ങളില്‍ കൂറു മാറുന്നത് വര്‍ദ്ധിച്ചു വരുന്ന ഇപ്പോഴത്തെ ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ നീതി നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ഉല്‍ക്കണ്ഠയും കോടതി രേഖപ്പെടുത്തി.
യഥാര്‍ത്ഥ മൊഴിയില്‍ നിന്ന് കൂറുമാറുന്നത് നീതിന്യായ സംവിധാനത്തെ മലീമസമാക്കാന്‍ ശ്രമിക്കലാണെന്നും നിരീക്ഷിച്ചാണ് കോടതി കേസെടുത്തത്.
ഗുണ്ടാ കുടിപ്പകയില്‍ പുത്തന്‍പാലം രാജേഷിന്റെ അനുയായികള്‍ ഡിനി ബാബുവിന്റെ സഹോദരന്‍ സുനില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്. കൂറു മാറിയ സാക്ഷികളായ കടകംപള്ളി വില്ലേജില്‍ അണ മുഖം വാര്‍ഡില്‍ കുമാരപുരം ചെന്നിലോട് കല്ലറ കളിയില്‍ വീട്ടില്‍ ഗോപന്‍ മകന്‍ അനു , വിശ്വനാഥന്‍ മകന്‍ വിഷ്ണു , ദിലീപ് മകന്‍ നിഖില്‍ കുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്.
2015 ല്‍ സിറ്റി മെഡിക്കല്‍ കോളേജ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സുനില്‍ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഡാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ വിഷ്ണു , 11 ാം സാക്ഷി നിഖില്‍ കുമാര്‍ , 20 ാം സാക്ഷി അനു എന്നിവര്‍ പോലീസ് മൊഴിയും മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയും വിചാരണയില്‍ തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്. മൂന്നു പേരുടെയും രഹസ്യമൊഴി കൊലക്കേസ് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഭാഗം 7 , 10 , 19 എന്നീ നമ്പരുകളായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചിരുന്നു. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി രഹസ്യമൊഴി വിചാരണയില്‍ തിരുത്തി കൂറുമാറുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ കേസ്.
. പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനില്‍ ബാബു പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍ക്കുകയായിരുന്നു. രാജേഷിന്റെ സംഘാംഗങ്ങളെ ഡിനി ബാബുവിന്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്. സി ഐ റ്റി യു ഹെഡ് ലോഡ് വര്‍ക്കറായ സുനില്‍ ബാബു കൊലക്കേസില്‍ കണ്ണമ്മൂല സ്വദേശികളായ രാജന്‍ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുണ്‍ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുണ്‍ (26) , കാരി ബിനു എന്ന ബിനു , കള്ളന്‍ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീണ്‍ എന്നിവര്‍ക്കെതിരെ 2016 ലാണ് മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2018 ല്‍ നടന്ന വിചാരണക്കൊടുവില്‍ ആദ്യ നാല് പ്രതികള്‍ക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങള്‍ക്ക് ഇരട്ട ജീവപന്ത്യവും 10 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു.
കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എന്‍. സീത ശിക്ഷ വിധിച്ചു. 5 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.
കേസ് അന്വേഷണത്തിനിടെ സി ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 56 സാക്ഷികളുടെ മൊഴി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് മൊഴിയായി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. വിചാരണ വേളയില്‍ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്തിലോ സാക്ഷിയായ അനു ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേരാന്‍ സാദ്ധ്യതയുണ്ടെന്ന് അറിയാനിടയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അനുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി.
അപ്രകാരം കൊലക്കേസ് വിചാരണയില്‍ നാല്‍പത്തി മൂന്നാം സാക്ഷിയായ കൊച്ചി ഒന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് ഡി. എസ്. നോബിള്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം അനുവടക്കം 3 സാക്ഷികളുടെ രഹസ്യമൊഴിയെടുത്തു. മജിസ്‌ട്രേട്ട് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ തങ്ങള്‍ സ്വമേധയാലാണ് മൊഴി നല്‍കുന്നതെന്നാണ് പ്രസ്താവിച്ചത്. ഒരു കോണില്‍ നിന്നും തങ്ങള്‍ക്ക് നിര്‍ബന്ധിക്കലോ ഭീഷണിയോ ഇല്ല. രഹസ്യമൊഴി നല്‍കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയില്ല. സാക്ഷിമൊഴി സ്വമേധയാലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മജിസ്‌ട്രേട്ട് രഹസ്യമൊഴിയെടുത്തത്. ഇപ്രകാരം ഒരു മൊഴി തരാന്‍ സാക്ഷി ബാധ്യസ്ഥനല്ലെന്നും ഈ മൊഴി സാക്ഷിക്കെതിരായ തെളിവായി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പും നല്‍കി. എല്ലാം സമ്മതിച്ചാണ് മൊഴി നല്‍കി വിരല്‍പ്പതിപ്പും ഒപ്പും വച്ചത്.
അനുവിന്റെ രഹസ്യമൊഴി ഇപ്രകാരമാണ് : 2015 ഡിസംബര്‍ 13 വൈകിട്ട് 6 മണിക്ക് താന്‍ വെട്ടുകാട് ചര്‍ച്ചില്‍ പോകവേ ഏഴാം പ്രതി സജി അമ്മാവനേയും മറ്റ് എട്ടു പേരെയും തന്റെ വീടിന് സമീപം റോഡ് സൈഡില്‍ നില്‍ക്കുന്നത് കണ്ടു. അവരെ 3 4 ദിവങ്ങളില്‍ അവിടെ കണ്ടു. താന്‍ വെട്ടുകാട് ചര്‍ച്ചില്‍ നിന്ന് മടങ്ങവേ ഏഴാം പ്രതി രാത്രി 10 മണിക്ക് മൊബൈലില്‍ വിളിച്ച് റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങി പുല്ലുകാട് ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അപ്രകാരം താന്‍ ഇരുപതാം സാക്ഷിയെ വിളിച്ച് തങ്ങള്‍ ഇരുവരും ഇരുപതാം സാക്ഷിയുടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ എത്തി റീചാര്‍ജ് കൂപ്പണ്‍ വാങ്ങി പാറമടയില്‍ വെച്ച് ഏഴാം പ്രതിക്ക് കൈമാറി.
താന്‍ എത്തിയ സമയം അവിടെ 7 8 പേര്‍ ഏഴാം പ്രതിക്കൊപ്പം നില്‍പ്പുണ്ടായിരുന്നു. അവര്‍ ശബരിമലകും മൂകാംബിക തീര്‍ത്ഥാടനത്തിനുമായി ട്രാവലര്‍ ഏര്‍പ്പാടാക്കാനും അഭ്യര്‍ത്ഥിച്ചു. അടുത്ത ദിവസമാണ് ഏഴാം പ്രതിയും ഒപ്പം കണ്ട മറ്റുള്ളവരും സുനില്‍ ബാബു കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞത്.
പോലീസ് കുറ്റപത്രത്തിലെ പതിമൂന്നാം സാക്ഷിയായിരുന്ന അനുവിനെ പ്രോസിക്യൂഷന്‍ ഭാഗം ഏഴാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. എന്‍. സീതയാണ് പ്രതികളെ വിചാരണ ചെയ്തത്. കൊലക്കേസ് പ്രതികള്‍ക്കിടയിലെ ഗൂഢാലോചന തെളിയിക്കാനാണ് അനുവിനെ ഏഴാം സാക്ഷിയാക്കി വിസ്തരിച്ചത്.
എന്നാല്‍ കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ അനു മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴി വിചാരണയില്‍ തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. താന്‍ തന്റെ ആട്ടോറിക്ഷയില്‍ പുല്ലുകാടേക്ക് ട്രിപ്പ് പോയില്ല. അഞ്ചും ഏഴും പ്രതികളെ തന്റെ വീടിന് സമീപം 2015 ഡിസംബര്‍ 13 നോ അതിന് 3 4 ദിവസങ്ങള്‍ക്ക് മുമ്പോ കണ്ടിട്ടില്ല. 5 ഉം 7 ഉം പ്രതികള്‍ കൊലക്കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം താന്‍ കണ്ട കാര്യവും വിചാരണയില്‍ നിഷേധിച്ചു. താന്‍ റീചാര്‍ജ് കൂപ്പല്‍ വാങ്ങിയതും ഏഴാം പ്രതിക്ക് കൈമാറിയതും തുടര്‍ന്ന് നിഷേധിച്ചു. റീചാര്‍ജ് കൂപ്പണ്‍ പാറമടയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ച് തനിക്ക് ഏഴാം പ്രതിയില്‍ നിന്നും ഒരു കാളും ലഭിച്ചില്ല. അഞ്ചും ഏഴും പ്രതികള്‍ക്കൊപ്പം മറ്റു പ്രതികള്‍ പാറമടയില്‍ നില്‍ക്കുന്നത് താന്‍ കണ്ടില്ല. 2015 ഡിസംബര്‍ 13 രാത്രി 10 മണിക്ക് ഇരുപതാം സാക്ഷി തനിക്കൊപ്പം ഇല്ലായിരുന്നു. ശബരിമലക്കും മൂകാംബികക്കും തീര്‍ത്ഥയാത്രക്ക് വാഹനം ഏര്‍പ്പാടിക്കാന്‍ ഒരു കോളും ചെയ്തില്ല എന്നുമാണ് വിചാരണയില്‍ അനു മൊഴി നല്‍കിയത്. അതിനാല്‍ ഏഴാം സാക്ഷി അനു വിചാരണ കോടതി മുമ്പാകെ പ്രഥമദൃഷ്ട്യാ കള്ള തെളിവ് നല്‍കിയതായി ജഡ്ജി പി.എന്‍. സീത കണ്ടെത്തി. പോലീസിനും മജിസ്‌ട്രേട്ടിനും കൊടുത്ത സ്വന്തം മൊഴി അനു നിഷേധിച്ചു.
പ്രഥമദൃഷ്ട്യാ ഏഴാം സാക്ഷിയടക്കം 3 സാക്ഷികള്‍ വിചാരണ കോടതി മുമ്പാകെ കള്ള തെളിവ് നല്‍കിയതായും അത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 (കള്ള തെളിവ് നല്‍കല്‍) പ്രകാരം ശിക്ഷാര്‍ഹവുമാണ്. നീതിന്യായനിര്‍വ്വഹണത്തില്‍ ഇടപെടാന്‍ മന:പൂര്‍വ്വവും ബോധപൂര്‍വ്വകവുമായ ശ്രമം ഏഴാം സാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ വിചാരണ കോടതി അനു അടക്കം 3 പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിജെഎം കോടതിക്ക് പരാതി തയ്യാറാക്കി ഫോര്‍വേഡ് ചെയ്യുകയായിരുന്നു.
വിചാരണ കോടതിയുടെ പരാതി , അനുവിന്റെതടക്കം 3 പേരുടെ വിചാരണ കോടതിയിലെ സാക്ഷി മൊഴി , രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടിന്റെ സാക്ഷിമൊഴി , അനുവിന്റെതടക്കം 3 പേരുടെ പോലീസ് മൊഴി എന്നിവയോടൊപ്പം സാക്ഷിപ്പട്ടികയും വിചാരണ കോടതി സിജെഎം കോടതിക്ക് കൈമാറി. അനുവടക്കം 3 പേരെ വിസ്തരിക്കും മുമ്പ് സാക്ഷിക്കൂട്ടില്‍ വച്ച് സത്യം ചെയ്യിച്ച ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്ക് സഹാരി , രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഡി. എസ്. നോബിള്‍ , മെഡിക്കല്‍ കോളേജ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷീന്‍ തറയില്‍ , കെ. സജീവ് എന്നിവരാണ് സെഷന്‍സ് കോടതിയുടെ പരാതിയിലെ സാക്ഷിപ്പട്ടികയിലെ 1 മുതല്‍ 4 വരെയുള്ള സാക്ഷികള്‍.
സിജെഎം കോടതി കേസ് വിചാരണ ചെയ്യാന്‍ പതിനൊന്നാം മജിസ്‌ട്രേട്ട് കോടതിക്ക് മെയ്ഡ് ഓവര്‍ ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























