'വൈദ്യ ശാസ്ത്രത്തെ വെല്ലു വിളിച്ച് പഞ്ചായത്തില്‍ വാക്സിന്‍ എടുക്കാതിരിക്കുന്നവരുടെ നടപടി അംഗീകരിക്കില്ല'; വാക്സിനെടുക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്!! ഭീഷണിയൊക്കെ അങ്ങ് പോക്കറ്റില്‍ വെച്ചാല്‍ മതിയെന്ന് പ്രതികരണം, സോഷ്യൽ മീഡിയയിൽ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

വാക്സിനെടുക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന സി.പി.എം ഭരിക്കുന്ന ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. കെ. വേണുകുമാറിന്റെ ഫേസ്ബുക് കുറിപ്പ് വിവാദത്തില്‍. വൈദ്യ ശാസ്ത്രത്തെ വെല്ലു വിളിച്ച് പഞ്ചായത്തില്‍ വാക്സിന്‍ എടുക്കാതിരിക്കുന്നവരുടെ നടപടി അംഗീകരിക്കില്ല. ഇല്ലെങ്കില്‍ പൊലീസ് ഇടപെട്ട് വാക്സിന്‍ നല്‍കാന്‍ നപടിയെടുക്കുമെന്നും പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നുമുള്ള പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്.
നമ്മുടെ പഞ്ചായത്തില്‍ ഇനി 868പേര്‍ വാക്സിനെടുക്കാനുണ്ട്. ഇതില്‍ കുറച്ചു പേര്‍ അലര്‍ജി കാരണം എടുക്കാത്തതാണ് (അവര്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയും മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കുക). കുറേ പേര്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരാണ്. അവരുടെ വാക്സിന്‍ വീട്ടില്‍ വന്നെടുക്കാന്‍ പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്.
പോസിറ്റിവ് ആയിട്ടുള്ളവര്‍ക്ക് പിന്നീട് അവസരം നല്‍കും. ബാക്കിയുള്ളവര്‍ വൈദ്യ ശാസ്ത്രത്തെ വെല്ലു വിളിച്ച് എടുക്കാതിരിക്കുകയാണ്. അത് ജില്ല കലക്ടറും ഭരണകൂടവും അംഗീകരിച്ച് തരില്ല. പൊലീസ് ഇടപെട്ട് അവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കും. അതിന് അവസരം നല്‍കാതെ അടുത്ത ദിവസം തന്നെ ആശാവര്‍ക്കറെ സമീപിച്ച് വാക്സിനെടുക്കുക. അല്ലാത്തപക്ഷം ഇവരുടെ മേല്‍ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും -ഇതായിരുന്നു കുറിപ്പ്.
ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് കമന്‍റ് ബോക്സില്‍ നിറയുന്നത്. നിയമപരമായ നടപടി നേരിടേണ്ടി വരുമെന്ന മുഖവുരയോടെയാണ് പലരുടെയും മറുപടി. മൗലികാവകാശമാണ് സാറേ...വാക്സിനെടുക്കാം, എടുക്കാതിരിക്കാം, ഭീഷണി വേണ്ട.
മൗലികാവകാശത്തെ തടസ്സപ്പെടുത്തുന്ന രൂപത്തിലുള്ള പ്രചാരണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും വാക്സിനെടുത്താല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് അറിയില്ലേ?. നിര്‍ബന്ധിത വാക്സിന്‍ ഭരണഘടനാ വിരുദ്ധമാണ്. അതിന് ശ്രമിച്ചാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വകുപ്പുണ്ട്. ഭീഷണിയൊക്കെ അങ്ങ് പോക്കറ്റില്‍ വെച്ചാല്‍ മതി...ജനങ്ങളെ മെക്കിട്ട് കേറാന്‍ നടക്കണ്ട തുടങ്ങിയ പ്രതികരണങ്ങളാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha


























