2010ല്‍ ഷിജു ഒമാനിലേക്ക് പോയി, 2011 മേയ് മൂന്നിന് ഒമാനിലെ ബുറായ്മിയില് റോഡില്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ചു; പത്ത് വർഷമായിട്ടും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാതെ ഭാര്യയും രണ്ട് പെണ്മക്കളും

10 വര്‍ഷം മുമ്പ് ഒമാനില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചിട്ടും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാതെ ഭാര്യയും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് പെണ്മക്കളും. ഒമാനിലെ ഇന്ത്യന്‍ എംബസിയടക്കമുള്ളവരുമായി പലതവണ ബന്ധപ്പെട്ടിട്ടും മറുപടി പോലും കിട്ടാത്ത അവസ്ഥയിലാണിവര്‍.
മറ്റം നമ്പഴിക്കാട് തീപ്പെട്ടി കമ്പനിക്ക് സമീപത്തെ പുലിക്കോട്ടില്‍ ഷിജുവാണ് 2011 മേയ് മൂന്നിന് ഒമാനിലെ ബുറായ്മിയില് റോഡില്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു. 2010ല്‍ 35ാം വയസ്സിലാണ് ഷിജു ഒമാനിലേക്ക് പോയത്.
ഭാര്യ ഷിജി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴായിരുന്നു യാത്ര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. നഷ്ട പരിഹാരത്തിനായി വക്കീലിനെ ഏര്‍പ്പെടുത്താന്‍ പവര്‍ ഓഫ് അറ്റോര്‍ണി ആവശ്യപ്പെട്ട് ഭാര്യക്ക് എംബസിയില്‍ നിന്ന് സന്ദേശമെത്തിയിരുന്നു.
വക്കീലിന് നല്‍കേണ്ട പ്രതിഫലത്തുകയുടെ കണക്കും പവര്‍ ഓഫ് അറ്റോര്‍ണിയുടെ മാതൃകയും അയച്ചുകൊടുത്തു. ആവശ്യപ്പെട്ട രേഖകളെല്ലാം ഷിജി നല്കി. പിന്നീട് 2017ല്‍ വീണ്ടും പവര്‍ ഓഫ് അറ്റോര്‍ണി ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. എന്നാല്‍, കേസ് സംബന്ധിച്ചുള്ള ഒരു വിശദാംശവും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു.
പിന്നീട് പലതവണ എംബസിയുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല. വക്കീലുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. അപകടം സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വക്കീല്‍ നല്കിയ മറുപടി. ഈ മാസം കേസ് കോടതി പരിഗണിക്കുമെന്നും വക്കീല്‍ അറിയിച്ചു.
ഷിജിക്ക് പാവറട്ടിയിലെ സ്വകാര്യ ലാബിലെ ജോലിയാണ് വിദ്യാര്‍ഥികളായ രണ്ട് പെണ്മക്കളുള്ള ഈ കുടുംബത്തിന്റെ ആശ്രയം. ഷിജുവിന്റെ പിതാവ് വിമുക്ത ഭടനായ വറുതുണ്ണിയുടെ പെന്‍ഷനും തുണയാകുന്നുണ്ട്. മൂത്ത മകള്‍ അജീന പ്ലസ് ടുവിനും രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ അഞ്ചാം ക്ലാസിലുമാണിപ്പോള്. വറുതുണ്ണി-പരേതയായ ത്രേസ്യ ദമ്പതികളുടെ ഏക മകനായിരുന്നു ഷിജു.
പിതൃ സഹോദര പുത്രനായ സേവി പുലിക്കോട്ടിലാണ് പരാതികള്‍ നല്‍കാനും അധികൃതരെ ബന്ധപ്പെടാനും സഹായിക്കുന്നത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. അധികൃതരും പ്രവാസി സംഘടനകളും ഇടപെട്ട് അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഷിജിയും രണ്ട് പെണ്മക്കളും വയോധികനായ പിതാവും അടങ്ങുന്ന കുടുംബം.
https://www.facebook.com/Malayalivartha

























