സമൂഹമാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കും; അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും, പണം വാങ്ങി സുഹൃത്തിന്റെ മാതാവിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ നൽകും, 20 വയസ്സുള്ള ജെയ്മോന്‍ എന്ന യുവാവ് പിടിയിൽ

വ്യാജ അകൗണ്ടുകൾ നിർമിച്ച് സുഹൃത്തിന്റെ മാതാവിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും ഷെയർ ചെയ്ത യുവാവ് പിടിയില്‍. പാലാ, വള്ളിച്ചിറ, മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന്‍ 20 വയസ്സുള്ള ജെയ്മോന്‍ എന്ന യുവാവിനെയാണ് പാലാ പോലീസ് പിടികൂടിയത്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് പാലാ എസ്. എച്ച്. ഒ കെ.പി. ടോംസണ്‍ വ്യക്തമാക്കുകയുണ്ടായി.
ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഇതേ സ്ത്രീയുടെ പേരില്‍ ഇവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ സെക്സ് ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്യും.
വികാരപരമായ ചാറ്റില്‍ വീണ പലരും സ്ത്രീയാണെന്ന വിചാരത്തില്‍ നഗ്നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്നായിരുന്നു യുവാവ് വ്യക്തമാക്കിയിരുന്നത്. ആവശ്യക്കാര്‍ ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിക്കുകയും ചെയ്തു. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം ഉപയോഗിച്ചത്.
ഇരയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം 2020 സെപ്റ്റംബര്‍ 18 ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒരു വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവില്‍ കഴിയുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞ പ്രതി സ്വന്തം പിതാവിന്റെയും ജ്യേഷ്ഠന്റെയും സഹായത്തോടെ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പോലീസ് ഉന്നത അധികാരികള്‍ക്കും മറ്റും വ്യാജ പരാതികള്‍ നല്‍കുകയായിരുന്നു.
അതോടൊപ്പം തന്നെ പ്രതിക്കെതിരെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയില്‍ ഇയാള്‍ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
`
https://www.facebook.com/Malayalivartha

























