2000-മാണ്ടിലെ കാലവർഷം ആലപ്പുഴ – ചേർത്തല കനാലിനു കുറുകേ ഇട്ടിരുന്ന പാതിരപ്പള്ളി ബണ്ട് പൊട്ടി;വലിയ നാശനഷ്ടം ഉണ്ടായി;അതിനേക്കാൾ ഗൗരവമായ കാര്യം ദേശീയപാത പാതിരപ്പള്ളി കവലയിൽ നിന്ന് കിഴക്കോട്ടുള്ള ഗതാഗതം തടസ്സപ്പെട്ടു;ഉടനടി പരിഹാരം കാണണം;പാതിരപ്പള്ളി പാലത്തിന്റെ നിർമ്മാണത്തിന് പിന്നിലെ ആ സംഭവം വിവരിച്ച് മുൻ മന്ത്രി തോമസ് ഐസക്
ജനകീയാസൂത്രണ ചരിത്രം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയാണ് മുൻ മന്ത്രി തോമസ് ഐസക് . കഴിഞ്ഞ ദിവസം സംഭവബഹുലമായ ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 2000-മാണ്ടിലെ കാലവർഷത്തിൽ ആലപ്പുഴ – ചേർത്തല കനാലിനു കുറുകേ ഇട്ടിരുന്ന പാതിരപ്പള്ളി ബണ്ട് പൊട്ടി. വലിയ നാശനഷ്ടം ഉണ്ടായി .അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
2000-മാണ്ടിലെ കാലവർഷം ആലപ്പുഴ – ചേർത്തല കനാലിനു കുറുകേ ഇട്ടിരുന്ന പാതിരപ്പള്ളി ബണ്ട് പൊട്ടി. വലിയ നാശനഷ്ടം ഉണ്ടായി. അതിനേക്കാൾ ഗൗരവമായ കാര്യം ദേശീയപാത പാതിരപ്പള്ളി കവലയിൽ നിന്ന് കിഴക്കോട്ടുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഉടനടി പരിഹാരം കാണണം. പഴയതുപോലെ ബണ്ട് ഇട്ടാൽ ആവില്ല. വെള്ളം ഒഴുകാൻ സൗകര്യം വേണം. അതുകൊണ്ട് ഒരു പാലം തന്നെ വേണം. 50 ലക്ഷം രൂപയുടെ പാലം നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു. ഗുണഭോക്തൃ സമിതി വെല്ലുവിളി ഏറ്റെടുത്തു.
പണി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മഴ കനത്തു. പാലം പണിയുന്നതിനുവേണ്ടി നിർമ്മിച്ച താൽക്കാലിക ബണ്ട് വീണ്ടും പൊട്ടുമെന്ന നിലയിലായി. ഞങ്ങൾ അന്നേ പറഞ്ഞതല്ലേ മഴക്കാലം കഴിഞ്ഞിട്ടു നിർമ്മാണം തുടങ്ങിയാൽമതിയെന്ന ഭാവത്തിലായിരുന്നു എഞ്ചിനീയർമാർ. ഗുണഭോക്തൃ സമിതി ഇതിനൊരു പരിഹാരം കണ്ടു.
ബണ്ടിന് അപ്പുറത്തു നിന്ന് ഒരു താൽക്കാലിക കനാൽ വഴി വെള്ളം വടക്കു നിന്നു ബണ്ടിനു തെക്ക് എത്തിക്കാം. കേട്ടവർ ചിരിച്ചു. പക്ഷെ കളക്ടർ ഗുണവർദ്ധനയ്ക്കും ഡിആർഡിഎ പ്രോജക്ട് ആഫീസർ ഇസ്മയിലിനും ഈ ജനകീയ പരിഹാരം സ്വീകാര്യമായിരുന്നു.
അദ്ദേഹം പൂർണ്ണ പിന്തുണ നൽകി. എസ്റ്റിമേറ്റ് തുകയിൽ വർദ്ധനവുണ്ടാവില്ലായെന്ന നിബന്ധനയോടെ. ബൈപ്പാസ് കനാലും കുഴിച്ചു. പാലവും പണിതു. 80-ാം ദിവസം ഉദ്ഘാടനവും നടത്തി. 50 ലക്ഷം രൂപ എസ്റ്റിമേറ്റുള്ള പദ്ധതിക്ക് ചെലവായത് 37 ലക്ഷം രൂപ മാത്രം. 13 ലക്ഷം രൂപ സർക്കാരിലേയ്ക്കു തിരിച്ചടച്ചു.
ഇന്ന് 21 വർഷം പിന്നിട്ടിട്ടും ദിവസേന ഒട്ടനവധി കണ്ടയിനർ ഉൾപ്പെടെ കടന്നുപോകുന്ന പാതിരപ്പള്ളി പാലം ഇന്നും സുരക്ഷിതം. ഇന്നേവരെ അറ്റകുറ്റപ്പണിയും വേണ്ടിവന്നിട്ടില്ല. ഈ പ്രവൃത്തിക്കു നേതൃത്വം നൽകിയ ജനപ്രതിനിധിയുടെ പേര് പ്രൊഫ. സി.വി. നടരാജൻ എന്നാണ്. പാതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്. ഗുണഭോക്തൃ കമ്മിറ്റി കൺവീനർ എം.ഡി വാമദേവൻ.
മുൻ എംഎൽഎ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഇടപെട്ട് ഇ. ബാലാനന്ദന്റെ എംപി ഫണ്ടിൽ നിന്നാണ് നിർമ്മാണത്തിനുവേണ്ടി 50 ലക്ഷം രൂപ അനുവദിപ്പിച്ചത്. 13 ലക്ഷം രൂപ മിച്ചംവരുത്തി, പ്രതികൂല കാലാവസ്ഥയിലും 80 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച ഗുണഭോക്തൃ സമിതിയെ അഭിനന്ദിക്കാൻ ഉദ്ഘാടനത്തിന് ഇ. ബാലാനന്ദൻ തന്നെ വന്നു.
വി.എസ്. അച്യുതാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ തന്നെ നിർമ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങൾ അച്ചടിച്ച് സദസ്സിൽ വിതരണം ചെയ്തു. പ്രൊഫ. സി.വി. നടരാജൻ 1988-ലാണ് വിജയിച്ച് ജനപ്രതിനിധിയാകുന്നത്. 2001-ൽ ഇതേ പ്രദേശത്തു നിന്ന് ജില്ലാ പഞ്ചായത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.
പാലം നിർമ്മാണം പൂർണ്ണമായും അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണു നടന്നത്. വലിയ തോതിൽ ജനകീയ സന്നദ്ധസേവനം ഉണ്ടായി. അതുപോലെ കെഎസ്ഇബി എഞ്ചിനീയറായ സുനിലിനെപ്പോലുള്ള പ്രാദേശിക വിദഗ്ദൻമാർ ഉപദേശവും മേൽനോട്ടവും നൽകി.
ആലപ്പുഴ ജില്ലയിലെ പിഎൽഡിപി പഞ്ചായത്തായിരുന്നു ആര്യാട്. ആര്യാട് പഞ്ചായത്തിനെ തെരഞ്ഞെടുക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, എസ്എൻ കോളേജിലെ ഫിസിക്സ് പ്രൊഫസറായ സി.വി. നടരാജൻ സി.പി. നാരായണന്റെ എകെപിസിറ്റിഎ സുഹൃദവലയത്തിൽപ്പെട്ട ഒരാളാണ്.
രണ്ട്, ഗോപകുമാർ മുകുന്ദൻ, ജയരാജ് തുടങ്ങിയവരൊക്കെ നേതൃത്വം നൽകുന്ന ഒന്നാംതരം ഒരു പരിഷത്ത് യൂണിറ്റ് നിലവിലുണ്ടായിരുന്നു. ഭൂപടങ്ങളൊക്കെ തയ്യാറാക്കി അയൽക്കൂട്ടങ്ങൾ ഉണ്ടാക്കാനുള്ള പരിശ്രമം തുടങ്ങിയ വേളയിലാണ് ജനകീയാസൂത്രണം പ്രഖ്യാപിക്കുന്നത്. അതോടെ പ്രവർത്തനങ്ങളുടെ ചാലുമാറി. എന്നാൽ പിഎൽഡിപി പദ്ധതി നൽകിയ പരിചയം പദ്ധതി രൂപീകരണത്തിലുമെല്ലാം പ്രതിഫലിച്ചു.
9-ാം പദ്ധതിയിലെ ഏറ്റവും മികവുറ്റ കാര്യം ഗുണഭോക്തൃ സമിതികളുടെ പ്രവർത്തനമാണ്. ഒരു പ്രവൃത്തിപോലും കരാർ കൊടുത്തില്ല. എസ്റ്റിമേറ്റിനേക്കാൾ കുറച്ച്, കൂടുതൽ നന്നായി ഓരോ പ്രവൃത്തിയും മികവുറ്റതാക്കാൻ ഗുണഭോക്തൃ സമിതികൾ മത്സരിക്കുകയായിരുന്നു.
11.5 ലക്ഷം രൂപയുടെ ഒരു കുടിവെള്ള പദ്ധതി 5.5 ലക്ഷം രൂപയ്ക്ക് തീർത്തത് മറ്റൊരു റെക്കോർഡാണ്. (ആദ്യ ചിത്രത്തിൽ മുണ്ട് ഉടുത്തു നിൽക്കുന്ന ആളാണ് പ്രൊഫ. നടരാജൻ. കളക്ടർ ഗുണവർദ്ധന, പ്രോജക്ട് ആഫീസർ ഇസ്മയിൽ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരെയും കാണാം).
https://www.facebook.com/Malayalivartha