വിമാനത്താവളത്തിൽ ബാറില്ലേ? പ്ലീസ് എങ്ങനെയെങ്കിലും കെഎസ്ആർടിസി രക്ഷപെട്ടോട്ടെ! കുപ്പിയെ ന്യായീകരിച്ച് ഗണേഷ് കുമാർ

ബിവറേജസ് കോർപ്പറേഷന് കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ച കെ എസ് ആർ ടി സി നീക്കത്തിന് പിന്തുണയുമായി മുൻ ഗതാഗത മന്ത്രികൂടിയായ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ. ഓടാൻ പോലും നിവൃത്തിയില്ലാതെ കിടക്കുന്ന കെ എസ് ആർ ടി സിക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന മാനേജ്‌മെന്റിനെ അടച്ചാക്ഷേപിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'വിമാനത്താവളങ്ങളിൽ മദ്യശാലകളുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. എങ്കിലും അവിടെ ആരും അബോധാവസ്ഥയിൽ റോഡിൽ തലകുത്തി നിൽക്കുന്നില്ല, മദ്യപിച്ച് വാഹനം ഓടിക്കുന്നുമില്ല. അവരാരും മദ്യപിച്ച് വാഹനമോടിക്കുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ചില കള്ളുകുടിയൻമാർക്ക് ഒരു അസുഖം വരുന്നതല്ലാതെ അത് സാധനത്തിന്റെ കുഴപ്പമല്ല'- ഗണേഷ് കുമാർ പറഞ്ഞു.
പുതിയ ആശയങ്ങളെ എതിർക്കുന്ന പിന്തിരിപ്പൻ സമീപനം നല്ലതല്ലെന്ന് പറഞ്ഞ എം എൽ എ, മുൻപ് മൊബൈൽ ഫോൺ ടവറിനെതിരെ സമരം ചെയ്തവർ ഇപ്പോൾ തന്റെ കുട്ടികൾക്ക് പഠിക്കാൻ നെറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനത്ത് ബെവ്‌കോ പ്രവർത്തിക്കുന്നുണ്ടെന്നും, എന്നിട്ട് അവിടെ ഒന്നും സംഭവിച്ചില്ലെന്നും ഗണേശ് കുമാർ പറയുന്നു. പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ കെ എസ് ആർ ടി സി ഗ്രാമങ്ങളിലൂടെ ഓടും. നാട്ടിലെ മാറ്റങ്ങൾ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.
കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നത്.
മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണ ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഇത്തരമൊരു നിർദേശം വെച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമിച്ച് നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം.
തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ കെട്ടിടം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽപനശാലകൾ പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha

























