ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍.... മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 70ന്റെ നിറവിലെത്തുമ്പോള്‍ അഭിനന്ദന പ്രവാഹം; മമ്മൂട്ടി ഇന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം എഴുപതാം പിറന്നാള്‍ ആഘോഷിക്കും; വേദിയാകുന്നത് മൂന്നാറിലെ റിസോര്‍ട്ട്

മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന അപൂര്‍വ നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി. ആ അഭിനയ ചക്രവര്‍ത്തി ഇന്ന് എഴുപതിന്റെ നിറവിലാണ്. പിറന്നാള്‍ ആഘോഷത്തിന് സാധാരണ നിന്നുകൊടുക്കാത്ത മമ്മൂട്ടി ഇന്ന് പക്ഷേ കുടുംബാംഗങ്ങള്‍ക്കൊപ്പം എഴുപതാം പിറന്നാള്‍ ആഘോഷിക്കും. വേദിയാകുന്നത് മൂന്നാറിലെ റിസോര്‍ട്ട്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകള്‍ സുറുമി അടക്കമുള്ള കുടുംബാംഗങ്ങള്‍ മൂന്നാറില്‍ എത്തി. ഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈന്‍ ചെയ്യുന്നത് മകള്‍ സുറുമിയാണ്.
പിറന്നാള്‍ ദിനത്തില്‍ താന്‍ നായകനാകുന്ന പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയുടെ പ്രഖ്യാപനം മമ്മൂട്ടി നടത്തും. 'മാമാങ്കം' സിനിമ ഒരുക്കിയ കാവ്യ ഫിലിംസിന്റേതാണ് സിനിമ. ഷൂട്ടിംഗ് നടക്കുന്ന 'പുഴു' എന്ന സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ഇതില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഴു' വിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് എറണാകുളത്ത് ആരംഭിച്ചിരുന്നു. നവാഗതയായ റത്തീന ഷര്‍ഷാദാണ് സംവിധാനം. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഈ വര്‍ഷം മെഗാതാരം അഭിനയിക്കുന്ന മറ്റൊരു സിനിമ.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രംഗത്തുണ്ട്. രക്തദാനവും പാവപ്പെട്ടവര്‍ക്കായി സദ്യ ഒരുക്കലുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. വെള്ളിത്തിരയില്‍ മുഖം തെളിഞ്ഞിട്ട് 50 വര്‍ഷവും ആദ്യ പുരസ്‌കാരം നേടിയതിന്റെ 40 വര്‍ഷവും കടന്നുപോകുമ്പോഴാണ് ജീവിതത്തില്‍ ഏഴുപത് ആണ്ടിന്റെ പുണ്യം അദ്ദേഹം നുകരുന്നത്.
കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളില്‍ ആള്‍ക്കൂട്ടത്തിലൊരാളായി ഒറ്റ ഷോട്ടിലാണ് സിനിമയില്‍ മമ്മൂട്ടിയുടെ അഭിനയത്തുടക്കമെങ്കിലും മമ്മൂട്ടി ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് റിലീസായിട്ടില്ലാത്ത ദേവലോകത്തിലായിരുന്നു. എം.ടി. വാസുദേവന്‍നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആ ചിത്രത്തില്‍ ഒരു തൊഴിലാളി നേതാവിന്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്.
മമ്മൂട്ടി അന്ന് മഞ്ചേരി കോടതിയില്‍ ജൂനിയര്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന കാലമാണ്. ദേവലോകത്തിന് വേണ്ടി പാലക്കാട്ടെ കോട്ടമൈതനാനത്ത് കൊടും ചൂടില്‍ വലിയൊരു ജാഥ ചിത്രീകരിച്ച ദിവസം. വൈകിട്ട് മമ്മൂട്ടി എം.ടിയോട് ചോദിച്ചു: ''നാളെ എനിക്ക് വര്‍ക്കുണ്ടോ സര്‍'ചാര്‍ട്ട് നോക്കാതെ തന്നെ അറിയാവുന്ന എം.ടി പറഞ്ഞു.
''ഉണ്ടാവില്ല.' 'എന്നാലൊന്ന് വീട്ടില്‍ പോയി വരാമായിരുന്നു.' മമ്മൂട്ടി ഒരു ചിരിയൊതുക്കി പറഞ്ഞു: ''കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.'''എന്നോട് നേരത്തേ പറയാരുന്നില്യേ! രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ മതി.'കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ചിത്രത്തെരുവുകള്‍ എന്ന ചലച്ചിത്ര സ്മരണകളുടെ പുസ്തകത്തില്‍ എം.ടി അതേക്കുറിച്ച് എഴുതിയിട്ടുണ്ട്.
മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞുപോയ പേര്, പക്ഷേ യഥാര്‍ത്ഥ നായകന് ആ പേര് പണ്ട് ഇഷ്ടമായിരുന്നില്ല. മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് തന്റെ പേര് ഒമര്‍ ഷെരീഫെന്നാണ് എല്ലാവരോടും മമ്മൂട്ടി പറഞ്ഞിരുന്നത്. മഹാരാജാസിലെ കുറേ കുട്ടികള്‍ മമ്മൂട്ടിയെ ഒമറെന്നും ഷെരീഫെന്നുമൊക്കെ വിളിച്ചു. ഒരു ദിവസം പുസ്തകത്തിനിടയില്‍ നിന്നും മമ്മൂട്ടിയുടെ ഐഡന്റിറ്റി കാര്‍ഡ് താഴെ വീണു. അത് കണ്ടെടുത്ത സഹപാഠി ശശിധരന്‍ അലറിവിളിച്ചു: ''എടാ... നിന്റെ പേര് മുഹമ്മദ് കുട്ടീന്നാണല്ലേ. എടാ കള്ളാ വേറെ പേരില്‍ നടക്കുന്നോടാ.. മമ്മൂട്ടീ. നീ മമ്മൂട്ടിയാണല്ലേടാ ഒമര്‍ ഷെരീഫേ...' അങ്ങനെ മമ്മൂട്ടി ഹിറ്റായി.
"
https://www.facebook.com/Malayalivartha

























