ഇതിലും വലുത് വരാനുണ്ട്... പാകിസ്ഥാന്റെ ശിപാര്‍ശയോടെ പല ഭീകരരും അഫ്ഗാനിസ്ഥാന്‍ മന്ത്രിസഭയില്‍ കയറിക്കൂടി; യുഎന്‍ ഭീകരപട്ടികയിലെ 14 പേര്‍ താലിബാന്‍ സര്‍ക്കാരില്‍; എഫ്ബിഐ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച സിറാജുദ്ദീന്‍ ഹഖാനിയും ബന്ധുവും മന്ത്രിസഭയില്‍
അഫ്ഗാനിസ്ഥാനില്‍ ഇതിലും വലുത് പ്രതീക്ഷിക്കരുത് എന്ന ചൊല്ലുണ്ട്. സിറാജുദ്ദീന്‍ ഹഖാനിയെ അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രിയാക്കിയതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം.
എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച സിറാജുദ്ദീന്‍ ഹഖാനിയും ബന്ധുവും മന്ത്രിസഭയിലുണ്ട്. സോവിയറ്റ് യൂണിയനെതിരെ യുദ്ധം നടത്തുകയും പാക്കിസ്ഥാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് രൂപീകരിക്കുകയും ചെയ്ത ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍ ഹഖാനി.
മന്ത്രിമാരുടെ ഗുണനിലവാരം അവരുടെ വാക്കുകളില്‍ തന്നെയുണ്ട്. പിഎച്ച്ഡിക്കോ മാസ്റ്റര്‍ ബിരുദത്തിനോ ഇക്കാലത്തു മൂല്യമില്ലെന്ന് അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീര്‍ പറഞ്ഞു. ഇപ്പോള്‍ അധികാരമേറ്റ മുല്ലമാര്‍ക്കു പിഎച്ച്ഡി ഇല്ല. ഹൈസ്‌കൂള്‍ യോഗ്യത പോലുമില്ല. പക്ഷേ, പിഎച്ച്ഡിക്കാരെക്കാള്‍ കേമന്മാരാണ് അവര്‍. എന്നാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ഷെയ്ഖ് മുനീര്‍ പറയുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഇടക്കാല സര്‍ക്കാരിലെ 14 അംഗങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയില്‍ ഉള്ളവരാണ്. ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ്, ഉപപ്രധാനമന്ത്രിമാരായ മുല്ല ബറാദര്‍, മൗലവി അബ്ദുല്‍ സലാം ഹനഫി എന്നിവര്‍ അടക്കമാണിത്. ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ പിടിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഒരു കോടി ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. പ്രതിരോധ മന്ത്രി മുല്ല യാക്കൂബ്, വിദേശകാര്യ മന്ത്രി മുല്ല അമീര്‍ ഖാന്‍ മുത്തഖി എന്നിവരെല്ലാം രക്ഷാസമിതി 1988 ല്‍ കൊണ്ടുവന്ന പട്ടികയിലുണ്ട്.
2001 മുതല്‍ യുഎസ് അധിനിവേശത്തിനെതിരെ പോരാടിയവരാണു താലിബാന്‍ പ്രഖ്യാപിച്ച കാബിനറ്റിലെ അംഗങ്ങളെല്ലാം. അമേരിക്കയുടെ ഗ്വാണ്ടനാമോ ജയിലില്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച താലിബാന്റെ 5 നേതാക്കളും സര്‍ക്കാരിന്റെ ഭാഗമാണ്. മുഹമ്മദ് ഫാസില്‍ (ഉപ പ്രതിരോധമന്ത്രി), ഖൈറുല്ല ഖൈര്‍ക്വ (സാംസ്‌കാരിക മന്ത്രി), മുല്ല നൂറുല്ല നൂരി (അതിര്‍ത്തി, ഗോത്രകാര്യ മന്ത്രി), മുല്ല അബ്ദുല്ല ഹഖ് വാസിഖ് (രഹസ്യാന്വേഷണ വിഭാഗം തലവന്‍), മുഹമ്മദ് ഒമറി (ഖോസ്ത് പ്രവിശ്യ ഗവര്‍ണര്‍) എന്നിവരാണ് ഈ നേതാക്കള്‍. 2014 ലാണ് യുഎസ് ഇവരെ വിട്ടയച്ചത്. ഫാസിലും നൂരിയും 1998 ല്‍ മസാരെ ഷെരീഫിലെ ഉസ്‌ബെക്, താജിക്, ഷിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയവരാണ്.
അഫ്ഗാനിസ്ഥാന്റെ സങ്കീര്‍ണമായ ഗോത്രവൈവിധ്യത്തെ ഉള്‍ക്കൊള്ളും വിധം വിശാല സര്‍ക്കാരാണു താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും മുഖ്യ ന്യൂനപക്ഷമായ ഹസാരെ സമൂഹത്തിനും സ്ത്രീകള്‍ക്കും 33 അംഗ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല. തീവ്രനിലപാടുകാരായ നേതാക്കളാണു പ്രധാനപദവികളിലെല്ലാം.
പ്രധാനമന്ത്രി മുല്ലാ ഹസന്‍ താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ വിശ്വസ്തനായിരുന്നു. താലിബാന്‍ ഉന്നതാധികാര സമിതിയായ ശൂരാ കൗണ്‍സില്‍ മേധാവിയുമാണ്. സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി. അഫ്ഗാനില്‍ യുഎസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണ്.
ഹഖാനി കുടുംബത്തിലെ മറ്റു 2 അംഗങ്ങള്‍ കൂടി ഇടക്കാല സര്‍ക്കാരിലുണ്ട്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. മന്ത്രിസഭയിലെ അവരുടെ നിര്‍ണായക പങ്കാളിത്തം പാക്ക് ഇടപെടലിനുള്ള വ്യക്തമായ തെളിവു കൂടിയാണ്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ജനറല്‍ ഫായിസ് ഹമീദ് കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായിരുന്നു.
ഇടക്കാല സര്‍ക്കാര്‍ ശുഭപ്രതീക്ഷ നല്‍കുന്നില്ലെന്ന് ജര്‍മനി പ്രതികരിച്ചു. അതേസമയം, അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിലെ അനിവാര്യമായ ചുവടാണ് ഇടക്കാല സര്‍ക്കാര്‍ രൂപീകരണമെന്നും രാജ്യത്തെ അരാജകത്വത്തിന് അവസാനമായെന്നും ചൈന പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കാതെ പോയത് ആശങ്കാജനകമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ശക്തമായ പാക്ക് മുദ്രയുള്ള സര്‍ക്കാര്‍ എന്നാണു ഇന്ത്യയിലെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തിയത്.
"
https://www.facebook.com/Malayalivartha