സുരക്ഷിത ലാന്‍ഡിങ്.... ദേശീയ പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ പോർവിമാനങ്ങൾ... യാത്രക്കാരായി കേന്ദ്രമന്ത്രിമാരും! കൈയ്യടിച്ച് ഇന്ത്യക്കാർ

ഇന്ത്യൻ വ്യോമസേന ഓരോ ദിവസം കഴിയുന്തോറും മുന്നേറിക്കോണ്ടിരിക്കുകയാണ്. മികവിന്റെ കാര്യത്തിൽ വമ്പൻ നേട്ടങ്ങൾ തന്നെയാണ് ഇന്ത്യൻ വ്യോമസേന കൈവരിച്ചു കൊണ്ടിരിക്കുന്നത്. നേരത്തേ വ്യോമസേന പുത്തൻ വിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾ വന്നിതിന് പിന്നാലെയാണ് മറ്റൊരു അഭിമാന നേട്ടം കൂടി കൈവരിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരെ വഹിച്ച് ദേശീയപാതയിൽ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഇറങ്ങി എന്ന വാർത്തയാണ് ഇപ്പോൾ ട്രന്റിങ്ങായി സോഷ്യൽ മീഡിയയിലുൾപ്പെടെ നിറയുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ എന്നിവരെ വഹിച്ചു
കൊണ്ടുള്ള വ്യോമസേനയുടെ എസി–130 ജെ സൂപ്പർ ഹെർക്കുലീസ് യാത്രാ വിമാനം രാജസ്ഥാനിലെ ബാർമറിലെ ദേശീയ പാതയിൽ ‘അടിയന്തരമായി’ ഇറക്കുകയാണ് ചെയ്തത്. സേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു അടിയന്തര ‘ഫീൽഡ് ലാൻഡിങ് നടത്തിയത്.’
എന്നാൽ ഗൗരവമായ പ്രശ്‌നമൊന്നുമായിരുന്നില്ല വിമാനത്തിന്. പകരം അടിയന്തര സാഹചര്യങ്ങളിൽ സൈനിക വിമാനങ്ങൾക്കുളള എയർസ്‌ട്രിപ്പുകളായി ദേശീയ പാതയെ ഉപയോഗിക്കുന്നതിനുളള ഗുണനിലവാര പരിശോധനയായിരുന്നു നടന്നത്.
ആഗ്ര-ലക്നൗ ദേശീയപാത ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി 12 ദേശീയപാതകൾ ഇത്തരത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ആദ്യത്തേതാണ് ബാർമെറിലെ ദേശിയപാത 925എയിലെ മൂന്ന് കിലോമീറ്റർ റോഡ്.
അടിയന്തര ഘട്ടങ്ങളില്‍ വിമാനത്താവളങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ ലാന്‍ഡ് ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു വിശദീകരണം. 'സാധാരണ കാറുകളും ലോറികളും ഓടാറുള്ള പാതകളില്‍ ഇനി വിമാനങ്ങളും കാണാം. ഇവിടെ നടന്നത് സുപ്രധാനമായ ഒരു കാര്യമാണ്. കാരണം, 1971ലെ യുദ്ധത്തിന് സാക്ഷിയായ പ്രദേശമാണിത്.
അന്താരാഷ്ട്ര അതിര്‍ത്തി അടുത്താണ്. ഇത്തരമൊരു അടിന്തര ലാന്‍ഡിങ് നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ എപ്പോഴും സജ്ജരാണെന്ന് തെളിയിക്കുകകൂടിയാണ് ഇത്', പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
യുദ്ധത്തിന് മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിനും ദുരന്ത സാഹചര്യങ്ങള്‍ യുദ്ധത്തിന് സമാനമാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും ഇന്ത്യന്‍ വ്യോമസേന അവിടെയുണ്ടാകും, എന്നും മന്ത്രി കൂട്ടിച്ചേർത്തു.
രക്ഷാപ്രവര്‍ത്തനത്തിനും വ്യോമതാവളങ്ങള്‍ ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളിലും ദേശീയ പാതകളില്‍ വിമാനം ഇറക്കുന്നതിനായുള്ള പരീക്ഷണമാണ് നടന്നത്. ഇതിന്റെ വീഡിയോയും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.
വിമാനം സുരക്ഷിതമായി ദേശീയപാതയിൽ ഇറങ്ങുന്നത് വീഡിയോയില്‍ കാണാം. ഇതിന് സാക്ഷിയാകാന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ എത്തിയിരുന്നു. പിന്നീട് സുഖോയ് യുദ്ധവിമാനവും ഇതേ പാതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
വ്യത്യസ്ത സംസ്ഥാനങ്ങളിലെ 12 ദേശീയപാതകള്‍ ഇത്തരത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. വ്യോമസേനയുടെ എല്ലാ വിമനങ്ങളും ഇത്തരത്തില്‍ നിലത്തിറക്കാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സാധാരണ ഗതാഗതത്തിനാണ് ദേശീയപാതകളെങ്കിലും അടിയന്തര ഘട്ടങ്ങളിൽ ഇവ വ്യോമസേനാ വിമാനങ്ങൾക്കായി ഉപയോഗിക്കും. ആ സമയം സർവീസ് റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കൂവെന്നും സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha



























