ഒരുമാസം മുമ്പ് ഇടുക്കിയിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങി:- മൂന്നാര്‍ പള്ളിയില്‍ സ്വർണാഭരങ്ങൾ അണിഞ്ഞ് സാരിയുടുത്ത് സന്തോഷവതിയായെത്തിയ നവവധു സുഹൃത്തുക്കൾക്കൊപ്പം കടന്നുകളഞ്ഞത് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം- ചടങ്ങുകൾക്കൊടുവിൽ പെൺകുട്ടിയെ കാണാതായതോടെ സുഹൃത്തിന്റെ ഫോണിൽ ബന്ധപ്പെട്ട വീട്ടുകാരോട് പറഞ്ഞത് വിവാഹത്തിന് സമ്മതമല്ലെന്ന്...

ഇടുക്കിയിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം കടന്നു കളഞ്ഞതായി പരാതി. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് ഒരുമാസം മുമ്പ് ഒളിച്ചോടിയ മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങിയത്. ഇരുവരും വളരെ നാളായി അടുപ്പത്തിലായിരുന്നു.
യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചതോടെയാണ് ഒരു മാസം മുമ്പ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ ഇവരുടെ വീട്ടിലായിരുന്നു താമസം. യുവാവിനെ വിട്ടുപിരിയാന്‍ താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാര്‍ വിവാഹം നടത്താന്‍ സമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ വീട്ടുകാര്‍ ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തി മനസമ്മതം നടത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മൂന്നാര്‍ പള്ളിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് കൂട്ടുകാരുമൊത്ത് യുവതി കടന്നുകളഞ്ഞത്. സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം മുങ്ങുകയായിരുന്നു.
വീട്ടുകാര്‍ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























