ഇന്ത്യക്ക് പരസ്യ പിന്തുണ... അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ആസ്ഥാനമാകരുതെന്ന ഇന്ത്യന്‍ നിലപാടിന് ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യയുടെ പരസ്യ പിന്തുണ; ചൈനയുടെ സാന്നിദ്ധ്യത്തില്‍ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് ബ്രിക്‌സ് ഉച്ചകോടി

അഫ്ഗാനിസ്ഥാനെതിരെ ലോക രാഷ്ട്രങ്ങള്‍ മിണ്ടാതിരിക്കവെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. അതിന് റഷ്യയുടെ പരസ്യ പിന്തുണയും.
താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ആസ്ഥാനമാകരുതെന്ന ഇന്ത്യന്‍ നിലപാടിന് ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യയുടെ പരസ്യ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ വെര്‍ച്വല്‍ ആയി നടന്ന 13ാം ഉച്ചകോടിയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നിലപാട് വ്യക്തമാക്കിയത്.
താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ ഒത്താശയോടെ കൈകടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് പുട്ടിന്റെ പരാമര്‍ശങ്ങള്‍. കൂട്ടായ്മയില്‍ അംഗങ്ങളായ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ എന്നിവവരും സന്നിഹിതരായിരുന്നു.
അഫ്ഗാനിസ്ഥാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും ഭീകരതയുടെയും മയക്കുമരുന്ന് കടത്തിന്റെയും ഉറവിടമാകരുതെന്നും പുട്ടിന്‍ പറഞ്ഞു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്‍വാങ്ങല്‍ അഫ്ഗാനിസ്ഥാനില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു.
അത് ആഗോള സുരക്ഷയ്ക്കും പ്രാദേശിക സുരക്ഷയ്ക്കും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വ്യക്തമല്ല. തന്ത്രപരമായ സ്ഥിരത ഇല്ലാതായി. ലോകം അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്. ആ രാജ്യത്തിന്റെ പരമാധികാരം മാനിക്കണം.
ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ, വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അഫ്ഗാനിസ്ഥാനെ വലിയ മാനുഷിക ദുരന്തത്തിലേക്കാണ് തള്ളിയിട്ടത്. പതിറ്റാണ്ടുകളായി പോരാടുന്ന അഫ്ഗാന്‍ ജനതയ്ക്ക് സ്വന്തം രാജ്യത്തെ തങ്ങളുടെ ഇഷ്ടാനുസരണം നിര്‍വചിക്കാന്‍ അവകാശമുണ്ടാവണമെന്നും പുട്ടിന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ താവളമാകരുതെന്ന് താലിബാന്‍ തിരിച്ചെത്തിയ ആഗസ്റ്റ് 15 മുതല്‍ ഇന്ത്യ പറയുന്നുണ്ട്. റഷ്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രുഷേവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയ സംഘത്തെ ഇന്ത്യ നിലപാട് അറിയിച്ചിരുന്നു.
അതേസമയം ബ്രിക്‌സ് ഉച്ചകോടി ഒരു ഭീകര വിരുദ്ധ കര്‍മ്മപദ്ധതി അംഗീകരിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയെ ഒറ്റക്കെട്ടായി നേരിടും. അഫ്ഗാന്‍ മണ്ണില്‍ നിന്ന് ഭീകരപ്രവര്‍ത്തനം പാടില്ല. മയക്കുമരുന്ന് കടത്തിന്റെ ആസ്ഥാനമാകാനും പാടില്ല. നാര്‍ക്കോട്ടിക് ജിഹാദിന്റെ ഉറവിടവുമാകരുത്.
അഫ്ഗാനിസ്ഥാനില്‍ സമാധാനപരമായി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഡല്‍ഹി പ്രഖ്യാപനത്തില്‍ പറയുന്നു. അഫ്ഗാനിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണ തുടര്‍ച്ചയും അഭിപ്രായ ഏകീകരണവും ഉണ്ടാവണമെന്ന് ചൂണ്ടിക്കാട്ടി. ലോകത്തെ വളരുന്ന സാമ്പത്തിക ശക്തികളില്‍ ബ്രിക്‌സ് ഒരു സ്വാധീന ശക്തിയാണ്.
വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള വേദിയുമാണിത്. ബ്രിക്‌സ് കൂട്ടായ്മ അടുത്ത 15 വര്‍ഷങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമാവണം. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, കണ്ടിന്‍ജന്‍സി റിസര്‍വ് അറേഞ്ച്‌മെന്റ്, എനര്‍ജി റിസര്‍വ് കോര്‍പറേഷന്‍ പ്‌ളാറ്റ്‌ഫോം തുടങ്ങിയ ഇടപെടലുകള്‍ ഫലപ്രദമായി.
ഉപഗ്രഹ സഹകരണം, കൊവിഡ് കാലത്തെ ഡിജിറ്റല്‍ സമ്മേളനങ്ങള്‍, സുഗമമായ വാണിജ്യ ഇടപാടുകള്‍, വാക്‌സിന്‍ കൈമാറ്റം, ടൂറിസം സഹകരണം തുടങ്ങിയവ പുതിയ കാല്‍വയ്പുകളാണെന്നും മോദി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha



























