ചോർന്നൊലിക്കുന്ന വാടക വീട്ടിൽ നിന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി വിധിയുമായി മല്ലിട്ടു; ഗൃഹപ്രവേശത്തിന് മണിക്കൂറുകൾക്ക് മുമ്പ് തറ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം:- ഒരുമിച്ചുകണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പെറ്റമ്മ വിട്ടുപോയ ദുഃഖത്തിൽ മക്കൾ

ഗൃഹപ്രവേശത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിൽ ടി.സി 12/1016ൽ സജിത കുമാരിയെന്ന മോളിയാണ് (49) വിധിയുടെ ക്രൂരതയിൽ പിടഞ്ഞ് മരിച്ചത്. കൂലിപ്പണിയെടുത്തും മറ്റും സ്വരുക്കൂട്ടിയ പണം കൊണ്ട് ഉണ്ടാക്കിയ വീട്ടിൽ ഒരുദിവസം പോലും അന്തിയുറങ്ങാൻ സജിത കുമാരിക്കായില്ല. പുതിയ വീടിന് സമീപത്തെ പൊളിഞ്ഞു വീഴാറായ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഗൃഹപ്രവേശം നടക്കാനിരിക്കെ ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഗൃഹപ്രവേശത്തിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടെയാണ് സജിതയ്ക്ക് ഷോക്കേറ്റത്. ഇലക്ട്രിക് പണികൾ നടക്കുന്നതിനാൽ ഇലക്ട്രിക് വയറുകൾ തറയിൽ കിടപ്പുണ്ടായിരുന്നു. സജിത തറ വൃത്തിയാക്കുന്നതിനിടയിൽ ഈ വയറുകളിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഈസമയം മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം ജോലിക്കാരും മക്കളും എത്തിയപ്പോഴാണ് സജിത നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മയും മക്കളായ മിഥുനും, മൃദുലും കൂലിപ്പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്. ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലമായതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നും ഇവർക്ക് കിട്ടിയിരുന്നില്ല. പ്രദേശത്ത സംഘടനകളുടെ സഹായത്തോടെ സാധനങ്ങള്‍ വാങ്ങുങ്ങുകയും ഭൂരിഭാഗം പണിയും സജിതയും മക്കളും ചേര്‍ന്ന് ചെയ്യുകയുമായിരുന്നു. സ്ട്രോക്ക് കാരണം ഏറെ നാള്‍ കിടപ്പിലായിരുന്നെങ്കിലും അടുത്തകാലത്താണ് ജീവിതത്തിലേക്ക് സജിത മടങ്ങിയെത്തിയത്. അപ്പോഴും ഹൃദ്രോഗം ആ അമ്മയെ വേട്ടയാടിയിരുന്നു ചോർന്നൊലിക്കുന്ന വീട്ടിലെ മറ്റ് ജീവിത പ്രതിസന്ധികൾക്കിടയിലും, ഒരു പുതിയ വീടെന്ന സ്വപ്നവുമായി സജിത ഏറെക്കാലം അലഞ്ഞു.
വാടക വീട് മഴ പെയ്യുമ്പോൾ ചോരുന്നതിനാല്‍ പല ദിസങ്ങളിലും അമ്മയും മക്കളും ഉറക്കമൊഴിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. ചിങ്ങം കഴിയുന്നതിന് മുമ്പ് പുതിയ വീട്ടില്‍ കയറണമെന്നതായിരുന്ന സജിതയുടെ ആഗ്രഹം. അതിനാല്‍ ഇനിയും പണികള്‍ ബാക്കിയുണ്ടെങ്കിലും അത് പിന്നീടാകാമെന്ന് കരുതി പുതിയ വീട്ടില്‍ താമസമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയും മക്കളും മാത്രമുള്ള ഒരു ഗൃഹപ്രവേശ ചടങ്ങായിരുന്നു തീരുമാനിച്ചത്.
പക്ഷെ ഒരുമിച്ചുകണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ അമ്മ വിട്ടുപോയതിന്റെ നടുക്കത്തിലാണ് മക്കൾ. വാടകവീട് ഒഴിയേണ്ട സമയമായതോടെ വ്യാഴാഴ്ച അടിയന്തരമായി പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. അസുഖങ്ങൾ കാരണം വീടിനു സമീപത്തെ ഒരു റേഷൻ കടയിലാണ് സജിത ജോലി ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha



























