ജനകീയാസൂത്രണം ദളിതരുടെ അടിസ്ഥാനപ്രശ്നമായ ഭൂപ്രശ്നത്തെ വിസ്മരിക്കുന്നൂവെന്ന വിമർശകനായിരുന്നു തുടക്കം മുതൽ എം. കുഞ്ഞാമൻ; എന്നാൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചു ;അതിന് പിന്നിലുള്ള കാരണം ഇതാണ് ; ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുൻ മന്ത്രി തോമസ് ഐസക്ക്

ജനകീയാസൂത്രണ ചരിത്രം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയാണ് മുൻ മന്ത്രി തോമസ് ഐസക് . കഴിഞ്ഞ ദിവസം സംഭവബഹുലമായ ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ജനകീയാസൂത്രണം ദളിതരുടെ അടിസ്ഥാനപ്രശ്നമായ ഭൂപ്രശ്നത്തെ വിസ്മരിക്കുന്നൂവെന്ന വിമർശകനായിരുന്നു തുടക്കം മുതൽ എം. കുഞ്ഞാമൻ.
സംസ്ഥാന ആസൂത്രണ ബോർഡ് ഉദ്ഘാടനത്തിനുമുമ്പു നടത്തുന്ന വിദഗ്ദരുമായുള്ള ചർച്ചാവേദിയിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചിരുന്നുവെന്ന് കുറിപ്പിൽ തോമസ് ഐസക്ക് പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജനകീയാസൂത്രണം ദളിതരുടെ അടിസ്ഥാനപ്രശ്നമായ ഭൂപ്രശ്നത്തെ വിസ്മരിക്കുന്നൂവെന്ന വിമർശകനായിരുന്നു തുടക്കം മുതൽ എം. കുഞ്ഞാമൻ. സംസ്ഥാന ആസൂത്രണ ബോർഡ് ഉദ്ഘാടനത്തിനുമുമ്പു നടത്തുന്ന വിദഗ്ദരുമായുള്ള ചർച്ചാവേദിയിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചു.
കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. “കാരണം ഇതു പുതിയതാണ്. ഇതുവരെ ഉണ്ടായിരുന്നത് മേൽത്തട്ടിൽ നിന്നുള്ള വികസനമാണ്. ജനങ്ങൾക്ക് അതിൽ പങ്കുണ്ടായിരുന്നില്ല. ജനങ്ങൾക്കുവേണ്ടി നേതാക്കൾ ചിന്തിക്കുന്നു. നയം രൂപീകരിക്കുന്നു.
ഉദ്യോഗസ്ഥർ ജനങ്ങൾക്കുവേണ്ടി നടപ്പാക്കുന്നു. പ്രാദേശികതലത്തിൽ വികസനപ്രശ്നം ചർച്ച ചെയ്യാനും, മുൻഗണനാക്രമം തീരുമാനിക്കാനും ജനകീയാസൂത്രണത്തിൽ ജനങ്ങൾക്ക് അവസരം കിട്ടുകയാണ്. അതുകൊണ്ട് അതിനെ പിൻതാങ്ങുന്നു.”
ജനകീയാസൂത്രണത്തെ തുടർന്നു പട്ടികവിഭാഗ ഫണ്ടുകൾ ഗണ്യമായി വർദ്ധിച്ചു. അതിൽ നല്ലൊരു ഭാഗം താഴെത്തട്ടിൽ ആ സമുദായങ്ങളിലുള്ളവർക്കു നേരിട്ട് ഇടപെട്ട് തീരുമാനിക്കുന്നതിനുള്ള അവസരവും ഒരുങ്ങി.
എന്നാൽ ആദ്യവർഷം കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലായെന്നു ബോധ്യമുണ്ടായതിനെ തുടർന്നു മുഴുവൻ പഞ്ചായത്തുകളെയും നഗരസഭകളെയും പട്ടികവിഭാഗ ഫണ്ട് വിനിയോഗം സംബന്ധിച്ചു മാത്രം ഈരണ്ടു ദിവസം വീതമുള്ള അവലോകനം നടത്തുന്നതിനു വിളിച്ചുകൂട്ടാൻ തീരുമാനിച്ചു.
ബാർട്ടൺഹില്ലിൽ പ്രത്യേക പന്തലു കെട്ടിയായിരുന്നു ഈ അവലോകന യോഗങ്ങൾ. എല്ലാ ക്യാമ്പിലും മന്ത്രി കെ. രാധാകൃഷ്ണൻ പങ്കെടുത്തു. മറ്റൊരു അനിവാര്യ സാന്നിദ്ധ്യമായിരുന്നു എം. കുഞ്ഞാമൻ. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ പദ്ധതിയിലെ പ്രോജക്ടുകൾ എടുക്കുകയും, പ്രോജക്ടിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
നടത്തിപ്പുരീതിയെയും വിമർശനകരമായി പരിശോധിച്ചു. അങ്ങനെ അടുത്ത വർഷത്തെ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. ഈ സമ്മേളനങ്ങൾ ഒരു മാസത്തിലേറെ നീണ്ടുനിന്നു. എല്ലാ ദിവസവും യൂണിവേഴ്സിറ്റിയിലെ ക്ലാസ് കഴിഞ്ഞാൽ കുഞ്ഞാമൻ ബാർട്ടൺഹില്ലിൽ വരും. രാത്രി ഏറെ വൈകിയായിരിക്കും തിരിച്ചുപോവുക.
ഈ അവലോകന സമ്മേളനങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു. പട്ടികജാതിക്കാരുടെ പദ്ധതി രൂപീകരണത്തിൽ സമുദായാംഗങ്ങളെ സജീവമായി പങ്കാളിയാക്കുന്നതിന് ആ സമുദായത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായ ഒരു യുവാവിനെയോ യുവതിയെയോ പ്രൊമോട്ടറായി ഹോണറേറിയം നൽകി തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിശ്ചയിക്കുവാൻ തീരുമാനിച്ചു.
പട്ടികവർഗ്ഗക്കാരുടെ കാര്യത്തിൽ ഓരോ ഊരിനും ഒന്നുവീതം പ്രൊമോട്ടറായി നിശ്ചയിക്കാനായിരുന്നു തീരുമാനം. ഇവർക്കു സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്നാണു പേരു നൽകിയത്. അങ്ങനെ 1200 പട്ടികജാതി സോഷ്യൽ ആക്ടിവിസ്റ്റുകളെയും 2000-ത്തോളം പട്ടികവർഗ്ഗ സോഷ്യൽ ആക്ടിവിസ്റ്റുകളെയും തെരഞ്ഞെടുത്തു. ഇവർക്ക് മാർ ഇവാനിയോസ് കോളേജിൽ വച്ച് പരിശീലനം നൽകുന്നതിനു തീരുമാനിച്ചു.
പട്ടികജാതി ആക്ടിവിസ്റ്റുകൾക്കു മൂന്നു ദിവസത്തെയും പട്ടികവർഗ്ഗ ആക്ടിവിസ്റ്റുകൾക്ക് അഞ്ചു ദിവസത്തെയുമായിരുന്നു പരിശീലനം. ജനകീയാസൂത്രണം എന്തെന്നു പഠിപ്പിക്കുക. ഉദ്യോഗസ്ഥരോടും ജനപ്രതിനികളോടും ഇടപെടുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. ഈ പരിശീലനത്തിൽ എം. കുഞ്ഞാമന് ഒരു പ്രത്യേക റോൾ ഉണ്ടായിരുന്നു.
കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്നതിനു ഏതാനും റോൾ മോഡലുകൾ വേണ്ടിയിരുന്നു. അതിൽ ഒന്നാമൻ മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ. അതു കഴിഞ്ഞാൽ പിന്നെ ഈ ചുമതല എം. കുഞ്ഞാമനായിരുന്നു. ഈ പരിശീലനങ്ങളും ഒരു മാസത്തിലേറെ നീണ്ടുനിന്നു. എല്ലാറ്റിലും കുഞ്ഞാമൻ സജീവമായി പങ്കെടുത്തു.
ക്ലാസ് എടുക്കുക മാത്രമല്ല, കുട്ടികളോടു ദീർഘനേരം സംസാരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. സോഷ്യൽ ആക്ടിവിസ്റ്റുകളുടെ പ്രവർത്തനം പട്ടികവിഭാഗ ഫണ്ട് വിനിയോഗത്തിൽ ഗുണപരമായ മാറ്റം വരുത്തി. എന്നാൽ ഭരണമാറ്റത്തിനുശേഷം ഇവരുടെ പ്രത്യേക യോഗങ്ങൾ വിളിക്കുന്നതിനോ പരിശീലനം നൽകുന്നതിനോ ശ്രമം ഉണ്ടായില്ല.
അതുകൊണ്ട് ക്രമേണ ഇവർ ഔദ്യോഗിക സംവിധാനത്തിന്റെ മറ്റൊരു ഭാഗമായി മാറി. കുഞ്ഞാമൻ മാത്രമല്ല, ഭാര്യ രോഹിണിയും ഇക്കാലത്ത് ജനകീയാസൂത്രണത്തിൽ സജീവമായിരുന്നു. ചുരുക്കത്തിൽ ഒരാൾ വീട്ടിൽ പോകുന്നതുവരെ കുട്ടികളും ക്യാമ്പിൽ ഉണ്ടാവുമായിരുന്നു. രോഹിണിയെ താൽക്കാലികമായി പ്ലാനിംഗ് ബോർഡിലേയ്ക്ക് വർക്ക് അറേഞ്ച്മെന്റിൽ എടുത്തിരുന്നു.
ഡിപ്പാർട്ട്മെന്റുതല കണക്കുകൾ ക്രോഡീകരിക്കുകയായിരുന്നു ഇവരുടെ ചുമതല. എന്നാൽ അതോടൊപ്പം അവർ പരിശീലന പരിപാടികളിലും സജീവമായിരുന്നു. ഞാൻ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ഉള്ളപ്പോഴാണ് കുഞ്ഞാമൻ അവിടെ എം.ഫിൽ ചെയ്യുന്നതിനു ചേർന്നത്. അക്കാലം മുതലേ അടുത്ത പരിചയമുണ്ട്.
പിന്നീട് കാര്യവട്ടത്ത് അധ്യാപകനായി. അപ്പോഴും സിഡിഎസുമായുള്ള ബന്ധം പുലർത്തിവന്നു. പലതരം തർക്കങ്ങൾകൊണ്ടു സംഭവബഹുലമായിരുന്നു ഇക്കാലം. താൽപ്പര്യമുള്ളവർക്കു കുഞ്ഞാമന്റെ വാക്കുകൾ തന്നെ വായിക്കുന്നതാവും നന്ന്. ഡിസി ബുക്സ് ആണ് ‘എതിര്’ എന്ന പേരിൽ കുഞ്ഞാമന്റെ ആത്മകഥാ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























