ഞെട്ടലോടെ സീരിയല്‍ ലോകം... രമേശ് വലിയശാലയുടെ മരണം വിശ്വസിക്കാനാകാതെ സീരിയല്‍ ലോകം; ക്യാമറയെ സാക്ഷിയാക്കി മരിക്കണമെന്ന് രമേശ് ഇടക്കിടെ പറഞ്ഞപ്പോള്‍ ഇത്രവേഗം പോകുമെന്നോര്‍ത്തില്ല; പൗര്‍ണമിത്തിങ്കള്‍ പോയതിന്റെ ദു:ഖത്തില്‍ നാട്ടുകാരും
രമേശ് വലിയശാലയുടെ വിയോഗത്തില്‍ സീരിയല്‍ ലോകവും നാട്ടുകാരും ഒരുപോലെ ഞെട്ടലിലാണ്. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണു മരിക്കണം... എന്ന സുഹൃത്തുക്കളോട് പലപ്പോഴും ഈ ആഗ്രഹം പങ്കുവച്ചിരുന്നു. എന്ന ഇത്രവേഗം രമേശ് പോകുമെന്ന് ആരും കരുതിയില്ല. എപ്പോഴും പൊട്ടിച്ചിരിച്ച് പോസിറ്റീവായി സംസാരിച്ചിരുന്ന രമേശ് മരണത്തിലേക്ക് നടന്നത് സീരിയല്‍ ലോകത്തിന് ഇനിയും വിശ്വസിക്കാനാവാത്ത ക്ലൈമാക്‌സാണ്.
എസ്‌കേപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒന്നരയാഴ്ച മുമ്പ് രമേശിനൊപ്പം കളിച്ചുചിരിച്ച് ഒറ്റപ്പാലത്തേക്ക് പോയ ദിനേശ് പണിക്കര്‍ക്കും, രമേശ് അവസാനമായി അഭിനയിച്ച 'വരാല്‍' സിനിമയിലെ അണിയറ പ്രവര്‍ത്തകരും നടുക്കത്തിലാണ്.
രവീന്ദ്രന്‍ നായരുടേയും രാധാദേവിയുടേയും മകനായി തിരുവനന്തപുരം തൈക്കാട് ജനിച്ച രമേശിന് നാടകത്തോടുള്ള അഭിനിവേശം സ്‌കൂള്‍ കാലത്തു തന്നെ തുടങ്ങിയിരുന്നു. മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തട്ടില്‍ കയറിയത്. ആര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതോടെ അമച്വര്‍ നാടകങ്ങളിലേക്ക് വഴിതിരിഞ്ഞു. സംവിധായകന്‍ ഡോ. ജനാര്‍ദ്ദനന്‍ അടക്കം വലിയൊരു സംഘം രമേശിനൊപ്പം നാടക സംഘത്തിലുണ്ടായിരുന്നു.
അമച്വര്‍ നാടകമത്സരത്തിന് വിജയിച്ചപ്പോള്‍ ലഭിച്ച 500 രൂപ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവര്‍ക്കൊപ്പം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. പഠിക്കാനല്ല നാടക റിഹേഴ്‌സലിനായാണ് കോളേജില്‍ പോയിരുന്നതെന്ന് രമേശ് പലതവണ പറഞ്ഞിട്ടുണ്ട്.
വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത നക്‌സലൈറ്റുകളുടെ കഥ പറഞ്ഞ 'ബലികുടീരങ്ങളുടെ പ്രണയസംഗീതത്തി'ലൂടെയാണ് രമേശ് സീരിയില്‍ രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യഷോട്ടില്‍ തന്നെ രമേശ് തന്നെയും നായകനായ സിദ്ദിഖിനേയും ആശ്ചര്യപ്പെടുത്തിയെന്ന് മാധവന്‍കുട്ടി ഓര്‍മ്മിക്കുന്നു. മമ്മൂട്ടി നിര്‍മ്മിച്ച 'ജ്വാലയായ്' എന്ന മെഗാ സീരിയലിലെ അലക്‌സ് എന്ന കഥാപാത്രമാണ് രമേശിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. വീണ്ടും ജ്വാലയായ്, സ്വാതി നക്ഷത്രം ചോതി, വിവാഹിത, അലകള്‍, പാടാത്ത പൈങ്കിളി, താമരത്തുമ്പി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളില്‍ പ്രധാന വേഷം ചെയ്തു.
രമേശ് ചെയ്ത പൊലീസ് വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അതോടെ സ്ഥിരം പൊലീസ് വേഷത്തിലേക്ക് വിളിയുമെത്തി. പൊലീസായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടത് കരിയറിനെ വലിയ തോതില്‍ ബാധിച്ചിരുന്നുവെന്ന് രമേശ് പറഞ്ഞിരുന്നു. മകന്റെ വിവാഹം ഗംഭീരമായി നടത്തണമെന്ന് രമേശ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഒരുതവണ മാറ്റിവച്ച വിവാഹം പിന്നീട് വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് ചെറിയരീതിയിലാണ് നടത്തിയത്. ഇതില്‍ രമേശ് ദുഃഖിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നു.
രണ്ടുപതിറ്റാണ്ടായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രമേശ് അവതരിപ്പിച്ചതില്‍ അധികവും പൊലീസ് വേഷങ്ങളാണ്. പിന്നെ സര്‍വ്വഗുണ സമ്പന്നനായ ജ്യേഷ്ഠന്‍ കഥാപാത്രങ്ങള്‍. പ്രതിനായക വേഷത്തില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. മമ്മൂട്ടി നിര്‍മിച്ച് വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത ജ്വാലയായ് സീരിയലാണ് രമേശിനെ പ്രശസ്തിയില്‍ എത്തിക്കുന്നത്. അന്ന് ചാനലുകള്‍ ആരംഭിച്ചിട്ടില്ല.
ദൂരദര്‍ശനില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിക്കായിരുന്നു സംപ്രേക്ഷണം. ജ്വാലയായ് സൂപ്പര്‍ ഹിറ്റായതോടെ രമേശിന്റെ സമയം തെളിഞ്ഞു. പിന്നെ നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. വൈകാതെ സിനിമയിലേക്കും.
https://www.facebook.com/Malayalivartha