പട്ടയമെന്നത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്;സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നായി പാലിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടയവിതരണം;പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയമെന്നത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നായി പാലിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടയവിതരണം. ചെറിയ കാലയളവിൽ ഇത്രയേറെ പട്ടയങ്ങൾ കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്.
തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാതെ പോയ അർഹതപ്പെട്ടവർക്കെല്ലാവർക്കും എത്രയും വേഗം പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള 36 പേർക്കാണ് പട്ടയം നൽകിയത്.
വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ എസ് ജാനകി അമ്മാൾ, സബ്കളക്ടർ എം.എസ്. മാധവിക്കുട്ടി , തഹസിൽദാർ എസ്. ഷാജി എന്നിവർ പങ്കെടുത്തു.
അതേസമയം തിരുവനന്തപുരം താലൂക്കിലെ ബീമാപ്പള്ളി ആസാദ് നഗറിൽ താമസക്കാരായ ഹസൻ കണ്ണ്, നബീസ ദമ്പതികളുടെ 32 വർഷത്തെ കാത്തിരിപ്പിന് അവസാനമായി. സ്വന്തം പേരിൽ ഇവർക്കു ഭൂമി ലഭിച്ചു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയ വിതരണ ചടങ്ങിൽ മന്ത്രി ആന്റണി രാജുവിൽ നിന്ന് സ്വന്തം പേരിലുള്ള ഭൂമിയുടെ പട്ടയം വാങ്ങിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ലെന്ന് ഈ കുടുംബം.
രണ്ടു സെന്റ് ഭൂമിയിൽ തകരഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് ഹസൻകണ്ണും ഭാര്യയും മൂന്നുമക്കളും മരുമക്കളും അവരുടെ ആറ് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്.
ഒരു മഴ പെയ്താൽ റോഡിലെ വെള്ളം വീട്ടിലെത്തും. ഒരു വീടിനായി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. പട്ടയമില്ലെന്ന കാരണത്താൽ അവകാശപ്പെട്ട ആനുകൂല്യങ്ങൾ പോലും ലഭിച്ചിരുന്നില്ല.
അതിനാണ് ഈ പട്ടയം ലഭിച്ചതിലൂടെ പരിഹാരമായിരിക്കുന്നത്. ഇനി ഒരു വീട് എന്ന സ്വപ്നമാണ് ഉള്ളതെന്ന് ഈ ദമ്പതികൾ പറയുന്നു. അതിനും ഈ സർക്കാർ ഒപ്പമുണ്ടാകും എന്ന വിശ്വാസം തങ്ങൾക്കുണ്ടന്നും ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha