ഏത് മതത്തിലായാലും വര്‍ഗീയവാദം വളര്‍ന്നുവരുന്നത് എത്രമാത്രം ആപത്താണെന്ന് ഗാന്ധിയുടെ കൊലപാതകം മുതല്‍ നാം മനസിലാക്കിയതാണ്;ഇപ്പോഴും സമൂഹത്തിന്റെ ചിലകോണുകളില്‍ നിന്ന് ഇത്തരം വര്‍ഗീയ ചിന്തകള്‍ ചെറുതായി തലപൊക്കുന്നത് നമ്മള്‍ ഗൗരവത്തോടെ കാണണം;പുതിയ തലമുറയെ പരസ്പരം സ്‌നേഹിക്കുന്നവരായി വളര്‍ത്തിയെടുക്കണമെന്ന് കെ കെ ശൈലജ ടീച്ചർ
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനത്തിൽ കെ കെ ശൈലജ ടീച്ചർ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ് . ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും നമ്മുടെ രാജ്യത്ത് നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധിക്കണം.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യ മുഴുവൻ സഞ്ചരിച്ച, സ്വാതന്ത്ര്യത്തിൻ്റെയും, സമത്വത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും മുദ്രാവാക്യങ്ങൾ ഇന്ത്യയിലാകെ പകർന്നു നൽകിയ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, സാഹോദര്യത്തിനും സമത്വത്തിനും മേലുയരുന്ന പുതിയ വെല്ലുവിളികളെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരട്ടെയെന്നാണ് ടീച്ചർ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ത്യക്കാരായ നാനാജാതി മതസ്ഥരെയും സ്വാതന്ത്ര്യമോഹത്തിൻ്റെ ഒരേ ചരടിൽ കോർത്ത് സ്വതന്ത്ര്യ സമരത്തെ നയിച്ച മഹാത്മാവ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെട്ടു.രണ്ട് നൂറ്റാണ്ടിലേറെ നീണ്ട ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ചു കൊണ്ടാണ് 1947 ൽ ഇന്ത്യ സ്വതന്ത്രമായത്.
ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ അത്രമേൽ ദുരിതമാണ് ഇന്ത്യൻ ജനത അനുഭവിച്ചത്. നാട്ടിലെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്നതിന് പുറമെ മാനുഷികമായ പരിഗണനകളും ഇന്ത്യൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലും പിന്നീട് കോൺഗ്രസിനകത്ത് തന്നെ വളർന്നു വന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുമാണ് സ്വാതന്ത്ര്യ സമര പോരാട്ടം വളർന്നു വന്നത്. ഗാന്ധിജിയുടെ അഹിംസാ സമരങ്ങള്‍ വളരെ പ്രസിദ്ധമാണ് ബ്രിട്ടീഷുകാരോട് ശക്തമായ പോരാട്ടം നടത്തുക എന്നാല്‍ ആ പോരാട്ടം അഹിംസാ രീതികളിലൂടെ ആവണമെന്നാണ് മഹാത്മഗാന്ധി ഉപദേശിച്ചത്.
വലിയതോതില്‍ ആളുകളെ ഈ സമരങ്ങളുടെ ഭാഗമാക്കാന്‍ മഹാത്മാ ഗാന്ധിക്ക് സാധിച്ചു. നിരവധി പേരുടെ ജീവത്യാഗത്തിന്റെ കൂടി ഫലമായിട്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമായത് നിരവധി സമരങ്ങള്‍ മഹാത്മാഗാന്ധി നയിച്ചു.
1930 ല്‍ ഇന്ത്യയുടെ കടപ്പുറത്തെ ഉപ്പിന് ബ്രിട്ടീഷുകാര്‍ നികുതി ചുമത്തിയപ്പോള്‍ അതിനെതിരായി പ്രഖ്യാപിച്ച ഉപ്പ് സത്യാഗ്രഹം കേരളത്തിലും സംഘടിപ്പിക്കപ്പെട്ടു. കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് വലിയൊരു ജാഥ നടത്തുകയും നിരവധി ആളുകള്‍ കടപ്പുറത്തുനിന്ന് ഉപ്പു കുറുക്കി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.
1942 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ സമരം വിദേശവസ്ത്ര ബഹിഷ്‌കരണം ഉള്‍പ്പെടെ നിരവധി സമരരീതികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ യുവത്വം ക്ലാസ് റൂമുകള്‍ ബഹിഷ്‌കരിച്ച് ഈ സമരത്തിന്റെ ഭാഗമായി.
വിദേശികളുടെ നിര്‍ദേശം അനുസരിച്ച് ജോലി ചെയ്യാന്‍ വിസമ്മതിച്ചു കൊണ്ട് തൊഴിലാളികളുടെ പണിമുടക്ക് സംഘടിപ്പിക്കപ്പെട്ടു. വിദ്യാലയങ്ങളില്‍ നിന്ന് സമരം പ്രഖ്യാപിച്ച് കുട്ടികള്‍ തെരുവിലേക്കിറങ്ങി. ഇങ്ങനെയുള്ള നിരവധി സമരങ്ങള്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ വളര്‍ന്നുവന്നു.
1948 ല്‍ നാഥൂറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയവാദി ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് നിറയൊഴിച്ച നിമിഷം രാജ്യത്തിനൊരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്. ഏത് മതത്തിലായാലും വര്‍ഗീയവാദം വളര്‍ന്നുവരുന്നത് എത്രമാത്രം ആപത്താണെന്ന് ഗാന്ധിയുടെ കൊലപാതകം മുതല്‍ നാം മനസിലാക്കിയതാണ്.
ഇപ്പോഴും സമൂഹത്തിന്റെ ചിലകോണുകളില്‍ നിന്ന് ഇത്തരം വര്‍ഗീയ ചിന്തകള്‍ ചെറുതായി തലപൊക്കുന്നത് നമ്മള്‍ ഗൗരവത്തോടെ കാണണം. പുതിയ തലമുറയെ പരസ്പരം സ്‌നേഹിക്കുന്നവരായി വളര്‍ത്തിയെടുക്കണം. ഇന്ത്യന്‍ ഭരണഘടനയിലെഴുതിച്ചേര്‍ക്കപ്പെട്ട ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും നമ്മുടെ രാജ്യത്ത് നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധിക്കണം.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യ മുഴുവൻ സഞ്ചരിച്ച, സ്വാതന്ത്ര്യത്തിൻ്റെയും, സമത്വത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും മുദ്രാവാക്യങ്ങൾ ഇന്ത്യയിലാകെ പകർന്നു നൽകിയ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, സാഹോദര്യത്തിനും സമത്വത്തിനും മേലുയരുന്ന പുതിയ വെല്ലുവിളികളെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരട്ടെ
ഏവർക്കും ഗാന്ധിജയന്തി ദിനാശംസകൾ...
https://www.facebook.com/Malayalivartha