പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണം ;അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത് ;പൊലീസുകാര്‍ ഹണിട്രാപ്പിലകപ്പെടുന്നത് നാണക്കേടെന്നും മുഖ്യമന്ത്രി
പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്നും അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി . 'ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂഷ്മത പുലര്‍ത്തണം. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണം'- മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോണ്‍സണിന്റെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത് . മനോജ് എബ്രഹാം, ലോക്‌നാഥ് ബെഹ്റ എന്നിവര്‍ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ചതും വന്‍ വിവാദമായി മാറിയിരുന്നു.
ഇന്‍റിലജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സണിന്‍റെ വീടിന് സംരക്ഷണം നല്‍കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതും മുന്‍ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെതിരെ വിരൽ ചൂണ്ടുന്നതാണ്.
പൊലീസുകാര്‍ ഹണിട്രാപ്പിലകപ്പെടുന്നത് നാണക്കേടെന്നും മുഖ്യമന്ത്രി പറഞ്ഞു . അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുകയുണ്ടായി . തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നൽകിയത്.
രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്, ഇനി പങ്കെടുത്താല്‍ തന്നെ യൂണിഫോമിലാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു .
ലോക്ഡൗണ്‍ സമയത്ത് പൊലീസിനെതിരെ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവതിയുമായുണ്ടായ വാക്കുതര്‍ക്കം, മീന്‍ വില്‍പനക്കാരിയുടെ കൊട്ട തട്ടിത്തെറിപ്പിച്ച സംഭവം തുടങ്ങിയ സംഭവങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം കേസുകളില്‍ ഡി.ഐ.ജിമാര്‍ മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha