ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ കുരുക്കിയ ഉദ്യോഗസ്ഥനോട് പക തീർത്ത് മുഖ്യമന്ത്രി; മുൻ ഐ. പി.എസ് ഉദ്യോഗസ്ഥന് സെക്യൂരിറ്റി പണി

ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ കുരുക്കിയ ഉദ്യോഗസ്ഥനോട് പക തീർത്ത് മുഖ്യമന്ത്രിയും പാർട്ടിയും. സി.പി.എം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈഎസ്പിക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ സാമ്പത്തികമായി തകര്‍ന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന്‍ ഇതര സംസ്ഥാനങ്ങളില്‍ സെക്യൂരിറ്റി ജോലി നോക്കുകയാണ്. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറ് മാസം മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥനാണ് കെ.രാധാകൃഷ്ണന്‍. ഇപ്പോള്‍ കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ചീഫ്. ആ ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കയിലാണ് തകര്‍ന്ന് പോയ തന്റെ ജീവിതത്തേക്കുറിച്ച് അദേഹം പറയുന്നത്.
സി.പി.എമ്മിന്റെ ഉപദ്രവമാണ് എല്ലാത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ ആക്ഷേപം. ഫസല്‍ വധത്തില്‍ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരന്‍ എന്നിവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്. ആര്‍എസ്എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്ന് പറയുന്നു. പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്ത ശേഷം വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയേ കണ്ടപ്പോളും അധിക്ഷേപമായിരുന്നു ഫലം. നാലര വര്‍ഷം നീണ്ട സസ്പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കാത്തതാണ് ഐപിഎസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റിക്കാരനാക്കി മാറ്റിയത്. സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും കണ്ടഭാവമില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു.
2006 ഒക്‌ടോബർ 22 ന് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവമാണ് ഈ കേസിനാസ്പദം. തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22നു പുലർച്ചെയാണ് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസൽ വധക്കേസ് ആയിരുന്നു. ഗോപാലപേട്ട സി.പി.ഐ(എം) ബ്രാഞ്ച് അംഗവും സി.പി.ഐ(എം)ന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധമാണു് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറയുന്നു. ഫസൽ കൊലചെയ്യപെട്ടത് സി.പി.ഐ(എം)എന്ന പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.
നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു. കൊല നടത്തിയ 2006 ഒക്‌ടോബർ 22 നു പുലർച്ചെ കൊലനടന്ന ലിബർട്ടി ക്വാർട്ടേഴ്‌സ് റോഡിലൂടെ ഫസൽ സൈക്കിളിൽ നീങ്ങുമ്പോൾ സൈക്കിൾ തടഞ്ഞ കൊലയാളികൾ കഠാരകൊണ്ട് കഴുത്തിൽ കുത്തിയതോടെ കുതറിയോടിയ ഫസൽ സമീപത്തെ ഉമ്മിയാസ് വീട്ടിൽ ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഗേറ്റ് ചാടിക്കടക്കാൻ കഴിയും മുൻപ് കൊലയാളികൾ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാൾ കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവം നടന്നയുടൻ തലശ്ശേരി സി.ഐ സുകുമാരന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പിറ്റേന്നു തന്നെ ചുമതല ഡിവൈ.എസ്.പി രാധാകൃഷ്ണൻ ഏറ്റെടുത്തു. 15 ദിവസത്തിന് ശേഷം രാധാകൃഷ്ണനെ അന്വേഷണച്ചുമതലയിൽ നിന്നൊഴിവാക്കി. പിന്നീടു കേസന്വേഷിച്ചത് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞുകൊണ്ട് ഫസലിന്റെ ഭാര്യ സി എച്ച് മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോൾ അന്വേഷണം എസ്.പി മോഹൻദാസിന്റെ കീഴിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമായിരുന്നു സർക്കാർ മറുപടി നൽകി.
മൂന്നുമാസത്തിനു ശേഷം വീണ്ടും കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സി.ബി.ഐക്ക് വിടുകയും ആ നിർദ്ദേശപ്രകാരം 2008 ഏപ്രിൽ 5-ന് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തെ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ,സി.ബി.ഐ അന്വേഷണത്തെ സുപ്രീം കോടതി ശരിവെച്ചു. ഈ കേസിൽ 2012 ജൂൺ 12 സി.ബി.ഐ എറണാകുളം ചീഫ് മജിസ്‌ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ഈ കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പ്രതി ചേർക്കണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനക്ക് വന്നിട്ടുണ്ട്.[8] ഈ കേസിൽ ഏഴും എട്ടും പ്രതികളായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ എന്നിവർക്കെതിരെ എറണാകുളം സി.ജെ.എം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു.
ഇരുവരെയും ചോദ്യം ചെയ്യാനായി വിട്ടു നൽകില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ വിചാരണ അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉദ്യേഗസ്ഥർ ശ്രമിച്ചതെന്ന സൂചനയാണ് സിബിഐ മുന്നോട്ടുവചത്. ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാർശകളുളളത്. തലശേരി മോഹനൻ കൊലക്കേസിൽ അറസ്റ്റിലായ ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്‍റെ മൊഴി മുൻ നിർത്തിയാണ് ഫസൽ കേസിൽ സിപിഎം അല്ലെന്ന് സ്ഥാപിക്കാൻ സംസ്ഥാന പൊലീസ് ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ് പി സദാനന്ദൻ അടക്കമുളളവർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നടപടി വേണമെന്നുമാണ് സിബിഐയുടെ ആവശ്യം.
https://www.facebook.com/Malayalivartha
























